by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തും ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ പാടില്ലയെന്നും ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമുന്നതരായ നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു.
‘എളിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധനായി ഉയര്‍ന്നു. ധനമന്ത്രിയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളവയായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹവുമായി പതിവായി ആശയവിനിമയം നടത്തിയിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും ദൃശ്യമായിരുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തോടും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും, എണ്ണമറ്റ ആരാധകരോടും എന്റെ ചിന്തകള്‍ പങ്കുചേരുന്നു. ഓം ശാന്തി’- മോദി എക്‌സില്‍ കുറിച്ചു.
by Midhun HP News | Dec 27, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഡോ മൻമോഹൻ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്ക് നഷ്ടമായത് വഴികാട്ടിയെയും ഉപദേഷ്ടാവിനെയുമാണെന്ന് രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കുമെന്നും രാഹുൽ പറഞ്ഞു.
ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിങ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങിന്‍റെ അന്ത്യം. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
by Midhun HP News | Dec 26, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.
വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ ഉണ്ടായില്ല. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച നാലു പൈസയുടെ നഷ്ടത്തോടെ 85.15 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. 455 പോയിന്റിന്റെ നേട്ടത്തോടെ 78,800 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
by Midhun HP News | Dec 26, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. ‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.
by Midhun HP News | Dec 25, 2024 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പെട്രോള്‍ പോലെയുള്ള വസ്തു ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി കട്ടിയുള്ള തുണി ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
പൊള്ളലേറ്റ യുവാവിനെ ഉടന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് സാരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളുടെ ഒരു ബാഗ് റോഡില്‍ വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിശദാംശങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഫോറന്‍സിക് സംഘവും ഡല്‍ഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
Recent Comments