പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

പാസ്വാന്റെ ലോക് ജനശക്തിയെ ഇന്ത്യ മുന്നണിയില്‍ എത്തിക്കാന്‍ നീക്കം; എട്ടു സീറ്റ് വാഗ്ദാനം

ഡല്‍ഹി: ജെഡിയുവിനെ കൂറുമാറ്റിയ ബിജെപിക്ക് ബിഹാറില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം. എന്‍ഡിഎ സഖ്യകക്ഷിയായ, അന്തരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയെ മഹാസഖ്യത്തിലെത്തിക്കാനാണ് ശ്രമം. എല്‍ജെപി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.

ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ്) ക്ക് എട്ടു സീറ്റ് നല്‍കാമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം. ഉത്തര്‍പ്രദേശില്‍ രണ്ടു സീറ്റ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍ ചിരാഗ് ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റും താമസ വിസയും: യുഎഇയില്‍ ‘വര്‍ക്ക് ബണ്ടില്‍’ പ്രഖ്യാപിച്ചു

അഞ്ച് ദിവസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റും താമസ വിസയും: യുഎഇയില്‍ ‘വര്‍ക്ക് ബണ്ടില്‍’ പ്രഖ്യാപിച്ചു

ദുബായ്: സ്വകാര്യ മേഖലയിലെ കമ്പനികളിലെ ജീവനക്കാരുടെ താമസ നടപടിക്രമങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും സുഗമമാക്കുന്നതിന് ‘വര്‍ക്ക് ബണ്ടില്‍’ പദ്ധതി ആരംഭിച്ച് യുഎഇ സര്‍ക്കാര്‍.

എട്ട് സേവനങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടം ദുബായില്‍ നടപ്പാക്കുകയും ക്രമേണ മറ്റ് എമിറേറ്റുകളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെസിഡന്‍സികളും തൊഴില്‍ കരാറുകളും പുതുക്കുന്നതിന് മുമ്പ് നീക്കിവച്ചിരുന്ന 62 ദശലക്ഷം പ്രവൃത്തിദിനങ്ങള്‍ വീണ്ടെടുക്കാന്‍ എംപ്ലോയ്മെന്റ് പാക്കേജ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പ്രതിവര്‍ഷം 25 ദശലക്ഷം നടപടിക്രമങ്ങള്‍ വെട്ടിക്കുറയ്ക്കുകയും അതുവഴി സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഗണ്യമായ ലാഭം നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ലക്‌നൗ: ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായമുണ്ടെന്നും തൊട്ടടുത്ത ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. അഞ്ചാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ വീണതിനെ തുടര്‍ന്ന് ബ്ലൂ സഫയര്‍ മാളില്‍ രണ്ട് പേര്‍ മരിച്ചതായി യാഥര്‍ത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ചത് ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡിസിപി (സെന്‍ട്രല്‍ നോയിഡ) ഹൃദേഷ് കതേരിയ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഇന്ന് യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കുന്നത്. ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.

നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ ഇന്ന് മെട്രോ സഞ്ചരിക്കുമ്പോൾ ഇന്ത്യയ്ക്ക് അത് അഭിമാന നിമിഷമാണ്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ആണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിൽ യാഥാർഥ്യമായിരിക്കുന്നത്.

കൊൽക്കത്ത – ഹൗറ അണ്ട‍ർ വാട്ടർ റെയിൽവേ ലൈൻ നൂറു വ‍ർഷങ്ങൾക്ക് മുൻപാണ് മുൻപോട്ടുവെച്ചത്. കൃത്യമായി പറഞ്ഞാൽ 1921ൽ. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എൻജിനീയറായ സ‍ർ ഹാ‍ർളി ഡൽറിംപിൾ ആണ് 1921ൽ കൊൽക്കത്തയിലൊരു അണ്ടർ വാട്ടർ റെയിൽവേ പാത എന്ന ആശയം മുൻപോട്ടുവെച്ചത്. വർഷം 100 പിന്നിട്ടെങ്കിലും ഒടുവിൽ അത് യാഥാർഥ്യമായതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം.

കിഴക്കൽ കൊൽക്കത്തയിലെ സെക്ട‍ർ വിയും സെൽദ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 9.2 കിലോമീറ്റ‍ർ ദൈർഘ്യമുള്ള ഗ്രീൽ ലൈനിലാണ് അണ്ടർ വാട്ടർ മെട്രോ ടണൽ ഉള്ളത്. ഗ്രീൽ ലൈനിലെ 4.8 കിലോമീറ്റ‍ർ നീളുന്ന ഹൗറ മൈതാൻ മുതൽ എസ്പ്ലനേഡ് വരെയുള്ള സ്ട്രെച്ചിലെ 520 മീറ്റ‍ർ നീളമുള്ള ടണൽ ആണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. തികച്ചും എഞ്ചിനീയറിങ് വിസ്മയം. നദിക്കടിയിൽ 13 മീറ്റർ ആഴത്തിലാണ് പാത, ഭൂപ്രതലത്തിൽനിന്ന് 37 മീറ്ററും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതി നാടിന് സമർപ്പിക്കും.

അണ്ട‍ർ വാട്ടർ മെട്രോ ടണലിൻ്റെ പ്രത്യേകതകൾ

ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരമായ ഹൗറ, കിഴക്കൻ തീരമായ സാൾട്ട് ലേക്ക് സിറ്റി എന്നീ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാതയിലാണ് അണ്ടർ വാട്ടർ ടണൽ.
ഹൗറ മൈതാൻ – എസ്പ്ലനേഡ് സ്ട്രെച്ചിലാണ് അണ്ട‍ർ വാട്ടർ മെട്രോ ടണൽ സ്ഥിതിചെയ്യുന്നത്.
ഹൂഗ്ലി നദിക്കടിയിലാണ് ടണൽ നിർമിച്ചിരിക്കുന്നത്.
ഹൗറ – സാൾട്ട് ലേക്ക് സിറ്റി സ്റ്റേഷനുകൾക്കിടയിൽ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. അതിൽ മൂന്നെണ്ണം ഭൂമിക്കടിയിലാണ്.
പാതയുടെ 10.8 കിലോമീറ്ററാണ് ഭൂമിക്കടിയിലുള്ളത്.
ഇന്ത്യയിൽ ഏറ്റവും ആഴത്തിൽ സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ സ്റ്റേഷൻ മാറും.
45 സെക്കൻഡ് കൊണ്ട് മെട്രോയ്ക്ക് 520 മീറ്റർ നീളുമുള്ള അണ്ടർ വാട്ടർ ടണൽ പിന്നിടാം.
കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് നി‍ർവഹണ ഏജൻസി.
പാത ഗതാഗതയോഗ്യമാകുന്നതോടെ കൊൽക്കത്ത നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയുമെന്ന് പ്രതീക്ഷ

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട് 8.40 മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.

നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം.

ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.
.