by Midhun HP News | Jul 13, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ ആണ് തീ പടര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5:30 ഓടെ ആണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വച്ചായിരുന്നു ട്രയിനിന് തീപിടിച്ചത്.
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. വന്‍ തോതില്‍ തീ പടര്‍ന്നെങ്കിലും ജീവഹാനിയോ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തം സംഭന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
by Midhun HP News | Jul 13, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വച്ച് അനാരോഗ്യത്തെ തുടര്‍ന്നാണ് മരിച്ചത്. 83 വയസായിരുന്നു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ഒരു നാടക കലാകാരനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. എന്നിരുന്നാലും, പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. കോട്ട ശ്രീനിവാസ റാവുവും ബാബു മോഹനും തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഒരു ഹിറ്റ് കോമഡി ജോഡിയായി മാറി.
ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നും അജിത് ഡോവൽ വ്യക്തമാക്കി. പാകിസ്ഥാൻ അത് ചെയ്തു, ഇത് ചെയ്തുവെന്ന് പറയുന്ന വിദേശ മാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവൽ ചോദ്യം ചെയ്തു.
പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവൽ വെല്ലുവിളിച്ചു. ഐഐടി മദ്രാസിൽ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തള്ളിക്കളഞ്ഞത്.
പാകിസ്ഥാൻ അത് അത് ചെയ്തു ഇത് ചെയ്തു എന്നൊക്കെയാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. പാകിസ്ഥാന്‍റെ ആക്രമണത്തിൽ ഏതെങ്കിലും ജനൽ ചില്ല് തകര്‍ന്നതിന്‍റെ ചിത്രമെങ്കിലും കാണിച്ചു തരാനാകുമോ? ഇന്ത്യക്ക് അവര്‍ കനത്ത നാശം വിതച്ചുവെന്ന് പറയുന്നതിന് തെളിവായി ഒരു ചിത്രമെങ്കിലും പുറത്തുവിടാനാകുമോ? അതെല്ലാം അവര്‍ വെറുതെ എഴുതിവിടുകയായിരുന്നു.
പാകിസ്ഥാന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ കേന്ദ്രങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാകിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാൽ തന്നെ എല്ലാം വ്യക്തമാകും. പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
അതിര്‍ത്തി പ്രദേശങ്ങളിലെ അല്ലാതെ പാകിസ്ഥാന്‍റെ ഉള്‍പ്രദേശത്തെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് കൃത്യമായ ആക്രമണത്തിലൂടെ തകര്‍ത്തത്. അതിനു വെറും 23 മിനുട്ടാണ് നമുക്ക് വേണ്ടിവന്ന സമയം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയത്. അതിൽ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം- അജിത് ഡോവൽ പറഞ്ഞു
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: മന്ത്രവാദ വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജപ്പെടുത്തി കസ്റ്റംസ് അധികൃതർ. ഷുവൈഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മന്ത്രവാദ വസ്തുക്കൾ യാത്രക്കാരുടെ ബാഗിൽ കണ്ടെത്തിയത്. രാജ്യത്തെ നിലവിലുള്ള ശരിയ നിയമവും ദേശീയ നിയമങ്ങളും അനുസരിച്ച് മന്ത്രവാദ വസ്തുക്കൾ കൈവശം വെക്കുന്നത് കുറ്റകരമാണ്.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് ബാഗുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ, മന്ത്രങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റു ചില വസ്തുക്കളുമാണെന്ന് വ്യക്തമായത്. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
ഇത്തരം നിരോധിത വസ്തുക്കൾ കൊണ്ട് വരുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ആക്സിയം – 4 ദൗത്യത്തിന്‍റെ ഭാഗമായി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളുടെയും മടക്കയാത്ര ജൂലൈ 14 ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. 14 ദിവസത്തെ ദൗത്യത്തിനാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്‌എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനും, 1984 ൽ ബഹിരാകാശത്തേക്ക് പോയ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനുമാണ് അദ്ദേഹം.
“ആക്സിയം -4 ന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ സ്റ്റേഷൻ പ്രോഗ്രാമുമായി പ്രവർത്തിക്കുന്നുണ്ട്. ദൗത്യം ശ്രദ്ധാപൂർവ്വം അൺഡോക്ക് ചെയ്യലാണ് അടുത്ത ഘട്ടം, നിലവിൽ അൺഡോക്ക് ചെയ്യാനുള്ള ലക്ഷ്യം ജൂലൈ 14 ആണ്” – എന്നാണ് നാസ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.ശുഭാംശു ശുക്ല ഇന്ത്യയ്ക്ക് മാത്രമായി ഐഎസ്എസിൽ ഏഴ് പരീക്ഷണങ്ങളാണ് നടത്തിയതെന്നാണ് വിവരം. ആക്സിയം 4 അല്ലെങ്കിൽ മിഷൻ ‘ആകാശ് ഗംഗ’, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള ആദ്യത്തെ ഉറച്ച ചുവടുവെപ്പായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത പരീക്ഷണങ്ങൾ ഐഎസ്എസിൽ വച്ച് പരീക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശുഭാംശു ശുക്ല പറഞ്ഞിരുന്നു.
ദൗത്യം പൂർത്തിയാക്കി മകൻ മടങ്ങിയെത്താൻ പോകുന്നതിൽ അഭിമാനമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വാക്കുകൾ. യുഎസിലെ കാലിഫോർണിയക്ക് അടുത്തായി, പസഫിക് സമുദ്രത്തിലാകും ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകം തിരികെ ലാൻഡ് ചെയ്യുക.
by Midhun HP News | Jul 11, 2025 | Latest News, ദേശീയ വാർത്ത
ഒമാനിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും . ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണക്കുന്നതിനുമായി ജനുവരിയിലാണ് തൊഴിൽ മന്ത്രാലയം സംരഭത്തിനു തുടക്കമിട്ടത്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 31നുശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ബന്ധപ്പെട്ട കക്ഷികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിനും ലേബര്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കുന്നതിനുമുള്ള ഗ്രേസ് പിരീഡും ഈ മാസം അവസാനിക്കും. ഫെബ്രുവരി ഒന്ന് മുതല്‍ മുതല്‍ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. മന്ത്രാലയം നിർദ്ദേശിക്കുന്ന നടപടികൾ പാലിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇങ്ങനെ സമർപ്പിച്ചാൽ ഏകദേശം ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധമായ അറിയിപ്പുകൾ അപേക്ഷകന് ലഭിക്കുമെന്നും പിന്നീടവർക്ക് സൗജന്യമായി രാജ്യം വിടാൻ കഴിയുമെന്നും മന്ത്രാലയം പറയുന്നു. കുറ്റ കൃത്യങ്ങളിൽ ഏർപ്പെടാതെ ഒമാനിൽ തങ്ങുന്ന താമസ രേഖകളില്ലാത്തവർക്കെല്ലാം രാജ്യം വിടാനുള്ള അവസരമാണിതെന്നും തൊഴിൽ മന്ത്രാലയത്തിന്റെ ഇത് സംബന്ധമായ മാനദന്ധങ്ങൾ പാലിച്ചവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാനുള്ള സങ്കേതിക സഹായമാണ് നൽകുന്നതെന്നും ഈ വിഭാഗത്തിൽ എല്ലാവരും ജൂലായ് 31 നു മുൻപ് അവസരം ഉപയോഗപ്പെടുത്തണമെന്നും റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
Recent Comments