by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ. സാൽമിയയിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലെ 6 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമ നടപടികൾ പൂർത്തിയായ ശേഷം ഇവരെ നാടു കടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
സാൽമിയയിലെ ഒരു ക്ലിനിക് അനധികൃതമായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ക്ലിനിക്കിന്റെ ഉടമ ഉൾപ്പെടെ ആറ് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. അനധികൃതമായി വിവിധ മരുന്നുകളും ക്ലിനിക്കിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് ക്ലിനിക് അടച്ചു പൂട്ടുകയും തുടർ നടപടികൾക്കായി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗലൂരുവിലെഎംപി/ എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷ നാളെ വിധിക്കും.
തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.
വിധി കേള്‍ക്കാനായി പ്രജ്വല്‍ രേവണ്ണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രജ്വല്‍ രേവണ്ണ അസ്വസ്ഥനായി കാണപ്പെട്ടു. കഴിഞ്ഞ 14 മാസമായി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈ എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇനി മുതൽ പണം നൽകിയാൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ തീരുമാനം നടപ്പിലാക്കിയതായി പാർക്കിൻ കമ്പനി അറിയിച്ചു. അതേ സമയം പ്രാർത്ഥനകൾ നടക്കുന്ന ഒരു മണിക്കൂർ സമയം ഈ പാർക്കിങ് സൗജന്യമായി ഉപയോഗിക്കാം.
ഇതോടെ, യു എ ഇയിലെ 59 പള്ളികൾക്ക് ചുറ്റുമുള്ള 2100 പാർക്കിങ് സ്ഥലങ്ങൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം. പള്ളികളുടെ പരിസരത്തെ പാർക്കിങ് സ്ഥലങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. പാർക്കിങ് എം സോൺ, എം പി സോൺ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഈ സോണുകളിൽ വാഹനം പാർക്ക് ചെയ്യാനായി വ്യത്യസ്തമായ തുകയാണ് ഈടാക്കുന്നത്. പ്രീമിയം വിഭാഗത്തിൽപ്പെടുന്നത് എംപി സോണിൽ അര മണിക്കൂറിന് 3 ദിർഹവും ഒരു മണിക്കൂറിന് 6 ദിർഹവും ഈടാക്കും. എം സോണിൽ അരമണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവുമാണ് നൽകേണ്ടി വരുക.
പാർക്കിൻ കമ്പനിയും ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും തമ്മിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചു. ഫീസ് ഈടാക്കുന്നതിനും വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഛത്തീസ്ഗഢില്‍ അറസ്റ്റിലായതോടെ മതപരിവര്‍ത്തന നിരോധന നിയമവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്നതാണ് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍. വ്യക്തികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനും, മതവിഭാഗങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനുമാണ് ഈ നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്.
മതപരിവര്‍ത്തന നിരോധന നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം, മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരു പൗരന് സ്വന്തം മനസ്സാക്ഷി അനുസരിച്ച് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുവാദമുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ നിലവില്‍ കേന്ദ്ര നിയമങ്ങളില്ല. 1954 ലും 1960 ലുമായി രണ്ട് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നെങ്കിലും പാര്‍ലമെന്റില്‍ പാസ്സായിരുന്നില്ല.
അതേസമയം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലനില്‍ക്കുന്നുണ്ട്. ഒഡീഷ (1967), മധ്യപ്രദേശ് (1968) , അരുണാചല്‍ പ്രദേശ് (1978), ഛത്തീസ് ഗഡ് (2000, 2006), ഗുജറാത്ത് (2003), ഹിമാചല്‍ പ്രദേശ് (2006, 2019) , ഝാര്‍ഖണ്ഡ് (2017), ഉത്തരാഖണ്ഡ് (2018)എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ളത്. മതപരിവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വിവാഹമെങ്കില്‍, ആ വിവാഹം അസാധുവാണെന്ന് ഹിമാചല്‍ പ്രദേശിലും (2019) ഉത്തരാഖണ്ഡിലും പാസാക്കിയ നിയമങ്ങളില്‍ വ്യക്തമാക്കുന്നു.
തമിഴ്നാട് 2002ല്‍ സമാനമായ ഒരു നിയമം പാസാക്കിയെങ്കിലും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 2006-ല്‍ അത് റദ്ദാക്കി. 2006-ലും 2008-ലും രാജസ്ഥാനും സമാനമായ ഒരു നിയമം പാസാക്കിയിരുന്നു. എന്നാല്‍ ബില്ലുകള്‍ക്ക് സംസ്ഥാന ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചില്ല. മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ 2019 ല്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ല്‍ യുപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ ചുവടുപിടിച്ച് 2021 ല്‍ മധ്യപ്രദേശ് സര്‍ക്കാരും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ ഛത്തീസ് ഗഡില്‍ 2000 ലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം വരുന്നത്. ( 2000 നവംബറിലാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത്. ) അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്, മാതൃസംസ്ഥാനമായ മധ്യപ്രദേശിലെ നിയമത്തിന്റെ ചുവടുപിടിച്ച് ഛത്തീസ്ഗഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് നടപ്പാക്കുന്നത്. പിന്നീട് വന്ന രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2006 ല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി നടപ്പിലാക്കി. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2006 പ്രകാരം കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷ ലഭിക്കാവുന്നതാണ്.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ അധികൃതർ. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇതിലൂടെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ ) അറിയിച്ചു.
വിസ സേവനങ്ങൾക്കായി അപേക്ഷ നൽകുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് കാരണം നടപടി ക്രമങ്ങളിൽ കാലതാമസം വരും. ഇത് ഒഴിവാക്കാനായി കൃത്യമായ വിവരങ്ങൾ മാത്രം അപേക്ഷയ്‌ക്കൊപ്പം നൽകുക. ഇതിലൂടെ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വ്യക്തി വിവരങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കുക.
വളരെ വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അപേക്ഷകർ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ തുടർ നടപടികൾക്ക് വലിയ കാലതാമസം വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജി ഡി ആർ എഫ് എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
പാട്‌ന: ‘ഡോഗ് ബാബു’ എന്ന നായയ്ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബിഹാര്‍. ഇത്തവണ വരുമാന സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷകന്റെയും മാതാപിതാക്കളുടെ പേരുമാണ് വൈറല്‍ ആയിരിക്കുന്നത്. അപേക്ഷകന്റെ പേര് ‘സാംസങ്’ എന്നും മാതാപിതാക്കളുടെ പേര് ഐഫോണ്‍ എന്നും ‘സ്മാര്‍ട്ട് ഫോണ്‍’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാന സര്‍ട്ടിഫിക്കറ്റ് ഫോമില്‍ കുടുംബത്തിന്റെ മേല്‍വിലാസം ‘ഗദ്ദ’എ്‌നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മോദന്‍ഗഞ്ച് ഓഫീസില്‍ അപേക്ഷയെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആകെ അമ്പരന്നു. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഫോം പരിശോധിച്ചപ്പോള്‍ ഒരു തമാശയായി തോന്നി. എന്നാല്‍ ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മോദന്‍ഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനാല്‍ ഫോം നിരസിച്ചു. ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെഹനാബാദിലെ സൈബര്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നിന്ന് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭോജ്പുരി നടി മോണാലിസയുടെ ഫോട്ടോ ഉപയോഗിച്ച് സോണാലിക ട്രാക്ടര്‍ എന്ന പേരില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഫോം സമര്‍പ്പിച്ചു. അമ്മയുടെ പേര് കാര്‍ ദേവി എന്നുമാണ് രേഖപ്പെടുത്തിയത്. പിതാവിന്റെ പേര് സ്വരാജ് ട്രാക്ടര്‍ എന്നും രേഖപ്പെടുത്തി. ഇതില്‍ അജ്ഞാതനായ അപേക്ഷകനെതിരെ എഫ്‌ഐഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
Recent Comments