വരുന്നു പള്‍സറിന്റെ ‘ബാഹുബലി’; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

വരുന്നു പള്‍സറിന്റെ ‘ബാഹുബലി’; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കരുത്തനെ ഇന്ന് അവതരിപ്പിക്കും. പള്‍സര്‍ എന്‍എസ് 400ന് രണ്ടുലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി ഫീച്ചറുകളുമായാണ് ഈ മോഡല്‍ പുറത്തിറങ്ങുന്നത്. സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്പോര്‍ട്, റെയിന്‍, റോഡ്, ഓഫ്-റോഡ് എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി പ്രത്യേക ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

പള്‍സര്‍ NS200 ഡിസൈനിന്റെ പരിഷ്‌കരിച്ച പതിപ്പായാണ് ഇത് അവതരിപ്പിക്കുക. മൊത്തത്തില്‍ എന്‍എസ് 200ന്റെ സ്റ്റൈലിന് സമാനമാണെങ്കിലും ബോഡി വര്‍ക്കിന് ഒരു സ്‌പോര്‍ട്ടി മേക്ക് ഓവര്‍ നല്‍കിയിട്ടുണ്ട്. ആകര്‍ഷണീയമായ ഫ്രണ്ട് ഫാസിയയും, പുതിയ പ്രൊജക്ടര്‍-എല്‍ഇഡി ഹെഡ്ലാമ്പും ഇടിവെട്ടിന്റെ ആകൃതിയിലുള്ള DRL-കളും ഇതിന് പ്രത്യേക കൂടുതല്‍ എടുപ്പ് നല്‍കും.മെറ്റാലിക് പേള്‍ വൈറ്റ്, ഗ്ലോസി റേസിംഗ് റെഡ്, പ്യൂറ്റര്‍ ഗ്രേ, എബോണി ബ്ലാക്ക് എന്നി നാല് കളര്‍ ഓപ്ഷനുകളാണ് ബജാജ് NS400 വാഗ്ദാനം ചെയ്യുന്നത്.

373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മോട്ടോര്‍ 8,800 ആര്‍പിഎമ്മില്‍ 39.5 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 35 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, മോണോഷോക്ക് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി.

മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു. ഇന്നലെ അർധരാത്രി മുതൽ അബൂദാബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദാബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വരെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും. ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നത്. ‘ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്ടിഎഫ്) സംയുക്ത സംഘം തിങ്കളാഴ്ച രാത്രി മുതലാണ് മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്. ടെക്‌മെറ്റയ്ക്കും കാക്കൂറിനും ഇടയിലുള്ള വനമേഖലയിലായിരുന്നു വെടിവെപ്പ് നടന്നത്.

മരിച്ച മാവോയിസ്റ്റുകള്‍ ആരൊക്കെയാണെന്നുള്ള തിരിച്ചറിയില്‍ പരിശോധന നടക്കുകയാണ്. ഏപ്രില്‍ 17ന് 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കാങ്കര്‍ ജില്ലയില്‍ ശങ്കര്‍, ലളിത, രൂപി എന്നീ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്.

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ആവടിയിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു സെല്‍ഫോണ്‍ കണ്ടെടുത്തിരുന്നു. ഈ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നത്. എരുമേലി സ്വദേശികളായ സിദ്ധ ഡോക്ടര്‍ ശിവന്‍ നായര്‍, ഭാര്യ പ്രസന്ന കുമാരി എന്നിവരാണ് മരിച്ചത്. ആവടി മുത്താപ്പുതുപ്പെട്ടിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 100 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു.

സിദ്ധ ഡോക്ടറായ ശിവന്‍ വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. വിമുക്ത ഭടനാണ്. കേന്ദ്രീയ വിദ്യാലയത്തിലെ റിട്ടയേഡ് അധ്യാപികയാണ് പ്രസന്ന കുമാരി. ഇവരുടെ മക്കള്‍ വിദേശത്താണ്. ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയതെന്ന വ്യാജേന പ്രതികള്‍ എത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

മസ്‌ക്കറ്റില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം

മസ്‌ക്കറ്റില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെടുത്തിയ ഏഴ് പേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കടലില്‍ വീണ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

ഹോര്‍ലിക്സും ബൂസ്റ്റും ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ല; ലേബലുകളില്‍ മാറ്റം

ഹോര്‍ലിക്സും ബൂസ്റ്റും ഇനി ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ല; ലേബലുകളില്‍ മാറ്റം

ഡല്‍ഹി: ആരോഗ്യ പാനീയമെന്ന ഹോര്‍ലിക്സിന്റെയും ബൂസ്റ്റിന്റെയും ലേബലില്‍ മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രാന്‍ഡുകളില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു.

‘ഞങ്ങള്‍ ബ്രാന്‍ഡുകളുടെ ലേബലുകള്‍ ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ എന്നാക്കി മാറ്റിയിട്ടുണ്ട്’ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സിഎഫ്ഒ റിതേഷ് തിവാരി പറഞ്ഞു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം.

പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകള്‍ കേന്ദ്രം പങ്കുവെച്ചിരുന്നു. ബോണ്‍വിറ്റയെയും സമാനമായ പാനീയങ്ങളെയും ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ എന്ന് തരംതിരിക്കരുതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ഉപദേശിച്ചിരുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ടില്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ എന്ന വിഭാഗമില്ല എന്നതാണ് ഇതിന് കാരണം.