by Midhun HP News | Jan 22, 2024 | Latest News, ദേശീയ വാർത്ത
രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്.
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
by Midhun HP News | Jan 22, 2024 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ 11.30ന് തുടങ്ങും. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. വെറും 84 സെക്കന്‍ഡിനുള്ളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക. എല്ലാ ദിവസവും ഉച്ചയോടെയാണ് അഭിജിത് മുഹൂര്‍ത്തം. അഭിജിത് മുഹൂര്‍ത്തത്തിലെ 84 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഏറ്റവും ശുഭകരമായ സമയമാണ് പ്രതിഷ്ഠാ ചടങ്ങിനുള്ള ഏറ്റവും നല്ല ഗ്രഹസ്ഥാനമായി പുരോഹിതര്‍ കണക്കാക്കിയിരിക്കുന്നതെന്ന് വേദ പണ്ഡിതര്‍ പറയുന്നു. അഭിജിത് മുഹൂര്‍ത്തം രാവിലെ 11.51ന് ആരംഭിച്ച് 12.33 വരെ തുടരും.
പ്രതിഷ്ഠാ ചടങ്ങിന്റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് മോദി എക്‌സില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും മോദി പറഞ്ഞു. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്. കണ്ണുകള്‍മൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് മിഴിതുറക്കുക.
മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. നാളെ മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ മുതല്‍ തന്നെ ക്ഷേത്രത്തിലേക്ക് പ്രത്യേക ക്ഷണിതാക്കള്‍ എത്തിത്തുടങ്ങി. കനത്ത സുരക്ഷാ വലയത്തിലാണ് ക്ഷേത്രപരിസരം.
380×250 അടിയുള്ള ക്ഷേത്രം പരമ്പരാഗത ഉത്തരേന്ത്യന്‍ നാഗര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ 392 തൂണുകളിലും 44 വാതിലുകളിലും ചുവരുകളിലും ദേവീദേവന്മാരുടെ കൊത്തുപണികളുണ്ട്. സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കുബേര്‍ തില സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരു കിണര്‍ ഉണ്ട്. ഏറെ പഴക്കമുള്ളതാണ് ഈ കിണര്‍ എന്ന് വിശ്വസിക്കപ്പെടുന്നു.
by Midhun HP News | Jan 22, 2024 | Latest News, ദേശീയ വാർത്ത
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഇന്നു പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും പ്രാണപ്രതിഷ്ഠ.
ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും.
രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും ഇന്നലെ തന്നെ പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയില്‍ നിന്നെത്തിച്ച 7500 പൂച്ചെടികള്‍ നട്ടു. നഗരവീഥികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇന്ന് പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങിനോടനുബന്ധിച്ച് വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മണ്‍ചിരാതുകളില്‍ തിരിതെളിയും.
ചടങ്ങുകളോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ 13,000 സുരക്ഷാഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിന് 10,000 സിസിടിവികള്‍. വിഐപികള്‍ പോകുന്ന മേഖലകളില്‍ പെട്രോളിങ്. ക്ഷേത്രത്തിന് ചുറ്റും യു.പി പൊലീസ്, യുപി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ്, സിആര്‍പിഎഫ് എന്നിവയുടെ സുരക്ഷയുണ്ട്. യുപി ഭീകരവിരുദ്ധ കമാന്‍ഡോകളും നിരീക്ഷണത്തിനുണ്ട്. ഡ്രോണുകളും ദേശീയ ദുരന്ത നിവാരണ സേനയും, ബോംബ് സ്‌ക്വാഡും നിരീക്ഷണത്തിന് ഉണ്ട്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ സംപ്രേഷണം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ദൂരദര്‍ശന്‍ നാഷണല്‍, ദൂരദര്‍ശന്‍ ന്യൂസ് ചാനലുകള്‍ ഫോര്‍ കെ ക്വാളിറ്റിയിലാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്‍ ന്യൂസ് യൂട്യൂബ് ചാനലിലും കാണാം.
by Midhun HP News | Jan 20, 2024 | Latest News, ദേശീയ വാർത്ത
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെൻ്റ് സെക്യൂരിറ്റിസ് സെറ്റിൽമെൻറ് എന്നീ ഇടപാടുകൾക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ്ണ അവധിയായിരിക്കും.
അതേസമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഇതിനോടകം ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും.
by Midhun HP News | Jan 19, 2024 | Latest News, ദേശീയ വാർത്ത
മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് മെയ്തികൾ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ, കാങ്പോക്പി ജില്ലകളിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ മണിപ്പൂരിൽ കേന്ദ്രം സുരക്ഷ ശക്തമാക്കി. മൊറെ ഉൾപ്പടെ സംഘർഷ മേഖലകളിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.ഇതിനിടെ മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാൽ ജില്ലയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ മോറെയ്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആൾക്കൂട്ടം ആദ്യമെത്തിയത്. എന്നാൽ, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാൻ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Jan 19, 2024 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പൊലീസ് കേസെടുത്തത്.
യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പൊലീസ് കേസെടുത്തത്. കെബി റോഡു വഴി പോകാനാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ നഗരത്തില്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് വന്‍ തിരക്കും ഗതാഗത സ്തംഭനത്തിനും ഇടയാക്കിയെന്നും പൊലീസ് പറയുന്നു.
ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ യാത്രയില്‍ പാലിച്ചില്ലെന്നും, റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ റൂട്ട് മാറ്റിയില്ലെന്നും യാത്രയ്ക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്ന് സംഘാടകര്‍ ആരോപിച്ചു. യാത്ര പരാജയപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ചയാണ് അസമില്‍ പ്രവേശിച്ചത്. എട്ടു ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്നുപോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.
Recent Comments