by Midhun HP News | Mar 13, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിലൂടെ അറിയിച്ചിരുന്നു.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനാല്‍ തന്നെ എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിനുള്ളില്‍ പ്രസീദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തും.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ഗാന്ധിനഗർ: പോർബന്തർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും എൻസിബിയും നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരിക്കടത്ത് കണ്ടെത്തിയത്. ആറ് പാക്കിസ്ഥാൻ സ്വദേശികളെ പിടികൂടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോട്ടുമാര്‍ഗം കടത്താൻ ശ്രമിച്ച 1000 കോടിരൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ബംഗളുരു: കര്‍ണാടകയിലെ ഹാവേരിയിലെ ബ്യാഡഗിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. മുളകിന്റെ വില തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് വന്‍തോതില്‍ സംഘര്‍ഷം ഉണ്ടായത്. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഞായറാഴ്ച വരെ ക്വിന്റലിന് 25,000 രൂപവരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയോടെ പന്ത്രണ്ടായിരം രൂപയായി ഇടിഞ്ഞതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ കഴിഞ്ഞാല്‍ വന്‍ തോതില്‍ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. വന്‍ തോതില്‍ വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അധികൃതര്‍ പറയുന്നത്. കിംവദന്തിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് ഇവര്‍ പറയുന്നത്.
കര്‍ഷകരുടെ പ്രതിഷേധത്തില്‍ നിരവധി പൊലീസിനും എപിഎംസി ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. എപിഎംസി ഓഫീസ് അടിച്ചുതകര്‍ത്തു. രണ്ടുപൊലീസ് വാഹനങ്ങള്‍ കത്തിച്ചു. അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എപിഎംസി ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലുള്ള ആശയക്കുഴപ്പമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ലക്ഷം ക്വിന്റല്‍ മുളക് കെട്ടിക്കിടക്കുന്നതായി എപിഎംസി അധികൃതര്‍ പറയുന്നത്. ഇത്തവണ വന്‍തോതില്‍ ഉത്പാദനം ഉണ്ടായതും വില കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പേട്ടില്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെയാണ് അപകടം.
ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്‌ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു.
പിന്നാലെയെത്തിയ ലോറി ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ടെല്‍അവീവ്: ഗാസയില്‍ റംസാന്‍ വ്രതാരംഭം തുടങ്ങിയ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടു. വ്രതാരംഭത്തോടനുബന്ധിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. അമേരിക്കയും ഖത്തറും ഈജിപ്തും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ വിഫലമാവുകയാണുണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 67 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രികളിലെത്തിച്ചതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം പലസ്തീനികളുടെ മരണസംഖ്യ 31,112 ആയി ഉയര്‍ന്നു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുണ്ട്.
by Midhun HP News | Mar 12, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാനാണ് നിര്‍ദേശം. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍ ഒന്നിന് 5000 കോടി അനുവദിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അപ്പോൾ അടുത്ത പത്തു ദിവസത്തേക്ക് പ്രത്യേക പാക്കേജ് ആയി തുക അനുവദിക്കുന്നതിൽ തീരുമാനമെടുക്കണം. കഴിവതും ഒറ്റത്തവണ പാക്കേജായി പരിഗണിക്കണം. ഇക്കാര്യത്തിൽ നാളെ രാവിലെ 10.30 ന് മറുപടി അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്നതില്‍ തെറ്റ് എന്താണ്?. അടുത്ത സാമ്പത്തിക വര്‍ഷം വേണമെങ്കില്‍ കടുത്ത വ്യവസ്ഥകള്‍ വെച്ചുകൊള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 19,531 കോടി ചോദിച്ചപ്പോല്‍ നല്‍കാനാവില്ലെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ അറിയിച്ചു. പരമാവധി ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച 13,608 കോടി രൂപ റിലീസ് ചെയ്യുന്നതിന്റെ ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു. ഈ സമയത്താണ് കുറച്ചുകൂടി വിശാലമായി ഈ വിഷയത്തെ കണ്ടുകൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി പത്തു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ പത്തു ദിവസത്തേക്ക് കേരളം അഡ്ജസ്റ്റ് ചെയ്യണമെന്നും, അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍, ഉടന്‍ തന്നെ 5000 കോടി അനുവദിക്കാമെന്നും അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ കാര്യമാണ് നമ്മള്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു അടിയന്തര രക്ഷാ പാക്കേജ് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
Recent Comments