രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഉത്തർപ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാർ (6), പശ്ചിമ ബംഗാൾ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കർണാടക (4), ആന്ധ്രാപ്രദേശ് (3), തെലങ്കാന (3), രാജസ്ഥാൻ (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചൽ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 2 നാണ് അവസാനിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ 3 ന് വിരമിക്കും. ആറ് വർഷമാണ് രാജ്യസഭാംഗത്തിൻ്റെ കാലാവധി.

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം: 4 വിദ്യാർത്ഥികൾ മരിച്ചു

കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സര്‍ക്കാര്‍ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്‌നയിലെത്തിച്ചേരും. വൈകീട്ട് നാലു മണിയോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

ബിജെപിക്ക് 2 ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണ് പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജി അറിയിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ മഹാസഖ്യത്തിന്റെ ഭാഗമായത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് മഹാസഖ്യവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെഡിയു വീണ്ടും എന്‍ഡിഎ ക്യാമ്പിലേക്ക് പോകുന്നത്.

നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു.രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു.

യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷരാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും. ഇത്തരത്തില്‍ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; രാജ്യത്താകെ 1132 പേര്‍ക്കാണ് പുരസ്കാരം ലഭിക്കുക

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; രാജ്യത്താകെ 1132 പേര്‍ക്കാണ് പുരസ്കാരം ലഭിക്കുക

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്ക് മെഡല്‍ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് പുരസ്കാരം.

സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു. ഐജി എ.അക്ബര്‍, എസ്പിമാരായ ആര്‍.ഡി.അജിത്, വി.സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍, എഎസ്പി വി.സുഗതന്‍, ഡിവൈഎസ്പി സലീഷ് സുഗതന്‍, എഎസ്‌ഐ രാധാകൃഷ്ണപിള്ള, ബി.സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ മിനി.കെ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.
അഗ്നിശമന സേന വിഭാഗത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് എഫ്.വിജയകുമാറിനാണ് മെഡല്‍. അഗ്‌നിശമന സേന വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് നാല് പേർക്കും മെഡലും ലഭിച്ചു. ജിജി എന്‍, പി പ്രമോദ്, അനില്‍കുമാര്‍ എസ്., അനില്‍ പി മണി എന്നിവര്‍ക്കാണ് പുരസ്കാരം.

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം; രാഷ്‌ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് രാജ്യം.ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്‌ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കുക.

രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങളും വെല്ലുവിളികളുമെല്ലാം രാഷ്‌ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചേക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.

അതേസമയം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.