കീം റാങ്ക് പട്ടികയില്‍ ഇന്ന് നിര്‍ണായകം; തടസ്സഹര്‍ജിയുമായി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍

കീം റാങ്ക് പട്ടികയില്‍ ഇന്ന് നിര്‍ണായകം; തടസ്സഹര്‍ജിയുമായി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഈ അദ്ധ്യയന വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തില്‍ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്ത് 12 കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹാജരാകും. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിബിഎസ് ഇ വിദ്യാര്‍ത്ഥികള്‍ തടസ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. സ്റ്റേ ഇല്ലെങ്കില്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. റാങ്ക് ലിസ്റ്റില്‍ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്പെക്ടസില്‍ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. മാര്‍ക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിലെ ഭേദഗതി. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ: നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു; ആശാവഹമെന്ന് പ്രതിനിധി സംഘം

നിമിഷപ്രിയയുടെ വധശിക്ഷ: നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു; ആശാവഹമെന്ന് പ്രതിനിധി സംഘം

ഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെത്തുടര്‍ന്ന്, യെമനില്‍ ഇന്നലെ സുപ്രധാന യോഗം ചേര്‍ന്നു.

സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ പങ്കെടുത്തു. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചര്‍ച്ചകള്‍ അതീവ നിര്‍ണായകമാണ്.

ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.

നിമിഷപ്രിയയുടെ മോചനം സാധ്യമാവുമെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. ​ വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനായി ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സിൽ നിവേദനം നൽകിയിട്ടുണ്ട്. ക്രൂരപീഡനത്തെത്തുടർന്നാണ്, യെമനിൽ നഴ്സായി ജോലി ചെയ്യുന്ന നിമിഷപ്രിയ 2017 ജൂലൈ 25ന് യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെ കൊലപ്പെടുത്തുന്നത്.

പ്രൊബേഷനറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചില്ലേ?; ഇനി മണിക്കൂറുകള്‍ മാത്രം

പ്രൊബേഷനറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിച്ചില്ലേ?; ഇനി മണിക്കൂറുകള്‍ മാത്രം

ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. 541 ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.ജൂണ്‍ 24 ന് ആരംഭിച്ച അപേക്ഷാ വിന്‍ഡോയില്‍ രജിസ്‌ട്രേഷന്‍, ആവശ്യമായ രേഖകളുടെ അപ്ലോഡ്, ഫീസ് അടയ്ക്കല്‍, അന്തിമ സമര്‍പ്പണം എന്നിവ ഉള്‍പ്പെടുന്നു.

നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായി നടക്കുന്ന പ്രിലിമിനറി പരീക്ഷയില്‍ ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉദ്യോഗാര്‍ഥികളുടെ ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം, ലോജിക്കല്‍ റീസണിങ് തുടങ്ങിയവ അളക്കുന്ന തരത്തിലാണ് പ്രിലിമിനറി പരീക്ഷ.

യോഗ്യത നേടുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. ഇതില്‍ ആഴത്തിലുള്ള വിശകലന, എഴുത്ത് കഴിവുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒബ്ജക്റ്റീവ്, വിവരണാത്മക ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വ്യക്തിത്വ സവിശേഷതകള്‍, പെരുമാറ്റ പ്രവണതകള്‍, തീരുമാനമെടുക്കല്‍ കഴിവുകള്‍ എന്നിവ വിലയിരുത്തുന്നതിനായി അവതരിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റ് ആണ് മൂന്നാം ഘട്ടം. ഇതില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്റിന്റെ അവസാന ഘട്ടമായി അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ക്ഷണിക്കും. നേതൃത്വ, ആശയവിനിമയ കഴിവുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.

അപേക്ഷിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദര്‍ശിക്കുക.

‘കരിയേഴ്സ്’ ടാബില്‍ ക്ലിക്ക് ചെയ്ത് ‘കറന്റ് ഓപ്പണിങ്‌സ്’ എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2025 ലിങ്ക് കണ്ടെത്തി ‘apply online’ ല്‍ ക്ലിക്ക് ചെയ്യുക

വാലിഡ് ആയ ഒരു ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

കൃത്യമായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.

നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.

ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക.

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍; താനൊരു പരാജയമെന്ന് കുറിപ്പ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍; താനൊരു പരാജയമെന്ന് കുറിപ്പ്

ഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജൂലൈ ഏഴിന് കാണാതായ സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സ്‌നേഹ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സ്‌നേഹയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് ലഭിച്ചതാണ് ഈ സൂചനകള്‍ നല്‍കുന്നത്. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്. ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും കുറിപ്പിലുണ്ട്. തന്റെ തീരുമാനത്തിന് പിന്നില്‍ മറ്റാരും ഉത്തരവാദികളല്ലെന്നും സ്നേഹ എഴുതിയിരുന്നു.

എന്നാല്‍, സ്‌നേഹയുടെ മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. കാണാതായ ദിവസം രാവിലെ 5.56ന് സുഹൃത്തിനൊപ്പം സരായ് റോഹില്ല റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയാണെന്ന് സ്‌നേഹ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. എന്നാല്‍ ഈ സുഹൃത്ത് അന്ന് സ്‌നേഹയെ കണ്ടിട്ടില്ലെന്ന് അറിയിച്ചതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെയാണ് സ്്നേഹ സിഗ്‌നേച്ചര്‍ പാലത്തിലേക്കാണ് പോയത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. സിഗ്‌നേച്ചര്‍ പാലത്തിന്റെ പരിസരപ്രദേശങ്ങളില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ശ്രമിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതും തിരിച്ചടിയായി. എന്നാല്‍ സിസിടിവി ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത പ്രദേശത്ത് പെണ്‍കുട്ടി എത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

ഇന്ത്യയ്ക്ക് ജയിക്കാന്‍ 135 റണ്‍, ഇംഗ്ലണ്ടിന് വേണ്ടത് ആറു വിക്കറ്റ്, ലോഡ്‌സില്‍ ത്രില്ലര്‍

ഇന്ത്യയ്ക്ക് ജയിക്കാന്‍ 135 റണ്‍, ഇംഗ്ലണ്ടിന് വേണ്ടത് ആറു വിക്കറ്റ്, ലോഡ്‌സില്‍ ത്രില്ലര്‍

ലണ്ടന്‍: രണ്ടാം ഇന്നിംഗ്‌സില്‍ കുറഞ്ഞ സ്‌കോറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ ഇന്ത്യന്‍ ടീമിന്റെ നാലുവിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടതോടെ ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്.

ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കില്‍ 135 റണ്‍സ് കൂടി വേണം. 47 പന്തില്‍ ആറു ഫോറുകളോടെ 33 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഇറങ്ങാനുമുണ്ട്.

എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (ഏഴു പന്തില്‍ 0) നഷ്ടമായി. കരുണ്‍ നായര്‍ (33 പന്തില്‍ ഒരു ഫോര്‍ സഹിതം 14), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (ഒന്‍പതു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നല്‍കി അയച്ച ആകാശ്ദീപ് (11 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്‌സ് നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ല്‍ അവസാനിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.

ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബെന്‍ സ്റ്റോക്സ് 33 റണ്‍സ് കണ്ടെത്തി.

87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാല്‍ 150 റണ്‍സ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും വാഷിങ്ടന്‍ സുന്ദര്‍ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റണ്‍സുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടന്‍ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവില്‍ ഷൊയ്ബ് ബഷീറിനേയും ക്ലീന്‍ ബൗള്‍ഡാക്കി വാഷിങ്ടന്‍ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

നാലാം ദിനം ഒന്നാം സെഷനില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ മൂന്നാമന്‍ ഒലി പോപ്പിനേയും സിറാജ് മടക്കി. മികച്ച രീതിയില്‍ മുന്നോട്ടു പോയ ഓപ്പണ്‍ സാക് ക്രൗളിയെ വീഴ്ത്തി നിതീഷ് കുമാര്‍ റെഡ്ഡിയും ഇംഗ്ലണ്ടിനു പ്രഹരമേല്‍പ്പിച്ചു. ഹാരി ബ്രൂക്ക് പ്രത്യാക്രമണത്തിലേക്ക് കടന്നപ്പോഴാണ് ആകാശ് ദീപിന്റെ നിര്‍ണായക സ്‌ട്രൈക്ക്.

ഹാരി ബ്രൂക്ക് ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ആകാശ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയത്. 4 ഫോറും ഒരു സിക്‌സും സഹിതം 19 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ബ്രൂക്കിന്റെ വീഴ്ച.

വിക്കറ്റ് നഷ്ടമില്ലാതെ 2 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോര്‍ 22 ല്‍ എത്തിയപ്പോഴാണ് ഡക്കറ്റിനെ നഷ്ടമായത്. താര 12 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പും മടങ്ങി. താരം 4 റണ്‍സില്‍ പുറത്തായി. സാക് ക്രൗളി 22 റണ്‍സിലും വീണു. സ്‌കോര്‍ 50ല്‍ എത്തുമ്പോഴേക്കും മൂന്ന് പേര്‍ കൂടാരം കയറി. പിന്നാലെ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ദൗത്യവുമായി എത്തിയ ബ്രൂക്ക് ഒന്നാളിയെങ്കിലും പെട്ടെന്നു കത്തി തീര്‍ന്നു.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയും ഒന്നാം ഇന്നിങ്‌സില്‍ ഇതേ സ്‌കോറിലാണ് നിന്നത്. ഇന്ത്യക്കായി കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും കണ്ടെത്തി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

രാഹുല്‍ 100 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പന്ത് 74 റണ്‍സും കത്തും ഫോമില്‍ ബാറ്റ് വീശുന്ന രവീന്ദ്ര ജഡേജ 72 റണ്‍സും അടിച്ചെടുത്തു. കരുണ്‍ നായര്‍ 40 റണ്‍സും നിതീഷ് കുമാര്‍ 30 റണ്‍സും എടുത്തു.

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും

ദുബായ്: യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. യുഎസില്‍ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.