by liji HP News | Jul 10, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. എയര്‍കണ്ടീഷണറിലെ തകരാറാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ജൂണ്‍ എട്ടിനാണ് സംഭവം. അങ്കമാലി ടൗണിനുസമീപം പറക്കുളം റോഡില്‍ ഇരുനില വീടിന്റെ കിടപ്പുമുറിയില്‍ നാലംഗ കുടുംബത്തെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലഞ്ചരക്ക് വ്യാപാരി ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജെസ്വിന്‍ (6) എന്നിവരാണ് മരിച്ചത്.
ജൂണ്‍ ആറിന് വൈകീട്ട് അങ്കമാലിയിലെ പമ്പില്‍നിന്ന് ബിനീഷ് പെട്രോള്‍ വാങ്ങിയതായി പൊലീസ് കണ്ടെത്തി. പമ്പിലെ ജീവനക്കാരന്റെ മൊഴിയെടുത്തു. വീട്ടിലെ ചെടിച്ചട്ടിയോടുചേര്‍ന്ന് പെട്രോള്‍ കാന്‍ ഒളിപ്പിക്കുന്നതിന്റെയും പിറ്റേദിവസം ഇതുമായി അകത്തേക്കുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറയുന്നു. ബിനീഷിന് രണ്ടുകോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതായി വിവരമുണ്ട്. ചരക്ക് എടുത്തതില്‍ പലര്‍ക്കായി നല്‍കാനുള്ളതാണിത്.
ഇതരസംസ്ഥാനങ്ങളിലേക്കടക്കം ബിനീഷ് ചരക്ക് അയച്ചിരുന്നു. ഇവര്‍ ആരെങ്കിലും ബിനീഷിന് തുക നല്‍കാനുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വീടിന്റെ മുകള്‍നിലയിലായിരുന്നു ബിനീഷും കുടുംബവും. താഴെ അമ്മ ചിന്നമ്മയുണ്ടായിരുന്നു. മുകള്‍നിലയില്‍ തീ കണ്ട് ചിന്നമ്മയും അയല്‍വാസികളും കെടുത്താന്‍ ശ്രമിച്ചു. അഗ്‌നി രക്ഷാസേനയെത്തി തീയണച്ചശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

by liji HP News | Jul 10, 2024 | Latest News, ദേശീയ വാർത്ത
ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 30 പേർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലക്നൗ – ആഗ്ര അതിവേഗപാതയിലായിരുന്നു അപകടം. ബിഹാറിലെ സീതാമർഹിയിൽനിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസും ടാങ്കറും പൂർണമായും തകർന്നു. സംഭവം അറിഞ്ഞയുടൻ തന്നെ മേഖലയിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

by liji HP News | Jul 10, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനല്‍ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എം അഗസ്റ്റിന്‍ ജോര്‍ജ് മാസിയും വ്യക്തമാക്കി.
മുന്‍ ഭാര്യയ്ക്ക് പതിനായിരം രൂപ ഇടക്കാല ജീവനാശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലിം പുരുഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്. സിആര്‍പിസി 125-ാം വകുപ്പ് വിവാഹിതകള്‍ക്കു മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. പരസ്പരം യോജിക്കുന്ന വ്യത്യസ്തമായ രണ്ടു വിധികളാണ് കോടതി പുറപ്പെടുവിച്ചത്.
സിആര്‍പിസി 125-ാം വകുപ്പു പ്രകാരമുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് വിവാഹ മോചിതയാവുന്നതെങ്കില്‍ മുസ്ലിം വനിതാ സംരക്ഷണ നിയമ പ്രകാരം (2019) പരിഹാരം തേടാവുന്നതാണെന്നും കോടതി പറഞ്ഞു.
സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അതു മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019ലെ നിയമപ്രകാരം നടപടികളിലേക്കു കടക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
by Midhun HP News | Jul 6, 2024 | Latest News, ദേശീയ വാർത്ത
ബ്രിട്ടനില്‍ 14 വർഷത്തെ കണ്‍സർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ച് പ്രതിപക്ഷ ലേബർ പാർട്ടിക്ക് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ലേബർ പാർട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സർ കിയർ റോഡ്നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി. 650 അംഗ പൊതുസഭയില്‍ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റ് മതി. ബ്രിട്ടനിലെ ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കണ്‍സർവേറ്റിവ് പാർട്ടിക്ക് വെറും 121 സീറ്റാണ് കിട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. നിലവിലുള്ള സഭയിലെ 202 സീറ്റാണ് ലേബർ പാർട്ടി ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്. കണ്‍സർവേറ്റിവ് പാർട്ടിക്ക് 344 സീറ്റുണ്ടായിരുന്നു. സുനക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പിന്നാലെ കിയർ സ്റ്റാമറും ചാള്‍സ് രാജാവിനെ സന്ദർശിച്ചു. രാജാവ് മുമ്ബാകെ സ്റ്റാമർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സുനക്കിന് കണ്‍സർവേറ്റിവ് പാർട്ടി നേതൃസ്ഥാനവും നഷ്ടമാവും. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം സ്ഥാനത്ത് തുടരും.
സുനക്ക് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ 11 മന്ത്രിമാർ പരാജയപ്പെട്ടു. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ഇത്രയധികം മന്ത്രിമാർ തോല്‍ക്കുന്നത് റെക്കോഡാണ്. പാർട്ടിയുടെ മുൻപ്രധാനമന്ത്രി ലിസ് ട്രസും തോറ്റു. 1997ല്‍ ഏഴ് മന്ത്രിമാർ തോറ്റതാണ് മുൻ റെക്കോഡ്.
by Midhun HP News | Jul 4, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: 16 മണിക്കൂറോളം നീണ്ട വിമാന യാത്രയ്ക്കൊടുവിലാണ് ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. ഉജ്ജ്വല വരവേൽപ്പാണ് രാജ്യം അവർക്കായി ഒരുക്കിയത്. ഡൽഹി വിമാനത്താവളത്തിൽ ആരാധകരുടെ കൂട്ടം തന്നെ പ്രിയ താരങ്ങളെ വരവേൽക്കാൻ എത്തി.
ഇപ്പോൾ ടീമിന്റെ വിമാന യാത്രയുടെ ദൃശ്യങ്ങൾ ബിസിസിഐ പുറത്തുവിട്ടു. ശനിയാഴ്ച കഴിഞ്ഞ ഫൈനൽ പോരിനു ശേഷം 5 ദിവസത്തോളമാണ് ടീം വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ തങ്ങിയത്. ചുഴലിക്കാറ്റിന്റെ ഭീഷണിയെ തുടർന്നാണ് ടീമിന്റെ യാത്ര വൈകിയത്. ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് ടീം തിരികെ നാട്ടിലെത്തിയത്.
വിമാനത്തിൽ വച്ച്, സ്ഥാനമൊഴിയുന്ന പരിശീലകൻ രാഹുൽ ദ്രാവിഡിനെ ടീം അംഗങ്ങൾ ആദരിച്ചു. ഇന്ത്യൻ താരങ്ങളും കുടുംബങ്ങളും സപ്പോർട്ട് സ്റ്റാഫിനും വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് യാത്ര ഒരുക്കിയത്. യാത്രക്കിടെ താരങ്ങൾ ലോകകപ്പ് ട്രോഫിയുമായി സെൽഫിയും വീഡിയോയും മറ്റും എടുത്തു. ജസ്പ്രിത് ബംറ മകൻ അങ്കതിനേയും ഒക്കത്തു വച്ചാണ് നടന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, വിരാട് കോഹ്‍ലി, അർഷ്ദീപ് സിങ്, ബുംറ എന്നിവരെല്ലാം ലോകകപ്പ് ട്രോഫിയെ തൊട്ടും തലോടിയും മേൽപ്പോട്ടെറിഞ്ഞുമെല്ലാം ആഘോഷിക്കുന്നത് കാണാമായിരുന്നു. രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് നേടിയതിനു വിമാനത്തിന്റെ പൈലറ്റ് താരങ്ങൾക്ക് നന്ദി പറഞ്ഞു.

by liji HP News | Jul 2, 2024 | Latest News, ദേശീയ വാർത്ത
കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി. ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്.
ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. സിപിഐ പ്രതിനിധിയാണ് പിപി സുനീർ.
ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
Recent Comments