ദീപാവലി ആഘോഷമാക്കാന്‍ ആയോധ്യ; രാമക്ഷേത്രത്തില്‍ 28 ലക്ഷം വിളക്കുകള്‍ കൊളുത്തും; ലക്ഷ്യം ലോകറെക്കോര്‍ഡ്

ദീപാവലി ആഘോഷമാക്കാന്‍ ആയോധ്യ; രാമക്ഷേത്രത്തില്‍ 28 ലക്ഷം വിളക്കുകള്‍ കൊളുത്തും; ലക്ഷ്യം ലോകറെക്കോര്‍ഡ്

അയോധ്യ: രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. 55 ഘാട്ടുകളിലായി 30,000 വളണ്ടിയര്‍മാര്‍ ചെരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.

രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്തവര്‍ഷം ആരംഭിക്കും; റിപ്പോര്‍ട്ട്

രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്തവര്‍ഷം ആരംഭിക്കും; റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2025ല്‍ തുടങ്ങുന്ന സെന്‍സസ് 2026ടെ പൂര്‍ത്തീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍സസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കേന്ദ്രം കടക്കും. 2028ഓടെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന സെന്‍സസ് 2021ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് 2025 ല്‍ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സര്‍വെയായ സെന്‍സസ് രേഖപ്പെടുത്താന്‍ പോകുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സസ് ഏത് തരത്തിലുള്ളതാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷത്തെ സെന്‍സസില്‍ ജനറല്‍, എസ്‌സിഎസ്ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളുടെ സര്‍വേകള്‍ ഉള്‍പ്പെട്ടേക്കാം. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ എണ്ണവും ഇതില്‍ രേഖപ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

ടാറ്റ- എയര്‍ബസ് എയര്‍ക്രാഫ്റ്റ് സമുച്ചയം, അറിയേണ്ടതെല്ലാം

ടാറ്റ- എയര്‍ബസ് എയര്‍ക്രാഫ്റ്റ് സമുച്ചയം, അറിയേണ്ടതെല്ലാം

വഡോദര: സി295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും നിര്‍വഹിച്ചു. സ്വകാര്യമേഖയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ അഡ്‌വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും(ടിഎഎസ്എല്‍.) യൂറോപ്യന്‍ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ടാറ്റ എയര്‍ക്രാഫ്റ്റില്‍ നിര്‍മിക്കുന്ന 40 വിമാനങ്ങളില്‍ ആദ്യത്തെ വിമാനത്തിന്റെ നിര്‍മാണം 2026ല്‍ പൂര്‍ത്തിയാകും. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യമായി നിര്‍മ്മിച്ച സൈനിക വിമാനമാകും ഇത്. വിമാന നിര്‍മാണ കേന്ദ്രം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്‌പെയിനിന്റെ പങ്കാളിത്തത്തിനും പുതിയ ദിശാബോധം നല്‍കുന്നു. സി295 വിമാനങ്ങളുടെ നിര്‍മാണ ഫാക്ടറി ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഈ ഫാക്ടറി ഇന്ത്യ-സ്‌പെയിന്‍ ബന്ധത്തെ ശക്തിപ്പെടുത്തും, ഇത് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിനൊപ്പം ഈ സൗകര്യം സാങ്കേതിക വികസനത്തിനും വഴിയൊരുക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ‘ഈ വിമാനം സ്പാനിഷ്, യൂറോപ്യന്‍ എയറോനോട്ടിക്കല്‍ വ്യവസായത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിന് പുറമേ, സാങ്കേതിക വികസനത്തിനും ഇത് കാരണമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കേന്ദ്രമായ ഗുജറാത്തിന്. പദ്ധതിയിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന യോഗ്യതയുള്ള എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റഎയര്‍ബസ് സി295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ 16 എണ്ണം സ്‌പെയിനില്‍ നിന്ന് എയര്‍ബസ് നേരിട്ട് എത്തിക്കുന്നു, ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. ഈ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ചുമതല വഡോദരയിലെ ടാറ്റ എയര്‍കാഫ്റ്റ് കോംപ്ലക്‌സിനാണ്. സൈനികവിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ നിര്‍മാണശാലയാണ് വഡോദരയിലേത്. വിമാനഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ക്കല്‍, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിര്‍മാണപ്രക്രിയയുടെ മുഴുവന്‍ ഘട്ടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ടാറ്റയെ കൂടാതെ, മുന്‍നിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളായ ഭാരത് ഇലക്‌ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് എന്നിവയും സ്വകാര്യ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയില്‍ സഹകരിക്കും.

70 കഴിഞ്ഞ എല്ലാവർക്കും ആരോ​ഗ്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം

70 കഴിഞ്ഞ എല്ലാവർക്കും ആരോ​ഗ്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ, അറിയേണ്ടതെല്ലാം

ഡൽഹി: കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

രജിസ്ട്രേഷൻ എങ്ങനെ

പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം.

സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.

ആനുകൂല്യം ആർക്കൊക്കെ

നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.

ദീപാവലി യാത്രാത്തിരക്ക്; കേരളത്തിലേക്കടക്കം പ്രത്യേക സർവീസുമായി കർണാടക ആർടിസി

ദീപാവലി യാത്രാത്തിരക്ക്; കേരളത്തിലേക്കടക്കം പ്രത്യേക സർവീസുമായി കർണാടക ആർടിസി

ബം​ഗളൂരു: ദീപാവലി യാത്രാത്തിരക്ക് പരി​ഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക.

കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. ശാന്തിന​ഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക. സീറ്റ് റിസർവേഷനു കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.

ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരണം നാലായി

ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരണം നാലായി

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ചന്ദന്‍ ദാസ് (31) എന്ന സിവില്‍ വോളന്റിയര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്പോഴായിരുന്നു സംഭവം.

മറ്റൊരപകടത്തില്‍ ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പഥര്‍പ്രതിമയിലും തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ തീരത്ത് വീശിയ ദന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല ഇടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ഓടെ ഭിതാര്‍കനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച കാറ്റ് ഇന്ന് രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.