ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല; ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം, നയം മാറ്റം

ഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളി എടുക്കാം. പുതിയ മാറ്റം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

നേരത്തെ 65 വയസ്സു വരെയുള്ളവര്‍ക്കു മാത്രമേ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാവുമായിരുന്നുള്ളൂ. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ കമ്പനികള്‍ക്കൂ ബാധ്യതയുണ്ടെന്ന് ഐആര്‍ഡിഎ വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനായി കമ്പനികള്‍ക്കു പ്രത്യേക പോളികള്‍ ഡിസൈന്‍ ചെയ്യാം. മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ തുടങ്ങി ഓരോ വിഭാഗത്തിനുമായി കമ്പനികള്‍ക്കു പോളിസികള്‍ തയാറാക്കാം.

എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനും അതേസമയം വ്യത്യസ്ത പോളിസികള്‍ തയാറാക്കാന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ലക്ഷ്യമിട്ടാണ് ഐആര്‍ഡിഎ നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗം, എയ്ഡ്‌സ് എന്നിവ ഉള്ളവര്‍ക്ക് പോളിസി നല്‍കുന്നതില്‍നിന്നു കമ്പനികള്‍ക്ക് ഒഴിവാവാനാവില്ലെന്നും ഐആര്‍ഡിഎ വിജ്ഞാപനം പറയുന്നു.

ഹെല്‍ത്ത ഇന്‍ഷുറന്‍സ് വെയ്റ്റിങ് പിരിയഡ് 48 മാസത്തില്‍നിന്നു 36 മാസമായി കുറയ്ക്കാനും ഐആര്‍ഡിഎ നിര്‍ദേശിച്ചു. 36 മാസത്തിനു ശേഷം, പോളിസി എടുക്കുന്ന സമയത്തെ രോഗത്തിനും ഇന്‍ഷുറന്‍സ് നല്‍കണം. നേരത്തെയുണ്ടായിരുന്ന രോഗമാണെന്ന പേരില്‍ ഈ കാലയളവിനു ശേഷം കമ്പനിക്കു ക്ലെയിം നിരസിക്കാനാവില്ല.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ടറല്‍ ബോണ്ടിലെ ചില ഭാഗങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ഞങ്ങള്‍ക്ക് നിക്ഷേപകരുമായി കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിര്‍മിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. സുതാര്യത നിലനിര്‍ത്തി ഇലക്ടറല്‍ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂര്‍ണമായി ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ടിനെ അനുകൂലിച്ച് നിര്‍മല സീതാരാമന്‍ മുമ്പും നിലപാട് സ്വീകരിച്ചിരുന്നു. നേരത്തെ ഉള്ളതിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇലക്ടറല്‍ ബോണ്ടെന്ന് അവര്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും തെരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതല്‍ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്നും നിര്‍മല നേരത്തെ പറഞ്ഞിരുന്നു. 2018 ജനുവരി രണ്ടിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാല്‍ 2024 ഫെബ്രുവരി 15 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു.

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവേല്‍ ജെറോമും ഉണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷയിലാണ് അമ്മ. യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദനിലെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ് പ്രേമകുമാരിയും സാമുവല്‍ ജെറോമും 400 കിലോമീറ്റര്‍ അകലെയുള്ള വിമത പക്ഷത്തിന്റെ അധീനതയിലുള്ള യെമന്‍ തലസ്ഥാനമായ സനയിലേക്ക് പോവുക. അവിടുത്തെ ജയിലിലാണ് നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ളത്.

യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് കാട്ടി അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു, ‘ബ്ലഡ് മണി’ നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് സ്വന്തം നിലക്ക് ചര്‍ച്ച നടത്തുകയോ അല്ലെങ്കില്‍ തങ്ങളെ ചര്‍ച്ചക്കായി പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രേമകുമാരിയുടെ ആവശ്യം. ഇതിന് കോടതി അനുമതി നല്‍കിയിരുന്നു.

നിമിഷപ്രിയയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമന്‍ പൗരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വധശിക്ഷയില്‍ ഇളവിന് അഭ്യര്‍ത്ഥിക്കാനാണ് യാത്ര. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമന്‍ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

യുഎഇയില്‍ അടുത്ത ആഴ്ച മഴ വീണ്ടുമെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ അടുത്ത ആഴ്ച മഴ വീണ്ടുമെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബൈ:യുഎഇയില്‍ അടുത്ത ആഴ്ച മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആഴ്ച തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മഴ തീവ്രമാകുമെന്നും എന്‍സിഎം അറിയിക്കുന്നു.

തിങ്കഴാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതബാധിത മേഖലയില്‍ ബോട്ടുകള്‍, കയാക്കുകള്‍, ജെറ്റ് സ്‌കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

ദുരിതബാധിതരുടെ എണ്ണം വിലയിരുത്താന്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മഴക്കെടുതിയില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2.30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.