സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവം; പ്രതി പിടിയില്‍

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവം; പ്രതി പിടിയില്‍

മുംബൈ: കവര്‍ച്ചക്കായി വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയില്‍. ഇന്നലെ വൈകിട്ടോടെ ദാദര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റില്‍ വെച്ചാണ് താരത്തിനെ പ്രതി മര്‍ദിച്ചത്. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം മോഷണശ്രമമാണെന്നും താരത്തിന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

പ്രതിയെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നു. മകന്‍ ഇബ്രാഹീം അലിഖാനാണ് ഓട്ടോയില്‍ നടനെ 3.30ഓടെ ആശുപത്രിയില്‍ എത്തിച്ചത്.

അഴിമതി കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

അഴിമതി കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന്‍ ഖാന് 14 വര്‍ഷവും ബുഷ്‌റ ബീവിക്ക് ഏഴ് വര്‍ഷവും ആണ് ശിക്ഷ.

മൂന്ന് തവണ മാറ്റി വെച്ച കേസില്‍ അഴിമതി വിരുദ്ധ കോടതി ജഡ്ജി നാസിര്‍ ജാവേദ് റാണയാണ് വിധി പറഞ്ഞത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.2023 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇമ്രാനും ബുഷറയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല.

ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്

ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇതാദ്യമായാണ് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങുന്നത്. ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും സുനിത വില്യംസിനൊപ്പം ചേർന്നു.

ഈ മാസം 23-ന് ബുച്ച് വിൽമോറിനൊപ്പവും സുനിത വില്യംസ് സ്‌പേസ് വാക്ക് നടത്തും. മാർച്ചിലോ ഏപ്രിലോ ഇരുവരും സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.

സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം, പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ

സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം, പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ‌ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.

ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്.

കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; കള്ളന്റെ ആക്രമണം വീട്ടിലെ മോഷണശ്രമത്തിനിടെ

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു.

നടന് ആറ് തവണയാണ് കുത്തേറ്റത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് താരം. അടിയന്തിരമായി നടനെ ഓപ്പറേഷന് വിധേയമാക്കി. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും ഓപ്പറേഷന് ശേഷമേ കാര്യങ്ങള്‍ പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കള്ളന്റെ ആക്രമണം തടയുന്നതിനിടെയാണ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റത്. സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.

15 മാസത്തെ യുദ്ധത്തിന് അന്ത്യം; ഗാസയിൽ വെടിനിര്‍ത്തലിന് ഇസ്രയേൽ- ഹമാസ് ധാരണ

15 മാസത്തെ യുദ്ധത്തിന് അന്ത്യം; ഗാസയിൽ വെടിനിര്‍ത്തലിന് ഇസ്രയേൽ- ഹമാസ് ധാരണ

ദോഹ: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസയിൽ താൽക്കാലിക വെടിനിർത്തൽ. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. അമേരിക്കയുടെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളെത്തുടർന്നാണ് വെടിനിർത്തൽ. മൂന്നുഘട്ട കരാറിനാണ് ധാരണയായിട്ടുള്ളത്. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും.

ഇസ്രായേൽ- ഹമാസ് സമാധാന കരാർ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ ചർച്ചകളുടെയും ഫലമാണെന്നും, സമാധാന കരാർ നിലനിൽക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡൻ പറഞ്ഞു. യു എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കരാർ യാഥാർത്ഥ്യമായത്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

സമാധാന കരാർ ആദ്യ ഘട്ടത്തിന്‍റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും.42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്യും. ആദ്യഘട്ടം തീരുംമുൻപുതന്നെ രണ്ടാംഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.