എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ; യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ; യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു.

10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.

മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ജീവനക്കാരുടെ മിന്നൽ സമരത്തിൽ നടപടിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. 25 ക്യാബിൻ ക്രൂ അംഗങ്ങൾ പിരിച്ചുവിട്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് നിരവധി സർവീസുകൾ എയർഇന്ത്യ എക്‌സ്പ്രസിന് റദ്ദക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കമ്പനി കടന്നിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചു.

പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് കമ്പനിയുടെ നടപടി. ജീവനക്കാർക്ക് പറയാനുള്ളത് കേട്ട ശേഷം തുടർനടപടികളിലേക്ക് കടക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 300ഓളം ജീവനക്കാരാണ് പണിമുടക്കിയത്. കൂട്ട സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാർ പണി മുടക്കിയത്. ഇന്നലെ 90ഓളം വിമാന സർവീസ് ആണ് മുടങ്ങിയത്. ഇന്ന് 76 സർവീസുകളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലർച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാർ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു. വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും.

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

ഡല്‍ഹി: സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി, ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി. സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള അര്‍ഹത നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിങ്‌സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി. നിക്ഷേപമായി 16ലക്ഷത്തില്‍പ്പരം രൂപ കാണിക്കണമെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.

നിരവധി വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ പോകാന്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് തിരിച്ചടിയായി ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് സേവിങ്‌സ് തുക വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 13ലക്ഷത്തില്‍പ്പരം രൂപ മാത്രമായിരുന്നു.

സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഓസ്‌ട്രേലിയ നടപടികള്‍ കടുപ്പിച്ചത്. തട്ടിപ്പുകള്‍ക്ക് പുറമേ കുടിയേറ്റം വര്‍ധിച്ചതും വിസാ ചട്ടങ്ങള്‍ കടുപ്പിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്റ്റുഡന്റ് വിസ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി യോഗ്യത നേടാനുള്ള ഐഇഎല്‍ടിഎസ് സ്‌കോര്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

കുടിയേറ്റം പകുതിയായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസയില്‍ അടക്കം ഓസ്‌ട്രേലിയ കടുത്ത നടപടികള്‍ സ്വീകരിച്ചത്. ഇത് ഏറ്റവുമധികം ബാധിച്ചത് ഇന്ത്യക്കാരെയാണ്.

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഡല്‍ഹി: കോവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ചതിന് പിന്നാലെ വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു.

വാണിജ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.

യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.

വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്‌സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന ഇടിഞ്ഞെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു. റെഡ് വാനി മേഖലയില്‍ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷഹ്സിതാറിന് സമീപം ഐഎഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ക്കുനേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം തിരച്ചില്‍ വ്യാപകമാക്കിയിരുന്നു.

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

ഷാര്‍ജ: പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍. അല്‍ സജാ വ്യവസായ മേഖലയുടെ വടക്കുഭാഗത്ത് അല്‍ ഹദീബ ഫീല്‍ഡിലാണ് വലിയ അളവില്‍ വാതക ശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഖനനത്തിലാണ് വാതക ശേഖരം കണ്ടെത്തിയത്.

വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങിയാല്‍ യുഎഇക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ വാതകശേഖരം കണ്ടെത്തിയത്. ഇതിന്റെ അളവ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ കണ്ടെത്തലോടെ അല്‍ ഹദീബ ഷാര്‍ജയിലെ വലിയ വാതക പാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഷാര്‍ജയിലെ അഞ്ചാമത്തെ വാതകപാടമാണിത്. അല്‍ സജാ, കാഹീഫ്, മഹനി, മുഐദ് തുടങ്ങിയവയാണ് മറ്റ് വാതക പാടങ്ങള്‍. 2020ന് ശേഷം ഷാര്‍ജയില്‍ കണ്ടെത്തുന്ന വലിയ വാതക പാടമാണ് അല്‍ ഹദീബയിലേക്ക്. മൂന്ന് പതിറ്റാണ്ടിനിടയിലെ വലിയ കണ്ടെത്തലായിരുന്നു 2020ലേത്.