രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്.

തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്ന ബാനു ‘റാം റഹീം’ എന്ന പേര് നൽകുകയായിരുന്നു. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സന്ദേശം നൽകാനാണ് ഈ പേരിട്ടതെന്ന് മുത്തശ്ശി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. നവീൻ ജെയിൻ പറഞ്ഞു.

കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ജനിച്ച 25 നവജാത ശിശുക്കളിൽ പലർക്കും രാമനുമായി ബന്ധപ്പെട്ട പേരുകളാണ് മാതാപിതാക്കൾ നൽകിയതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി. 25 ശിശുക്കളിൽ 10 പേർ പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.

രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായങ്ങൾ ഉപയോഗിച്ച് അമ്മമാർ കുഞ്ഞുങ്ങൾക്ക് പേരിട്ടു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമ്പോൾ സിസേറിയൻ ചെയ്യണമെന്ന് നിരവധി ഗർഭിണികൾ അഭ്യർത്ഥിച്ചതായും ദ്വിവേദി. ഉത്തർപ്രദേശിലെ വിവിധ ആശുപത്രികളിൽ ജനിച്ച മിക്ക കുട്ടികൾക്കും അവരുടെ മാതാപിതാക്കൾ ശ്രീരാമന്റെയോ സീതാദേവിയുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്.

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി. മരക്കമ്പികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം.

ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് ആനന്ദി തോഖ്രെ എന്ന എഴുപതുകാരി കൊല്ലപ്പെട്ടത്. കൊച്ചുമകൻ ധർമ്മവീർ വാസെ (23) വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു. അതിനിടയിൽ മുത്തശ്ശി സ്വയം പിറുപിറുക്കുന്നതും പരാതി പറയുന്നതും ധർമ്മവീർ കേട്ടു. കുപിതനായ ചെറുമകൻ മരത്തടി കൊണ്ട് വൃദ്ധയെ അടിച്ചു. സംഭവസ്ഥലത്ത് തന്നെ ആനന്ദി മരിച്ചതായും പൊലീസ് പറയുന്നു.

വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും ജവഹർ പൊലീസ് കൂട്ടിച്ചേർത്തു.

നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ, മറ്റൊരാളെ ഏല്‍പ്പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി

നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ, മറ്റൊരാളെ ഏല്‍പ്പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി

കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു.

പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസില്‍ കുഞ്ഞുമായി കയറിയ യുവതി, കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.

കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂര്‍ സ്വദേശിയും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നതായും വിവാഹിതരായ ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തില്‍ ഇരുവീട്ടുകാരും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി

രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും

രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. രാവിലെ മുതൽ തന്നെ ദർശനം തുടങ്ങും. കഴിഞ്ഞ ദിവസം പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ദർശനം. ഇന്നലെ ഉച്ചയ്‌ക്ക് അഭിജിത് മുഹൂർത്തത്തിൽ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30:32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനൻ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്.

ചടങ്ങ് നടക്കുമ്പോൾ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാർമികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.

അതേസമയം ക്ഷേത്രത്തിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോ​ഗമിക്കും. ക്ഷേത്രത്തിൻറെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്.

മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങൾക്ക് ദർശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കൾ എത്തിത്തുടങ്ങിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്രപരിസരം.

ദുബൈയില്‍ വെയര്‍ഹൗസില്‍ വൻ തീപിടിത്തം

ദുബൈയില്‍ വെയര്‍ഹൗസില്‍ വൻ തീപിടിത്തം

ദുബൈ: ദുബൈയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ദുബൈയിലെ അല്‍ ഖൂസ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപമുള്ള വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്. തീപിടിത്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. രണ്ട് ട്രെയിലറുകള്‍, ഒരു ബസ്, ജലീബ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ ഉടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാണപ്രതിഷ്ഠ: എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് എടുത്തുമാറ്റി, ദൃശ്യങ്ങള്‍ പങ്കുവെച്ച് നിര്‍മല സീതാരാമന്‍

പ്രാണപ്രതിഷ്ഠ: എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് എടുത്തുമാറ്റി, ദൃശ്യങ്ങള്‍ പങ്കുവെച്ച് നിര്‍മല സീതാരാമന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് എടുത്തുമാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. തമിഴ്‌നാട് പൊലീസിന്റെ നടപടി സുപ്രീം കോടതി ഇടപെട്ട് തടഞ്ഞിരുന്നു.

കാഞ്ചീപുരത്തെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ എല്‍ഇഡി സ്‌ക്രീനുകള്‍ പൊലീസ് മാറ്റുന്ന ദൃശ്യങ്ങളാണ് നിര്‍മല സീതാരാമന്‍ പുറത്തുവിട്ടത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ തല്‍സമയ സംപ്രേഷണം തടയാനായി നടക്കുന്ന ശ്രമങ്ങളും കേന്ദ്രമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

‘തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന പൊലീസിനെ അവരുടെ ഇഷ്ടാനുസരണം ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദുവിരോധികളായ ഡിഎംകെയാണ് അവരെ ദുരുപയോഗം ചെയ്യുന്നത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാന്‍ രാജ്യത്തെ പൗരന് അവകാശമില്ലേ? അവരെ അതില്‍നിന്ന് തടയാനാകുമോ? പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ വിദ്വേഷമാണ് ഡിഎംകെ പ്രകടമാക്കുന്നത്’ നിര്‍മല സീതാരാമന്‍ ആരോപിച്ചു.