ബൈജു രവീന്ദ്രനെ നീക്കണം, നിക്ഷേപകര്‍ ട്രൈബ്യൂണലില്‍ ; ഡല്‍ഹിയില്‍ അസാധാരണ പൊതുയോഗം

ബൈജു രവീന്ദ്രനെ നീക്കണം, നിക്ഷേപകര്‍ ട്രൈബ്യൂണലില്‍ ; ഡല്‍ഹിയില്‍ അസാധാരണ പൊതുയോഗം

ഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍. കമ്പനിയെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ അയോഗ്യനെന്നു പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം (ഇജിഎം) ഡല്‍ഹിയില്‍ തുടങ്ങി.

ഇജിഎമ്മിനു മുന്നോടിയായാണ് ഏതാനും നിക്ഷേപകര്‍ ഹര്‍ജിയുമായി ട്രൈബ്യൂണല്‍ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ബൈജു രവീന്ദ്രനെ നീക്കം ചെയ്ത് കമ്പനിക്കു പുതിയ ബോര്‍ഡിനെ നിയമിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ കമ്പനി നടത്തിയ റൈറ്റ്‌സ് ഇഷ്യു റദ്ദാക്കണമെന്നും അക്കൗണ്ടുകള്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ഇജിഎമ്മില്‍ ബൈജൂസ് ജീവനക്കാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഇരുന്നൂറോളം പേര്‍ യോഗത്തിനെത്തിയിട്ടുണ്ടെന്ന്, വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈജു രവീന്ദ്രനെ നീക്കം ചെയ്തുകൊണ്ടു യോഗം പ്രമേയം പാസാക്കിയാലും മാര്‍ച്ച് 13 വരെ അതു പ്രാബല്യത്തില്‍ വരില്ല. അന്നുവരെ നടപടി പാടില്ലെന്ന്, ബൈജു രവീന്ദ്രന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇജിഎം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശിവജി പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കും. മനോഹര്‍ ജോഷിയുടെ പുത്രന്‍ ഉന്മേഷാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ആര്‍എസ്എസിലൂടെയാണ് മനോഹര്‍ ജോഷി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ശിവസേനയില്‍ അംഗത്വമെടുത്തു. 1980കളില്‍, ജോഷി ശിവസേനയ്ക്കുള്ളിലെ ഒരു പ്രധാന നേതാവായി ഉയര്‍ന്നുവന്നു, അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യവും പൊതുജന്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വലിയ ഗുണം ചെയ്തു.

റെക്കോഡുകള്‍ ഭേദിച്ച് റിലയന്‍സ്; ഓഹരി വില 3000ലേക്ക്

റെക്കോഡുകള്‍ ഭേദിച്ച് റിലയന്‍സ്; ഓഹരി വില 3000ലേക്ക്

മുംബൈ: വ്യാപാരത്തിനിടെ റെക്കോഡ് ഉയരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വിപണിയില്‍ റിലയന്‍സിന്റെ ഓഹരി വില 3000ലേക്ക് അടുക്കുകയാണ്. വ്യാപാരത്തിനിടെ 2989 രൂപയായി ഉയര്‍ന്നാണ് റിലയന്‍സ് പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.5 ശതമാനത്തിന്റെ വര്‍ധനയാണ് റിലയന്‍സ് ഓഹരിയിലുണ്ടായത്.

ഓഹരി വില ഉയര്‍ന്നതോടെ, റിലയന്‍സിന്റെ വിപണി മൂല്യവും ഉയര്‍ന്നു. നിലവില്‍ 20 ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ് റിലയന്‍സിന്റെ വിപണി മൂല്യം.ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് തൊട്ടുതാഴെ. യഥാക്രമം 14.78 ലക്ഷം കോടി, 10.78 ലക്ഷം കോടി എന്നിങ്ങനെയാണ് ടിസിഎസിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും വിപണി മൂല്യം.

വ്യാപാരത്തിനിടെ റിലയന്‍സിന്റെ കീഴില്‍ വരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും നേട്ടം ഉണ്ടാക്കി. വിപണി മൂല്യം രണ്ടുലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഓഹരി വിലയില്‍ ഈ വര്‍ഷം മാത്രം 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ടുശതമാനത്തിന്റെ വര്‍ധനയോടെ 326 രൂപയിലേക്കാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില കുതിച്ചത്.

ചന്ദ്രനില്‍ ഇനിയല്‍പ്പം ‘സ്വകാര്യം’!, ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി, പുതിയ ചരിത്രം

ചന്ദ്രനില്‍ ഇനിയല്‍പ്പം ‘സ്വകാര്യം’!, ഒഡീസിയസ് വിജയകരമായി പറന്നിറങ്ങി, പുതിയ ചരിത്രം

വാഷിങ്ടണ്‍: ചന്ദ്രോപരിതലത്തില്‍ പുതിയ ചരിത്രം രചിച്ച് ആദ്യ സ്വകാര്യ വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ്. യുഎസ് കമ്പനിയായ ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി.

യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പര്യവേക്ഷണ പേടകങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്ന പേടകമാണ് ഒഡീസിയസ്. 1972ല്‍ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് പേടകവും ഒഡീസിയസാണ്.

പാട്ട് 2013 ലേത്, പ്രാദേശികമായി പറ്റിയ ചെറിയ അബദ്ധം മാത്രം; നടപടി വേണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍

പാട്ട് 2013 ലേത്, പ്രാദേശികമായി പറ്റിയ ചെറിയ അബദ്ധം മാത്രം; നടപടി വേണ്ടെന്ന് പ്രകാശ് ജാവഡേക്കര്‍

ഡല്‍ഹി: കേരള പദയാത്ര ഗാന വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. പ്രാദേശികമായി പറ്റിയ അബദ്ധം മാത്രമാണത്. ബിജെപി പ്രചരണഗാനത്തിലെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തില്‍ നടപടി വേണ്ടെന്നും കേരളത്തിന്റെ പ്രഭാരി കൂടിയായ ജാവഡേക്കര്‍ വ്യക്തമാക്കി. പാട്ടു വിവാദത്തില്‍ ബിജെപി സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണത്. ഇത് അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നു. ചെറിയ പിഴവാണത്. തെറ്റായി ഉപയോഗിച്ചത് ഒരു അബദ്ധമായി മാത്രം കണ്ടാല്‍ മതി. ഇത്തരം അബദ്ധങ്ങള്‍ മാധ്യമങ്ങള്‍ക്കും ദിവസംപ്രതി സംഭവിക്കുന്നുണ്ട്. വാര്‍ത്ത നല്‍കും മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കണമായിരുന്നു എന്നും പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു.

കെ സുരേന്ദ്രന്റെ കേരളപദയാത്രയോട് അനുബന്ധിച്ച് തയ്യാറാക്കിയ പാട്ടിലുണ്ടായ അമളിയാണ് വിവാദമായത്. ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

ഉറക്കത്തിനിടെ ഫ്‌ലാറ്റിലെ എസി പൊട്ടിത്തെറിച്ച് 45 കാരി മരിച്ചു

ഉറക്കത്തിനിടെ ഫ്‌ലാറ്റിലെ എസി പൊട്ടിത്തെറിച്ച് 45 കാരി മരിച്ചു

മുംബൈ: ഫ്‌ലാറ്റിലെ എസി പൊട്ടിത്തെറിച്ച് 45 വയസ്സുകാരി മരിച്ചു. ഉറക്കത്തിനിടെ മുറിയിലെ എസി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് സംശയിക്കുന്നത്.

മുംബൈ വിലെപാര്‍ലെ ഈസ്റ്റിലെ അമിത് പരിവാര്‍ സൊസൈറ്റിയിലാണ് സംഭവം. ഫ്‌ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന സ്വരൂപ ഷാ ആണ് മരിച്ചത്. ഫ്‌ലാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന സ്വരൂപയെ കണ്ടെത്തിയത്.ഉടന്‍ തന്നെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. അപകടമരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.