കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു

കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു

മൈസൂരു: ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു. മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തടവുകാരാണ് മരിച്ചത്. ഗുണ്ടിൽ പേട്ട് സ്വദേശി മാദേശ (36), കൊല്ലഗൽ സ്വദേശി നാഗരാജ (32), സകലേഷ്പൂർ സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്.

മൈസൂരു സെൻട്രൽ ജയിലിലെ ബേക്കറിയിൽ ക്രിസ്തുമസിന് ലഭിച്ച ബൾക്ക് ഓർഡർ തയ്യാറാക്കുന്നതിന് വാങ്ങിയ എസൻസാണ് ഇവർ കുടിച്ചത്. ഡിസംബർ 26ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുന്നതായി ഇവർ പരാതിപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സകൾ ജയിലിൽ തന്നെ നൽകിയ ശേഷം കെ ആർ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ കേക്ക് എസൻസ് രഹസ്യമായി കഴിച്ച കാര്യം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ആശുപത്രിയിൽ കാണാനെത്തിയ കുടുംബാംഗങ്ങളോടാണ് ഇവർ കേക്ക് എസൻസ് അമിത അളവിൽ കഴിച്ച കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ ചികിത്സയിൽ മാറ്റം വരുത്തിയെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തിങ്കളാഴ്ച മദേശയും ചൊവ്വാഴ്ച നാഗരാജയും രമേശ് ബുധനാഴ്ചയുമാണ് മരിച്ചത്. സംഭവത്തിൽ മണ്ഡി പൊലീസ് കേസ് എടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് വിശദമാക്കി. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ജീവപര്യന്തം ശിക്ഷ ലഭിച്ച കുറ്റവാളികളാണ് മാദേശയും നാഗരാജയും. അതേസമയം പീഡനക്കേസിൽ 10 വർഷത്തെ തടവ് ശിക്ഷയാണ് രമേഷിന് ലഭിച്ചിരുന്നത്.

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്.

രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ചു; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ചു; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

ലഖ്‌നൗ: ട്രാന്‍സ്‌ഫോമര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ 25 ദിവസമായി ഇരുട്ടില്‍. വൈദ്യതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ല. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും അവരും ഇരുട്ടില്‍ തന്നെയാണ്.

സന്ധ്യയാകുന്നതോടെ അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ഇരുട്ടില്‍ മുങ്ങും. അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിച്ചത്. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍ സത്പാല്‍ സിങ് പറഞ്ഞു.

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടറുകള്‍, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. പുതിയ ട്രാന്‍സ്‌ഫോമര്‍ ഉടന്‍ വരുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

അടിസ്ഥാന ആവശ്യങ്ങളും ലഭ്യമല്ല.ഗ്രാമവാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷോഭത്തിലാകുന്നു.’ പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഉടന്‍ വരുമെന്ന് ഉഗൈതി പവര്‍ സബ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ എഞ്ചിനീയര്‍ അശോക് കുമാര്‍ ഉറപ്പുനല്‍കി.’ട്രാന്‍സ്ഫോര്‍മര്‍ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നന്നാക്കല്‍ നിര്‍ദ്ദേശം സര്‍ക്കാരിന് അയച്ചിട്ടുണ്ട്.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും,’ അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് ; വോട്ടെണ്ണല്‍ എട്ടിന്

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.

ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. 2020ല്‍ എഴുപതില്‍ 62 സീറ്റുകള്‍ നേടിയാണ് എഎപി അധികാരത്തിലേറിയത്.

അതേസമയം, വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പക്രിയകള്‍ എല്ലാം സുതാര്യമായാണ് നടക്കുന്നത്. വേട്ടര്‍മാര്‍ നല്ല ധാരണയുള്ളവരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

വോട്ടിങ് മെഷീനില്‍ ഉള്‍പ്പടെ ക്രമക്കേട് പ്രായോഗികമല്ല. എന്നാല്‍ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പക്ഷെ അടിസ്ഥാന രഹിതമായ പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഇവിഎം അട്ടിമറികള്‍ എന്നത് അടിസ്ഥാനരഹിതമാണ്. വോട്ടെടുപ്പിന് മുന്‍പും വോട്ടെടുപ്പിന് ശേഷവും ഇവിഎം പരിശോധിക്കുന്നു. മെഷീന്‍ ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത ഫലങ്ങളാണ് വന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നത് തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

വിസി നിയമനം, അധികാരം ​ഗവർണർക്ക്; പുതിയ വ്യവസ്ഥകളുമായി യുജിസി

വിസി നിയമനം, അധികാരം ​ഗവർണർക്ക്; പുതിയ വ്യവസ്ഥകളുമായി യുജിസി

ഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയത്.

വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ​ഗവർണറായതിനാൽ ഫലത്തിൽ വിസി നിയമനങ്ങളിൽ ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും.

2018ലെ യുജിസി വിജ്ഞാപനത്തിൽ വിസി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എന്നത് തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങൾ. കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദ്ദേശിക്കുന്ന ആളാകും സെർച്ച് കമ്മിറ്റി ചെയർപേഴ്സൻ. രണ്ടാമത്തെ അം​ഗത്തെ യുജിസി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികൾക്ക് മൂന്നാമത്തെ അം​ഗത്തെ നിർദ്ദേശിക്കാം.

അപേക്ഷകരിൽ നിന്നു കമ്മിറ്റി നിർദ്ദേശിക്കുന്ന 3- 5 പേരിൽ നിന്നു ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.

സർവകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ​ഗവർണർ- സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിനു വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സൈനികർക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആക്രമണം. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം തകരുകയായിരുന്നു.