by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന് യമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിനോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീംകോടതി. കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യമനി കുടുംബവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്.
ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ആദ്യ പടി കുടുംബം ക്ഷമിക്കുക എന്നതാണ്, രണ്ടാം ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു രാജ്യമല്ല യെമന്‍. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആവശ്യം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 14 ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
by Midhun HP News | Jul 18, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്.
ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ല,്കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും യുഎസ് അധികൃതര്‍ സൂചിപ്പിച്ചു.
by Midhun HP News | Jul 17, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.
ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ചോദിച്ചതാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാൽ അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) തുടങ്ങിയവ പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തിൽ പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
by Midhun HP News | Jul 17, 2025 | Latest News, ദേശീയ വാർത്ത
ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു.
ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികള്‍ പറയുന്നത്.
by Midhun HP News | Jul 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ കേരള സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിലപാട് ശരിയല്ലെന്നും, ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നല്‍കിയ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സര്‍ക്കാരിന് യോജിപ്പാണ്. എന്നാല്‍ പ്രവേശന നടപടികള്‍ തുടങ്ങിയത് പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. അടുത്ത വര്‍ഷം പരിഷ്‌കാരം നടത്തുമെന്നും കേരള സര്‍ക്കാര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്‌മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പ്രവേശനത്തിൽ എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതു കൂടി കണക്കിലെടുത്താണ് അപ്പീൽ നൽകാത്തതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
by Midhun HP News | Jul 16, 2025 | Latest News, ദേശീയ വാർത്ത
ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി പ്രവാസികളുടെ വോട്ട് അവകാശ തീരുമാനം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിനായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ നടന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുള്ള വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ സുവൈദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. ഹംസ വി.വി , എൻ വി ബി എസ് ബാഡ്മിന്റൺ അക്കാദമി ഫൗണ്ടേഷൻ പ്രസിഡന്റ് മനോജ് സാഹിബ് ജാൻ , റഫീഖ് ,ശറഫുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഐ എ എഫ് സി സെക്രട്ടറി ജനറൽ മുഹമ്മദ് മാഹീൻ സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Recent Comments