കുംഭമേള; ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം

കുംഭമേള; ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം

ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർക്ക് ദാരുണാന്ത്യം. കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്കുള്ളവർ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.

റെയിൽവേ സ്‌റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ ശനിയാഴ്‌ച രാത്രി 9.55 നാണ്‌ സംഭവം.അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. അൻപതിലധികം പേർക്ക് അപകടത്തിൽ പരുക്കുണ്ട്.

ട്രെയിന്‍ വൈകിയെത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചുവെന്നാണ് വിവരം. അതേസമയം സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തര നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു.

‘കൈ കാലുകള്‍ ബന്ധിക്കുമോ?’; 119 പേരുമായി രണ്ടാം യുഎസ് വിമാനം ഇന്നെത്തും

‘കൈ കാലുകള്‍ ബന്ധിക്കുമോ?’; 119 പേരുമായി രണ്ടാം യുഎസ് വിമാനം ഇന്നെത്തും

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. 119 പേരടങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് രാത്രി പത്തുമണിക്ക് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഉള്‍പ്പെടുന്നു. ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരോ വ്യക്തികളുമാണ് പുതിയ സംഘത്തില്‍ ഉള്ളത്. നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനധികൃതമായി താമസിക്കുന്നുവെന്ന് അമേരിക്ക കണ്ടെത്തിയ ഇന്ത്യക്കാരുടെ നാടുകടത്തല്‍ രണ്ടാഴ്ചയിലൊരിക്കല്‍ തുടരും, രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും ആഴ്ചയില്‍ ഒരിക്കല്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനാണ് നീക്കം.

അതേസമയം ഇന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ചോണോ കൊണ്ടുവരുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം കുറിച്ചു. രാജ്യത്തിന്റെ നയതന്ത്രം പരീക്ഷിക്കുന്ന ഒന്നാകും ഇതെന്നും ചിദംബരം എക്‌സില്‍ കുറിച്ചു.

104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി അഞ്ചിന് സൈനിക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പുതിയ സംഘത്തെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത്. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

അതേസമയം, യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ നിലപാട് അറിയിച്ചത്. നിയമപരമായ രേഖകളില്ലാതെ യുഎസില്‍ താമസിക്കുന്ന പൗരന്‍മാരെ ഇന്ത്യ സ്വീകരിക്കും. അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്ലിന് 262 കോടിയുടെ ലാഭം

ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്ലിന് 262 കോടിയുടെ ലാഭം

ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍, പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അറ്റാദായം നേടി. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് കമ്പനി ലാഭം നേടുന്നത്. ഡിസംബര്‍ പാദത്തില്‍ 262 കോടിയാണ് കമ്പനിയുടെ ലാഭം. ഇത് ലാഭത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സേവന ഓഫറുകളുടെയും വരിക്കാരുടെ അടിത്തറയുടെയും വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിഎസ്എന്‍എല്ലിന് ഇത് ഒരു സുപ്രധാന വഴിത്തിരിവ് ആണെന്നും അദ്ദേഹം പറഞ്ഞു.

മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ സര്‍വീസ് ഓഫറിങ് എന്നിവയില്‍ 14-18 ശതമാനം വളര്‍ച്ചയാണ് ബിഎസ്എന്‍എല്‍ കൈവരിച്ചത്. ജൂണിലെ 8.4 കോടിയില്‍ നിന്ന് ഡിസംബറില്‍ വരിക്കാരുടെ അടിത്തറയും ഉയര്‍ന്നു. ഏകദേശം ഒന്‍പത് കോടിയായാണ് വരിക്കാരുടെ എണ്ണം ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

‘ബിഎസ്എന്‍എല്ലിനും ഇന്ത്യയിലെ ടെലികോം മേഖലയുടെ യാത്രയ്ക്കും ഇന്ന് ഒരു പ്രധാന ദിവസമാണ്. 17 വര്‍ഷത്തിനിടെ ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തി. ഇതിന് മുന്‍പ് ബിഎസ്എന്‍എല്‍ ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തിയത് 2007 ലാണ്,’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വളര്‍ച്ച നേടി. ഫൈബര്‍-ടു-ദി-ഹോം (FTTH) വരുമാനം 18 ശതമാനം വര്‍ദ്ധിച്ചു. ലീസ്ഡ് ലൈന്‍ സേവന വരുമാനം മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി അറിയിച്ചു. ബിഎസ്എന്‍എല്‍ അതിന്റെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 1,800 കോടിയിലധികം രൂപയുടെ കുറവിന് കാരണമായി. രാജ്യത്തുടനീളമുള്ള എല്ലാ വരിക്കാര്‍ക്കും ഫോര്‍ജി സേവനം നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ പാദത്തിലെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് ബിഎസ്എന്‍എല്ലിന് ഒരു പ്രധാന വഴിത്തിരിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ ……

മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ ……

വാഷിങ്ടണ്‍: വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങള്‍. കൂടിക്കാഴ്ച ഇന്ത്യ – യുഎസ്എ സൗഹൃദത്തിന് ഗണ്യമായ ആക്കം കൂട്ടുമെന്ന് മോദി എക്‌സില്‍ കുറിച്ചു.

500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

2030 ആകുമ്പോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസില്‍ നിന്ന് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും. ഇന്ത്യ – യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ യുഎസുമായി എണ്ണ, വാതക വ്യാപാരം ശക്തമാക്കും. ആണവോർജ മേഖലയിലും സഹകരണം വിപുലമാക്കാനാണു തീരുമാനം.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കും

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കും. അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മോദി ട്രംപിനോട് അഭ്യര്‍ഥിച്ചു.

തഹാവൂര്‍ റാണയെ കൈമാറും

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും തീരുമാനമായി. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതില്‍ താങ്കളോട് നന്ദിയുണ്ട്. തഹാവൂര്‍ റാണയ്‌ക്കെതിരെ ഇന്ത്യ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

എഫ്-35 യുദ്ധവിമാനങ്ങള്‍

ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഈ കരാറോടെ, നാറ്റോ സഖ്യകക്ഷികളായ ഇസ്രായേല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ എഫ്-35 വാങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യയും ചേരും.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും യുക്രെയ്ന്‍ – റഷ്യ യുദ്ധവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനിസ് കടന്നുകയറ്റം തനിക്ക് മനസിലാക്കാന്‍ കഴിയും. അത് അധര്‍മമാണ്. ഈ വിഷയത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പറഞ്ഞു

റഷ്യ-യുക്രെയ്ന്‍ യുദ്ധം

റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സംഘര്‍ഷം ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. ‘റഷ്യയുമായും യുക്രെയ്‌നുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. ഇരു രാജ്യങ്ങളിലെയും നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യ നിഷ്പക്ഷമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ്, ഇന്ത്യ നിഷ്പക്ഷമല്ലെന്നം സമാധാനത്തിന്റെ പക്ഷത്താണെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാഗ+മിഗ=മെഗാ

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ പുതിയ ‘സൂത്രവാക്യം’ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യമാണ് മോദി അവതരിപ്പിച്ചത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതുമ ചാർത്തിയത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, ഈ മാഗയും മിഗയും സമൃദ്ധിക്കായുള്ള ‘മെഗാ’ പങ്കാളിത്തമായി മാറും’’

ക്വാഡ് ഉച്ചകോടി

ന്യൂഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടി പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മോദി ക്ഷണിച്ചു. ജനാധിപത്യ മൂല്യങ്ങള്‍, പരമാധികാരം, നിയമവ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതും സ്വതന്ത്രവുമായ ഇന്തോ-പസിഫിക് മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2025 ൽ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ, സഹകരണവും നയതന്ത്ര കൂടിയാലോചനകളും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.

ഇന്ന് പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ഇന്ന് പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്‌ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു ഭീകരാക്രമണം. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു. പാകിസ്താന്‍ കേന്ദ്രമാക്കിയ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍.

ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ പറന്നെത്തി. ബാലാകോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

150 കോടി ചെലവിട്ട് ആര്‍എസ്എസിന് ഡല്‍ഹിയില്‍ പുതിയ ആസ്ഥാന മന്ദിരം

150 കോടി ചെലവിട്ട് ആര്‍എസ്എസിന് ഡല്‍ഹിയില്‍ പുതിയ ആസ്ഥാന മന്ദിരം

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.

ഹിന്ദുത്വ ആശയം ഉള്‍ക്കൊള്ളുന്ന 75,000ത്തിലധികം ആളുകളില്‍ നിന്ന് ഫണ്ട് സ്വരുപിച്ചാണ് പുതിയ കെട്ടിടം പണിതത്. 3.75 ഏക്കറില്‍ 5ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.