ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. പ്രവാസി ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കാന്‍ ഐസിഐസിഐ ബാങ്ക് ആണ് പുതിയ സംവിധാനം ഒരുക്കിയത്.

ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം. യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്‌സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്.

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്‍റെ ബഹിരാകാശ ദൗത്യം മാറ്റിവച്ചു

ന്യൂയോര്‍ക്ക്: ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.

ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബോയിങ്‌ സ്റ്റാർലൈനർ വിക്ഷേപണത്തിന് ഒരുങ്ങിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പേടകത്തിൽ പ്രവേശിച്ച സഞ്ചാരികളെ തിരിച്ചിറക്കി. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും.

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

മാര്‍ച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് സിബിഐ അറസ്റ്റ്. നിലവില്‍ നാളെ വരെ കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നുമാണ് ഇഡി ആരോപണം.

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാന്‍ ശ്രമിച്ചതിനും യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളെ കൊന്ന കേസിലാണ് വിധി.

മൂന്ന് കൊലപാതകത്തിലും 19 കൊലപാതകശ്രമങ്ങളിലും ജീവപര്യന്തവും ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതര്‍ പ്രസ്ഡീ എന്ന പെന്‍സില്‍വാനിയ എന്ന നഴ്‌സാണ് കുറ്റവാളി. 22 രോഗികള്‍ക്ക് വളരെ ഉയര്‍ന്ന തോതിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചത്. കുറച്ച് ആളുകള്‍ ജോലി ചെയ്യുന്ന സമയത്തും രാത്രി കാല ഷിഫ്റ്റിലും ആണ് രോഗികളില്‍ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കിയത്. ഇവരില്‍ പലരും പ്രമേഹം ഇല്ലാത്തവരാണ്. 43 വയസു മുതല്‍ 104 വയസ് വരെയുള്ള രോഗികളിലാണ് ഇവര്‍ ഇത്തരത്തില്‍ ഇന്‍ജക്ഷന്‍ നല്‍കിയത്.

ഒരാളില്‍ അമിതമായി ഇന്‍സുലിന്‍ നല്‍കുന്നത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ഹൃദയമിടിപ്പ് വര്‍ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയുമാണ് ചെയ്യുക.

ഇത്തരത്തില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ക്കെതിരെ ആദ്യ കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷത്തിലാണ് മറ്റ് കൊലപാതകങ്ങളുടേയും ചുരുളഴിയുന്നത്.

രോഗികളോട് വളരെ മോശമായി പെരുമാറുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പലപ്പോഴും ഇവരെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളുമായും മറ്റുള്ളവരുമായുമുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും തൃപ്തിയില്ലായ്മയും സ്വന്തം അമ്മയ്ക്കച്ച സന്ദേശങ്ങളിലും ഉണ്ട്.

എന്നാല്‍ കോടതിയില്‍ യാതൊരു കുറ്റബോധവുമില്ലാതെ പ്രസ്ഡീ കുറ്റസമ്മതം നടത്തി. വിചാരണ വേളയില്‍ നിരവധി വൈകാരികമായ നാടകീയ സംഭവങ്ങളും കോടതിയില്‍ നടന്നു. അവള്‍ക്ക് ഭ്രാന്തല്ല, ദുഷിച്ച വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പ്രസ്ഡീ കൊലപ്പെടുത്തിയ ഒരാളുടെ ബന്ധു വിളിച്ചു പറഞ്ഞു. 2018 മുതല്‍ 2023 വരെ വിവിധ നഴ്‌സിങ് ഹോമുകളില്‍ ഇവര്‍ ജോലി ചെയ്തു.

29 രോഗികളെ ഇതേ രീതിയില്‍ ഇന്‍സുലിന്‍ നല്‍കി ചാള്‍സ് കുല്ലന്‍ എന്നയാള്‍ കൊന്നിരുന്നു. പെന്‍സില്‍വാനിയയിലും ന്യൂജഴ്‌സിയുമുള്ള നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. ടെക്‌സാസിലെ നഴ്‌സ് വില്യം ഡേവിസ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ നാലു രോഗികളുടെ രക്ത ധമനിയിലേയ്ക്ക് വായു കുത്തിവെച്ച് കൊലപ്പെടുത്തിയിരുന്നു.

ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്

ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്

ലണ്ടൻ: ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു മരിച്ചത്. ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സീസണിൽ കൗണ്ടി ക്ലബ്ബിനായി താരം രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു.

ബുധനാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ താരം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2021 ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. എല്ലാ ഫോർമാറ്റുകളിലുമായി ഇതിനകം 47 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 70 വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിനായി അണ്ടർ 19 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജോഷ് ബേക്കർ.

2022 ൽ പരുക്കേറ്റതിനെ തുടർന്ന് ഇടവേളയെടുത്ത താരം, കഴിഞ്ഞ വർഷം ക്ലബ്ബുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. താരത്തിന്റെ മരണകാരണം എന്താണെന്നു വ്യക്തമല്ല. ജോഷ് ബേക്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും താരത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും വേർസെസ്റ്റർഷെയര്‍ ടീം എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.