അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു

അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014ന് ശേഷം 110 എച്ച്.എം.പി.വി കേസുകളാണ് കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ കേസാണിത്.

നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം; ‘നരേന്ദ്ര ആരോഹണം’

നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം; ‘നരേന്ദ്ര ആരോഹണം’

ഭുവനേശ്വര്‍: പ്രധാമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തില്‍ മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്‌കൃത പണ്ഡിതനായ സര്‍വകലാശാല അധ്യാപകന്‍ സോമനാഥ് ദാഷാണ് ‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം രചിച്ചത്. മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം.

700 പേജുള്ള മഹാകാവ്യത്തില്‍ 1200 ശ്ലോകങ്ങളാണ് ഉള്ളത്. തിരുപ്പതി ദേശീയ സംസ്‌കൃത സര്‍വകലാശാല അധ്യാപകന്‍ രചിച്ച മഹാകാവ്യം ഗുജറാത്തിലെ വരാവലില്‍ നടന്ന യുവജനോത്സവത്തിലാണ് അനാച്ഛാദനം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.

‘ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മോദി ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹം ലോകത്തിലെ എല്ലാ യുവാക്കള്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സന്യാസ രാഷ്ട്രീയയാത്രയും ജീവിത പോരാട്ടവും ചരിത്രത്തില്‍ എപ്പോഴും രേഖപ്പെടുത്തപ്പെടും. അതിനാലാണ് ആ മഹത് വ്യക്തിത്വത്തെക്കുറിച്ച് മഹാകാവ്യം എഴുതാന്‍ പ്രേരണയായത്’- 48കാരനായ സോമനാഥ് പറഞ്ഞു.

നാലുവര്‍ഷമെടുത്താണ് പുസ്തകരചന പൂര്‍ത്തിയാക്കിയത്. മോദിയെ ഇതുവരെ നേരില്‍ കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങള്‍, ജേണലുകള്‍, പ്രസംഗങ്ങള്‍, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാന്‍ കി ബാത്ത്’ എന്നിവയില്‍ നിന്നെല്ലാം ലഭിച്ച വിവരങ്ങളും പുസ്തകരചനയ്ക്ക് സഹായകമായെന്ന് സോമനാഥ് പറഞ്ഞു.

വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; വാടകക്കാരന്‍ കസ്റ്റഡിയില്‍

വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം; വാടകക്കാരന്‍ കസ്റ്റഡിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു വീട്ടിലെ റഫ്രിജറേറ്ററില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. സാരി ധരിച്ച സ്ത്രീയുടെ കഴുത്തിലും കൈകളിലും ആഭരണങ്ങളും ഉണ്ട്. കഴുത്തില്‍ ഒരു കുരുക്ക് മുറുക്കിയിട്ടുണ്ട്.

മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് പ്രായമുണ്ട്. 2024 ജൂണില്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്‍ഡോറില്‍ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2023 ജൂണില്‍ സഞ്ജയ് പട്ടീദാര്‍ എന്നയാള്‍ക്ക് ശ്രീവാസ്തവ വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇയാള്‍ വീട് ഒഴിഞ്ഞെങ്കിലും സാധനങ്ങള്‍ ഒന്നും മാറ്റിയിരുന്നില്ല. പിന്നീട് സാധനങ്ങള്‍ മാറ്റാമെന്നാണ് ഇയാള്‍ ശ്രീവാസ്തവയോട് പറഞ്ഞത്. ഇടയ്ക്കിടെ ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നാണ് ശ്രീവാസ്തവ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയത്. പട്ടിദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അശ്വിന്‍; വിവാദം

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അശ്വിന്‍; വിവാദം

ചെന്നൈ: ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം.

വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ കരഘോഷമുയര്‍ന്നു. തമിഴ് സംസാരിക്കുന്നവരോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ അലറി വിളിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. തുടര്‍ന്നായിരുന്നു ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ തമിഴില്‍ പറഞ്ഞത്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെട നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയാണ് അശ്വിന്റെ പരാമര്‍ശം. ഇത് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. എന്നാല്‍ താരത്തിനെതിരെ ബിജെപി രംഗത്തെത്തി. അശ്വിന്‍ ഭാഷാ വിവാദത്തില്‍ ഇടപെടാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി നേതാവ് ഉമ ആനന്ദന്‍ മുന്നറിയിപ്പു നല്‍കി. ‘ഡിഎംകെ അശ്വിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. എന്നാല്‍ അശ്വിന്‍ ദേശീയ ക്രിക്കറ്റ് താരമാണോ, അതോ തമിഴ്‌നാട് ക്രിക്കറ്റ് താരമാണോ എന്നത് അറിയാന്‍ എനിക്കു താല്‍പര്യമുണ്ട്.’ ബിജെപി നേതാവ് ചോദിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു. രണ്ടാം ടെസ്റ്റിനു പിന്നാലെ കരിയര്‍ അവസാനിക്കുകയാണെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ വാഷിങ്ടന്‍ സുന്ദറിനെ ബിസിസിഐ പരിഗണിച്ചതോടെയായിരുന്നു അശ്വിന്റെ നീക്കം.

പുഷ്പ 2 അപകടത്തിനു പിന്നാലെ കർശന നിയന്ത്രണം

പുഷ്പ 2 അപകടത്തിനു പിന്നാലെ കർശന നിയന്ത്രണം

പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം വന്‍ ചര്‍ച്ചയായതിനു പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളില്‍ ഉണ്ടാവാതിരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാം ചരണ്‍ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കി.

പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം വന്‍ ചര്‍ച്ചയായതിനു പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളില്‍ ഉണ്ടാവാതിരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാം ചരണ്‍ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കി.

ആന്ധ്രപ്രദേശ് തെലുങ്കാന തിയറ്ററുകളില്‍ ഗെയിം ചെയ്ഞ്ചറിന് പുലര്‍ച്ചെയുള്ള ഷോ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കാം. എന്നാല്‍ ഒരു മണിയ്ക്കുള്ള ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. നാല് മണി മുതലാണ് പ്രദര്‍ശനം നടത്താനാവുക. ഒരു മാസം മുന്‍പാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2ന്റെ പ്രീമിയര്‍ റിലീസിനിടെ ദാരുണ അപകടമുണ്ടായത്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ രേവതി എന്ന 35കാരിക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഇവരുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്ത് ഇന്ധനവില കൂടുമോ?; രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്

രാജ്യത്ത് ഇന്ധനവില കൂടുമോ?; രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ്

ഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതില്‍ ആശങ്ക. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളര്‍ കടന്ന് കുതിക്കുകയാണ്. എണ്ണ വില കുതിക്കുന്നത് ഡോളര്‍ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഡോളര്‍ ഒന്നിന് 85.87 എന്ന നിലയിലാണ് രൂപ.

റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം കുറഞ്ഞതാണ് എണ്ണവില കൂടാന്‍ കാരണം. പാശ്ചാത്യ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതാണ് റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവിതരണത്തെ ബാധിച്ചത്. ലഭ്യതയിലെ കുറവ് നികത്താന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നത് ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എണ്ണ വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എണ്ണ വില ഉയരുന്നത് രാജ്യത്ത് ഇന്ധനവിലയെ സ്വാധീനിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. അതേസമയം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു പൈസയുടെ നഷ്ടത്തോടെ 85.87 എന്ന നിലയിലാണ് രൂപ. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിക്കുന്നത്. ഇതിന് പുറമേയാണ് എണ്ണവില വര്‍ധനയും രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുപൈസയുടെ നേട്ടത്തോടെ 85.86 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.