സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്ന ചികുര്‍ഭട്ടി, പുഷ്പക ഗ്രാമങ്ങളിലെ വനമേഖലയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു.

‘പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), എലൈറ്റ് യൂണിറ്റ് കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍) എന്നി സംഘങ്ങള്‍ ഓപ്പറേഷനിലുണ്ടായിരുന്നുവെന്നും’ അദ്ദേഹം പറഞ്ഞു

കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

നാളെ മുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രില്‍ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും.

കപ്പല്‍ ഇടിച്ചു; അമേരിക്കയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു, വാഹനങ്ങള്‍ നദിയില്‍

കപ്പല്‍ ഇടിച്ചു; അമേരിക്കയില്‍ കൂറ്റന്‍ പാലം തകര്‍ന്നുവീണു, വാഹനങ്ങള്‍ നദിയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം കപ്പലിടിച്ച് തകര്‍ന്നു. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്.

അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’; പേരിന് അന്താരാഷ്ട്ര അംഗീകാരം

ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’; പേരിന് അന്താരാഷ്ട്ര അംഗീകാരം

ഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ് ഗ്രൂപ്പാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് നല്‍കിയ ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി മൂന്ന് ദിവസത്തിന് ശേഷം ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ വച്ചാണ് മോദി ശിവ ശക്തി എന്ന പേര് പ്രഖ്യാപിച്ചത്.’ശിവനില്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ട്. ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് കരുത്ത് നല്‍കുന്നു. ചന്ദ്രന്റെ ഈ ശിവശക്തി ബിന്ദു ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ബോധം നല്‍കുന്നു’- പേര് പ്രഖ്യാപിച്ച് മോദി പറഞ്ഞ വാക്കുകള്‍.

ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്

ഈസ്റ്റര്‍ ദിനത്തില്‍ ഈ ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കാരണമിത്

മുംബൈ: സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഏജന്‍സി ബാങ്കുകളോടും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയായതിനാലാണ് ഈ തീരുമാനം. ഇത്തവണ ഈസ്റ്റര്‍ വരുന്നതും മാര്‍ച്ച് 31നാണ്.

‘സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും മാര്‍ച്ച് 31ന് തുറന്നു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്’- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 31ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന കാര്യം ഇടപാടുകാര്‍ അറിയുന്നതിന് വേണ്ട ക്രമീകരണങ്ങളും ബാങ്കുകള്‍ നടത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നികുതി ശേഖരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഏജന്‍സി ബാങ്കുകള്‍ നിര്‍വഹിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍. ആക്‌സിസ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മു ആന്റ് കശ്മീര്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യെസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍.

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ 107 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. കാറില്‍ സഞ്ചരിച്ച രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയെന്നും റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു. ബ്രയാന്‍സ്‌കില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.

പരിക്ക് പറ്റിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടുന്ന സഹായം നല്‍കുമെന്നും റഷ്യന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ റഷ്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.