വൈദ്യുതി ബില്‍ 2,10,42,08,405 രൂപ!!; അന്തംവിട്ട് ഉപഭോക്താവ്

വൈദ്യുതി ബില്‍ 2,10,42,08,405 രൂപ!!; അന്തംവിട്ട് ഉപഭോക്താവ്

ഷിംല: ഇലക്ട്രിസിറ്റി ബില്‍ കണ്ട് അന്തംവിട്ട് ഉപഭോക്താവ്. 210 കോടിയലധികം രൂപയാണ് യുവാവിന് ഇലക്ട്രിസിറ്റി ബില്ലായി ലഭിച്ചത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. 2,10,42,08,405 രൂപയുടെ ഭീമമായ ബില്‍ ലഭിച്ചതോടെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യതി ബില്‍ നല്‍കുകയും ചെയ്തു. നേരത്തെ ഗുജറാത്തിലെ തയ്യല്‍ ജോലിക്കാരന് 86ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ വന്നിരുന്നു.

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ വെളിച്ചം

ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങള്‍ മന്ത്രാലയം നിരീക്ഷിച്ചു വരികയാണ്.

അതിനിടെ, യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസ്. വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ ശരിവെച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണം; ആശാ ലോറന്‍സ് സുപ്രീം കോടതിയില്‍

ഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ ആശാ ലോറന്‍സ് സുപ്രീം കോടതിയല്‍ അപ്പീല്‍ നല്‍കി. നടപ്പാക്കിയത് രാഷ്ട്രീയതീരുമാനമാണെന്ന് ആശയുടെ ഹര്‍ജിയില്‍. സിപിഎമ്മിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആശ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളമശേരി മെഡിക്കല്‍ കോളജ്, മകന്‍ എംഎല്‍ സജീവ്, സിപിഎം ഉള്‍പ്പടെ ഹര്‍ജിയില്‍ പത്ത് എതിര്‍കക്ഷികളാണ് ഉള്ളത്.

ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മെഡിക്കല്‍ കോളജില്‍ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം രാഷ്ട്രീയ തീരുമാനമായിരുന്നെന്നും ലോറന്‍സിന് ഇത്തരമൊരു ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ ടോം ജോസഫാണ് ആശാ ജോസഫിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-നാണ് എംഎം ലോറന്‍സ് അന്തരിക്കുന്നത്. രലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനായിരുന്നു മകനായ അഡ്വ എംഎല്‍ സജീവന്റെയും പാര്‍ട്ടിയുടെയും തീരുമാനം. എന്നാല്‍ ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്‌കരിക്കണമെന്നുമായിരുന്നു മറ്റൊരു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. തര്‍ക്കത്തെത്തുടര്‍ന്ന് ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സമ്മതിക്കാതിരുന്ന ആശയെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റിയ ശേഷമാണ് മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും കൊണ്ടുപോകാനായത്.

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ മലയാളിയും

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. 52 വയസ്സായിരുന്നു. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.

തിരുപ്പതി വൈകുണ്ഠ ഏകാദശക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിര്‍മല മരിച്ച കാര്യം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന.

ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അത് ശൈത്യകാലത്ത് പ്രതീക്ഷിക്കപ്പെടുന്ന അളവില്‍ മാത്രമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. എച്ച്എംപിവി ബാധിച്ച മിക്കവര്‍ക്കും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും അസാധാരണമായ ഒരു സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല. ലോകമെമ്പാടുമുള്ള ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകള്‍ മുങ്ങി, ഒഴുക്കില്‍പ്പെട്ട് വാഹനങ്ങള്‍

സൗദി അറേബ്യയില്‍ കനത്ത മഴ; റോഡുകള്‍ മുങ്ങി, ഒഴുക്കില്‍പ്പെട്ട് വാഹനങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കില്‍ വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാന നഗരമായ റിയാദ്, സെന്‍ട്രല്‍ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നല്‍കിയിരുന്നു. ഇന്നലെ മുതല്‍ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്.

കിഴക്കന്‍ നഗരങ്ങളായ അല്‍ അഹ്‌സ, ജുബെയ്ല്‍, അല്‍ഖോബാര്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില ഗണ്യമായി കുറയും. മോശം കാലാസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. താഴ്‌വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.