യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. ഇക്കാലയളവിലെ 38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൂന്ന് വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഏതെല്ലാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഡല്‍ഹി-നെയ്റോബി റൂട്ടില്‍ നാല് സര്‍വീസുകളും അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ റൂട്ടിലെ മൂന്നുവീതം സര്‍വീസുകളുമാണ് റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക റാങ്കിങ്ങില്‍ അഭിമാനമായി ഇന്ത്യന്‍ സര്‍വകലാശാലകള്‍, ഇടംപിടിച്ചത് 54 എണ്ണം; ഒന്നാമത് ഡല്‍ഹി ഐഐടി

ലോക റാങ്കിങ്ങില്‍ അഭിമാനമായി ഇന്ത്യന്‍ സര്‍വകലാശാലകള്‍, ഇടംപിടിച്ചത് 54 എണ്ണം; ഒന്നാമത് ഡല്‍ഹി ഐഐടി

ഡല്‍ഹി: ക്യുഎസ് ലോക റാങ്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ സര്‍വകലാശാലകള്‍. ലോക റാങ്കിങ്ങില്‍ ഇന്ത്യയില്‍ നിന്ന് 54 സര്‍വകലാശാലകളാണ് ഇടം നേടിയത്. രാജ്യത്തെ സര്‍വകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വിദ്യാഭ്യാസരംഗത്ത് ഇന്ത്യ പുതിയ ഉയരത്തിലെത്തിയതായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല, വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2026 ലെ റാങ്കിങ്ങില്‍ 123-ാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം റാങ്കിങ്ങില്‍ എട്ട് പുതിയ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് 54 ആയി ഉയര്‍ന്നത്. ഈ വര്‍ഷം റാങ്കിങ്ങില്‍ ഇത്രയധികം സര്‍വകലാശാലകള്‍ ചേര്‍ത്ത മറ്റൊരു രാജ്യമില്ല. ജോര്‍ദാനും അസര്‍ബൈജാനുമാണ് രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങളില്‍ നിന്ന് ആറ് സ്ഥാപനങ്ങള്‍ വീതമാണ് പുതിയതായി റാങ്കിങ്ങില്‍ ഇടംനേടിയത്. യുഎസ് (192 സ്ഥാപനങ്ങള്‍), യുകെ (90 സ്ഥാപനങ്ങള്‍), ചൈന (72 സ്ഥാപനങ്ങള്‍) എന്നിവയ്ക്ക് പിന്നില്‍ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്‌സ് ആണ് വര്‍ഷം തോറും ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് പ്രഖ്യാപിക്കുന്നത്. അക്കാദമിക് നേട്ടം, ഫാക്കല്‍റ്റി-വിദ്യാര്‍ത്ഥി അനുപാതം, ഗവേഷണ സ്വാധീനം, അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വൈവിധ്യം, ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത എന്നിവയുള്‍പ്പെടെ വിവിധ പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകളെ വിലയിരുത്തുന്നത്.

2014ല്‍ വെറും 11 സര്‍വകലാശാലകളില്‍ നിന്ന് അഞ്ച് മടങ്ങ് കുതിപ്പോടെയാണ് റാങ്കിങ്ങില്‍ ഇടംനേടിയ സര്‍വകലാശാലകളുടെ എണ്ണം 54 ആയി ഉയര്‍ന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പരിവര്‍ത്തനാത്മക വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ തെളിവാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ മേഖലയെ മാറ്റുക മാത്രമല്ല, അത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു,’- ധര്‍മ്മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചു.

‘G20 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിദ്യാഭ്യാസ സമ്പ്രദായവും യുഎസ്, യുകെ, ചൈന എന്നിവയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്ന നാലാമത്തെ രാജ്യവുമാണ് ഇന്ത്യ എന്നതില്‍ വളരെയധികം അഭിമാനമുണ്ട്. ഗവേഷണം, നവീകരണം, എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതിലൂടെ, വരും കാലങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോള മികവ് കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക് ബോക്‌സിന് സാരമായ കേടുപാടുകള്‍; വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയിലേക്ക് അയച്ചേക്കും

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക് ബോക്‌സിന് സാരമായ കേടുപാടുകള്‍; വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയിലേക്ക് അയച്ചേക്കും

ഡല്‍ഹി: ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ട്. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അമേരിക്കയുടെ സഹായം തേടുമെന്നാണ് സൂചന. ഡാറ്റാ എക്സ്ട്രാക്ഷന്‍ പ്രക്രിയയ്ക്കായി, തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത ‘ബ്ലാക്ക് ബോക്സ്’ വാഷിങ്ങ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് പരിശോധനയ്ക്കായി അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കേണ്ടതുണ്ട്. ബ്ലാക് ബോക്‌സില്‍ രണ്ട് സുപ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ അഥവാ സിവിആര്‍, ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അഥവാ എഫ്ഡിആര്‍ എന്നിവ. സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെയാണ് ഇതില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കന്‍ ബുദ്ധിമുട്ടായത്. ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി അമേരിക്കയിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗര്‍ പ്രദേശത്തെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തകര്‍ന്ന് 28 മണിക്കൂറിന് ശേഷം തിങ്കളാഴ്ചയാണ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അവശിഷ്ടങ്ങളില്‍ നിന്നും പെട്ടെന്നു കണ്ടെത്താനായി ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്‌സുകള്‍ക്കുള്ളത്.

കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ 25 മണിക്കൂര്‍ വരെയുള്ള കോക്ക്പിറ്റ് സംഭാഷണങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള റേഡിയോ കോളുകള്‍, അലര്‍ട്ടുകള്‍ തുടങ്ങിയവ ശേഖരിക്കാനാകും. ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (FDR) ഉയരം, വായുവേഗത, ദിശ, ലംബ ത്വരണം ( വിമാനം ഉയരത്തിലേക്ക് കുതിക്കല്‍), ഉപരിതല ചലനങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ പാരാമീറ്ററുകള്‍ ശേഖരിക്കുന്നു. 787-8 പോലുള്ള ആധുനിക ജെറ്റുകളില്‍, FDRകള്‍ക്ക് ഒരേസമയം ആയിരക്കണക്കിന് പാരാമീറ്ററുകള്‍ റെക്കോര്‍ഡു ചെയ്യാനും 25 മണിക്കൂറിലധികം ലൂപ്പ് ചെയ്യാനും കഴിയും. അപകടത്തില്‍ വിമാനത്തിന്റെ 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് എന്ന യുവാവ് മാത്രമാണ് രക്ഷപ്പെട്ടത്.

ഭാര്യ കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍

ഭാര്യ കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ മൂക്ക് കടിച്ചെടുത്ത് യുവാവ്. 25കാരിയുടെ മൂക്ക് ആണ് ഭര്‍ത്താവ് കടിച്ചെടുത്ത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതി രാം ഖില്‍വാനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.

യുവതി തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ പോയപ്പോഴാണ് സംഭവം. ഭാര്യയെ പിന്തുടര്‍ന്ന ഭര്‍ത്താവ് രാം ഖിലാവാന്‍, കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് സംഭവസ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഹരിയവാന്‍ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്കു മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് അഡീഷനല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് 55-ാംപിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

രാഹുല്‍ ഗാന്ധിക്ക് 55-ാംപിറന്നാള്‍; ആശംസകളുമായി പ്രമുഖര്‍

ഡല്‍ഹി: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍. ജന്‍മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെട നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

‘ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍. ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ’- രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംസകള്‍ നേര്‍ന്നു. ”രക്തത്താലല്ല, ചിന്ത, ദര്‍ശനം, ലക്ഷ്യം എന്നിവയാല്‍ ബന്ധിതനായ എന്റെ സഹോദരന് ഊഷ്മളമായ ജന്മദിനാശംസകള്‍.നിങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് ധൈര്യത്തോടെ നയിക്കട്ടെ. പ്രകാശമാനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയില്‍, വിജയം നമ്മുടേതായിരിക്കും.’ അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രാഹുലിന് ആശംസകള്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടും ജന്‍മദിനാശംസകള്‍ നേര്‍ന്നു.

‘രാഹുല്‍ ജിക്ക് ഹൃദയംഗമമായ ജന്മദിനാശംസകള്‍. ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ. ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും, പിന്നാക്കക്കാരുടെയും, ദലിതരുടെയും, ആദിവാസികളുടെയും, പിന്നാക്ക വിഭാഗങ്ങളുടെയും, അവകാശങ്ങള്‍ക്കായാണ് രാഹുലിന്റെ പേരാട്ടം. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയം കാണും. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും നിങ്ങള്‍ മുന്നില്‍ നിന്ന് രാജ്യത്തെ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗെഹ് ലോട്ട് എക്‌സില്‍ കുറിച്ചു.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന തൊഴില്‍ മേളയില്‍ 20,000 ത്തോളം തൊഴില്‍രഹിതരായ യുവാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ന്യൂഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘രാജ്യത്തെ യുവാക്കളോടുള്ള രാഹുല്‍ ഗാന്ധിയുടെ താല്‍പര്യത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,’ യാദവ് പറഞ്ഞു. ‘സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ, നിയന്ത്രണം ജൂലൈ പകുതി വരെ

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയര്‍ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. അന്താരാഷ്ട്ര സര്‍വീസുകളുടെ 15 ശതമാനത്തോളം വെട്ടിച്ചുരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പകുതി വരെയെങ്കിലും നിയന്ത്രണം തുടര്‍ന്നേക്കും. വിമാന ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് അധിക ചെലവില്ലാതെയോ പൂര്‍ണ്ണ റീഫണ്ടോടെയോ റീബുക്കിങ് ഉള്‍പ്പെടെയുള്ള ഇതര യാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ ഉടന്‍ പുറത്തിറങ്ങും.

നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.

അതേസമയം, എയര്‍ ഇന്ത്യയുടെ പക്കലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ സുരക്ഷാ പരിശോധന ഭൂരിഭാവും പൂര്‍ത്തിയായെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ 33 ബോയിങ് 787-8/9 വിമാനങ്ങളില്‍ 26 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയായി. ഡിജിസിഎ നടത്തുന്ന പരിശോധയ്ക്ക് ശേഷം ഇവ സര്‍വീസ് നടത്താന്‍ സജ്ജമാണെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിമാനങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. എയര്‍ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിങ് 777 വിമാനങ്ങളിലും പരിശോധന നടത്തും. അഹമ്മദാബാദ് ദുരന്തത്തിന് കാരണമായ സാഹചര്യം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.