ഫോണിലും ലാപ്‌ടോപ്പിലും ഈ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്! മുന്നറിയിപ്പ്

ഫോണിലും ലാപ്‌ടോപ്പിലും ഈ പാസ്‌വേഡുകള്‍ ഉപയോഗിക്കരുത്! മുന്നറിയിപ്പ്

ഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്‌വേഡുകള്‍ നല്‍കി ഡിവൈസുകള്‍ സുരക്ഷിതമാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്‌വേഡുകള്‍ നല്‍കുന്നതിന് പകരം ‘സ്‌ട്രോങ് പാസ്‌വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌‌‌വേഡുകൾ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ്.
നല്‍കി.

ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 20 പാസ്‌‌‌വേഡുകൾ- password, lemonfish, 111111, 12345, 12345678, 123456789,admin,abcd1234,1qaz@WS,qwerty,admin123,Admin@123,1234567,123123,Welcome,abc123,1234567890,india123,Password

നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡുകളില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്‌വേഡില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായ ഉടനെതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് പുഞ്ചില്‍ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പ്പി; ഡോ. ആര്‍ ചിദംബരം അന്തരിച്ചു

പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ശില്‍പ്പി; ഡോ. ആര്‍ ചിദംബരം അന്തരിച്ചു

മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. 1975 ലും 1998 ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു.

ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയാണ് ഡോ. രാജഗോപാല ചിദംബരം. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. പൊഖ്‌റാന്‍ 1, പൊഖ്‌റാന്‍ 2 ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.

ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്ക് പുറമെ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.

മണിക്കൂറില്‍ പരമാവധി വേഗം 180 കിലോമീറ്റര്‍ വരെ, ഓടിത്തുടങ്ങാന്‍ വന്ദേഭാരത് സ്ലീപ്പർ റെഡി

മണിക്കൂറില്‍ പരമാവധി വേഗം 180 കിലോമീറ്റര്‍ വരെ, ഓടിത്തുടങ്ങാന്‍ വന്ദേഭാരത് സ്ലീപ്പർ റെഡി

ഡൽഹി: രാജ്യത്തിന്റെ അതിവേ​ഗ യാത്രകൾക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍. മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുമെന്ന് കണ്ടെത്തി.

രാജസ്ഥാനിലെ കോട്ട മുതൽ രോഹാൽഖർഡ്‌ വരെയുള്ള 40 കി മീ ദൂരത്തിൽ ജനുവരി ഒന്നിനും കോട്ട മുതൽ ബണ്ടിജില്ലയിലെ ലബൻവരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ ജനുവരി രണ്ടിനും നടത്തിയ പരീക്ഷണ ഓട്ടത്തിൽ വണ്ടി പരമാവധി 180 കി മീ വേഗം കൈവരിച്ചു. റെയിൽവെ മന്ത്രി അശ്വിന് വൈഷ്ണവ് എക്സിലൂടെ വിഡിയോ പങ്കുവെച്ചു. ഈ മാസം അവസാനം വരെ പരീക്ഷണം തുടരും. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യ ട്രെയിൻ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് ചെയർകാറിനായി നിർമിച്ച ട്രെയിനുകളിലാണ് സ്ലീപ്പർ ബെർത്തുകൾ ഘടിപ്പിച്ചിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയതിനാൽ കോച്ചുകളുടെ ഭാരം വർധിച്ചിട്ടുണ്ട്. ഐസിഎഫിനു വേണ്ടി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബെമൽ) സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്.

റെയിൽവെ സുരക്ഷാ കമ്മിഷണർ പരിശോധിക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. എല്ലാ പരിശോധനകളും നടത്തിയ ശേഷം യാത്രയ്ക്ക് സജ്ജമാണോയെന്ന് ഉറപ്പു വരുത്തും. പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും റെയിൽവെ സേഫ്റ്റി കമ്മിഷണർക്ക് കൈമാറും. അത് പരിശോധിച്ചതിനു ശേഷം സേഫ്റ്റി കമ്മിഷണർ ട്രയൽ റൺ നടത്തും. തുടർന്നായിരിക്കും റെയിൽവേയ്ക്ക് കൈമാറുക.

ഇന്ത്യക്ക് തിരിച്ചടി; ബുംറക്ക് പരിക്ക്; നയിക്കുന്നത് കോഹ്‌ലി

ഇന്ത്യക്ക് തിരിച്ചടി; ബുംറക്ക് പരിക്ക്; നയിക്കുന്നത് കോഹ്‌ലി

സിഡ്‌നി: ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ മൈതാനം വിട്ടു. പകരം കോഹ് ലിയാണ് ഇന്ത്യയെ നയിക്കുന്നത്.

പരമ്പരയില്‍ ഇതിനകം 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, ഉച്ചഭക്ഷണത്തിനുശേഷമുള്ള സെഷനില്‍ ഓരോവര്‍ എറിയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഗ്രൗണ്ട് വിടുകയായിരുന്നു. രാവിലെ മര്‍നസ് ലാബുഷെയ്‌നിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പത്ത് ഓവര്‍ എറിഞ്ഞ ബുംറ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ് ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ലീഡ് ഉണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

മെയ്- ജൂണ്‍ മാസത്തോടെ എടിഎം സൗകര്യവും മൊബൈല്‍ ആപ്പും; അറിയാം ഇപിഎഫ്ഒ 3.0

മെയ്- ജൂണ്‍ മാസത്തോടെ എടിഎം സൗകര്യവും മൊബൈല്‍ ആപ്പും; അറിയാം ഇപിഎഫ്ഒ 3.0

ഡല്‍ഹി: മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കുന്ന ഇപിഎഫ്ഒ 2.0 യുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനുശേഷം, മെയ്-ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കും. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവന്‍ സിസ്റ്റത്തെയും കേന്ദ്രീകരിക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാനും എടിഎമ്മുകളില്‍ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിന്‍വലിക്കാനും കഴിയുമെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധി വരും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ അനുമതി ആവശ്യമാണ്. പുതിയ പദ്ധതി ഇപിഎഫ്ഒ വരിക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഫോം പൂരിപ്പിക്കുന്നതിനും ഇപിഎഫ്ഒ ഓഫീസ് സന്ദര്‍ശിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും.