മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം;ആരോഗ്യ നില ഗുരുതരം

ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിന് രോഗിയില്‍നിന്ന് കുത്തേറ്റു. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തില്‍ മുഹമ്മദ് റോമന്‍ ഹക്ക് എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡിലായി. ഫെബ്രുവരി 18ന് ഇയാളെ മിന്‍ഷൂള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കും.

ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധനയ്ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴുത്തിന്റെ പിന്നിലാണ് കുത്തേറ്റത്. അച്ചാമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

നഴ്‌സിന് നേരെയുണ്ടായ ആക്രമണത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ അപലപിച്ചു. നഴ്‌സുമാര്‍ പ്രിയപ്പെട്ടവരാണെന്നും അക്രമത്തെ ഭയപ്പെടാതെ രോഗികളെ പരിചരിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണന്നും ആക്രമണത്തെ ഗൗരവമായി കാണുന്നുവെന്നും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് എക്‌സില്‍ കുറിച്ചു. അച്ചാമ്മ പത്തുവര്‍ഷമായി ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓള്‍ഡ്ഹാം (ഐഎഒ), കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ് അച്ചാമ്മ.

പരീക്ഷാ കലണ്ടറുമായി ഐബിപിഎസ്

പരീക്ഷാ കലണ്ടറുമായി ഐബിപിഎസ്

ഡല്‍ഹി: 2025-26 വര്‍ഷത്തെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായുള്ള പരീക്ഷാ കലണ്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) പ്രസിദ്ധീകരിച്ചു. ഐബിപിഎസ് റിക്രൂട്ട്‌മെന്റ് 2025 പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in-ല്‍ പരീക്ഷാ കലണ്ടര്‍ പരിശോധിക്കാം.

പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ഓഫീസര്‍ സ്‌കെയില്‍ 1 തസ്തികയിലേക്കുള്ള ഐബിപിഎസ് ആര്‍ആര്‍ബി പ്രിലിമിനറി പരീക്ഷ ജൂലൈ 27, ഓഗസ്റ്റ് 2, 3 തീയതികളില്‍ നടക്കും. ഓഫീസര്‍ സ്‌കെയില്‍ 1 നുള്ള ഐബിപിഎസ് ആര്‍ആര്‍ബി മെയിന്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 13 നും ഓഫീസ് അസിസ്റ്റന്റ് പരീക്ഷ നവംബര്‍ 9 നുമാണ്. സ്‌കെയില്‍ 2, 3 എന്നിവയ്ക്കുള്ള ഓഫീസര്‍ മെയിന്‍ പരീക്ഷയും സെപ്റ്റംബര്‍ 13 ന് തന്നെയാണ്. ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷ 2025 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ 6, സെപ്റ്റംബര്‍ 7 തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു.

വിവിധ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 4,5, 11 തീയതികളിലും മെയ്ന്‍ പരീക്ഷ നവംബര്‍ 29ന് നടത്തും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നവംബര്‍ 23നും മെയ്ന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി നാലിനുമാണ്. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 6,17,13,14 തീയതികളിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് മെയ്ന്‍ പരീക്ഷ.

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ആശാ ലോറന്‍സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും പരിഗണിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി ചോദിച്ചു. മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ആശ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംക്കോടതി തള്ളിയത്. അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയുമാണ് ആശയ്ക്ക് വേണ്ടി ഹാജരായത്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുകയെന്നത് രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു ആശയുടെ ഹര്‍ജിയില്‍ പറഞ്ഞത്. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി. പിതാവിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നായിരുന്നു ആശ ലോറന്‍സിന്റെ ആവശ്യം.

ഇന്ന് ദേശീയ കരസേന ദിനം; ഇത്തവണ ആഘോഷം പുനെയിൽ

ഇന്ന് ദേശീയ കരസേന ദിനം; ഇത്തവണ ആഘോഷം പുനെയിൽ

ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് കരസേന ദിനം ആചരിക്കും. പുനെയിലാണ് ഇത്തവണ ആഘോഷങ്ങൾ നടക്കുക. 1949 മുതൽ കരസേന ദിനം ആഘോഷിക്കാൻ തുടങ്ങിയ ശേഷം ഡൽഹിയ്ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. കരസേനയുടെ ആറ് വിഭാ​ഗങ്ങൾ ആഘോഷത്തിന്റെ ഭാ​ഗമായ പരേഡിൽ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്‌ക്കായാണ് ജനുവരി 15ന് കരസേന ദിനമായി ആചരിക്കുന്നത്. കരസേന ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധ പ്രദർശനം സംഘടിപ്പിച്ചു.

നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായിട്ട് പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. യുദ്ധ സാമഗ്രികളുടെ പ്രദർശനത്തിന് പുറമേ ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്ര‍ദർശനത്തിന്‍റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന. അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് കരസേനയുടെ പ്രധാന ധർമ്മങ്ങൾ.

രൂപ വീണ്ടും നഷ്ടത്തില്‍; എണ്ണ വില 80 ഡോളറിലേക്ക്

രൂപ വീണ്ടും നഷ്ടത്തില്‍; എണ്ണ വില 80 ഡോളറിലേക്ക്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടു പൈസയുടെ നഷ്ടത്തോടെ ഒരു ഡോളറിന് 86.55 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായെങ്കിലും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് രൂപയ്ക്ക് വിനയായത്.

കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് ശേഷം ഇന്നലെ 17 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 86.45 ലേക്ക് രൂപ കുതിച്ചെങ്കിലും പിന്നീട് താഴുകയായിരുന്നു. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്. തുടര്‍ന്ന് ഇന്നലത്തെ ക്ലോസിങ് നിരക്കായ 86.53ല്‍ നിന്ന് രണ്ടു രൂപയുടെ നഷ്ടത്തോടെയാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന്റെ അടുത്താണ്. അതിനിടെ ഓഹരി വിപണിയും ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 400ലധികം പോയിന്റ് കുതിച്ചു. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി. മാരുതി സുസുക്കി, എന്‍ടിപിസി, കോള്‍ ഇന്ത്യ എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.

2009 ല്‍ 129-ാം വാര്‍ഷിക ആഘോഷ വേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിിക്കുന്നത്. പാര്‍ട്ടി ജന്മദിനമായ ഡിസംബര്‍ 28 ന് ഉദ്ഘാടനം നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നതെങ്കിലും, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍, എഎപി, ഡിഎംകെ ഓഫീസുകള്‍ അടുത്തുണ്ട്.