അടുത്ത മാസം ഇന്ധനവിലയില്‍ പത്തുരൂപ വരെ കുറയും?

അടുത്ത മാസം ഇന്ധനവിലയില്‍ പത്തുരൂപ വരെ കുറയും?

ഡല്‍ഹി: അടുത്ത മാസം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. ലിറ്ററിന് അഞ്ചുരൂപ മുതല്‍ പത്തുരൂപ വരെ ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണവിതരണ കമ്പനികള്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറിന് മുകളിലാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് എണ്ണവിതരണ കമ്പനികള്‍ മൊത്തത്തില്‍ 75000 കോടി രൂപ ലാഭം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായി അടുത്ത മാസം ഇന്ധനവിലയില്‍ എണ്ണ വിതരണ കമ്പനികള്‍ കുറവ് വരുത്തുമെന്നാണ് സൂചന.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2022 മെയ് മാസത്തിലാണ് ഇതിന് മുന്‍പ് ദേശവ്യാപകമായി എണ്ണ വില കുറച്ചത്. അന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവയില്‍ ലിറ്ററിന് എട്ടുരൂപയും ഡീസലിന്റേതില്‍ ആറു രൂപയുടെയും കുറവ് വരുത്തുകയായിരുന്നു.

‘ഹണിമൂൺ യാത്ര 13 മണിക്കൂറാണ് വെെകിയത്’; പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി

‘ഹണിമൂൺ യാത്ര 13 മണിക്കൂറാണ് വെെകിയത്’; പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി

വിമാനം പുറപ്പെടാൻ വെെകിയതിൽ പ്രതിഷേധിച്ച് പെെലറ്റിനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന്റെ മൊഴി പുറത്ത്. താൻ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് യാത്രക്കാരൻ മൊഴി നൽകി. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹിൽ കതാരിയ പൊലീസിനോട് പറഞ്ഞു.

മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളമാണ് വിമാനം വൈകിയത്. ഡൽഹിയിൽനിന്ന്‌ ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹിൽ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. ഇയാളെ വിമാനത്തിൽ നിന്നിറക്കിയശേഷം അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ സാഹിൽ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരിൽ പരാതി നൽകിയതായി ഇൻഡിഗോ അറിയിച്ചു.

കാമുകനെ സ്വന്തമാക്കാന്‍ വേണ്ടന്നുവച്ചത് 2500 കോടി; മലേഷ്യയില്‍ നിന്നൊരു പ്രണയകഥ

കാമുകനെ സ്വന്തമാക്കാന്‍ വേണ്ടന്നുവച്ചത് 2500 കോടി; മലേഷ്യയില്‍ നിന്നൊരു പ്രണയകഥ

കോലാലമ്പൂര്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പൊതുവെ പറയാറ്. ഇഷ്ടം സ്വന്തമാക്കാന്‍ എന്തും ഉപേക്ഷിക്കാന്‍ കമിതാക്കള്‍ തയ്യാറാകും. മലേഷ്യയില്‍ നിന്നുള്ള അത്തരമൊരു പ്രണയകഥയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാമുകനെ വിവാഹം കഴിക്കുന്നതിനായി പ്രമുഖ ബിസിനസുകാരന്റെ മകള്‍ 2500 കോടി രൂപയുടെ കുടുംബസ്വത്തുക്കളാണ് വേണ്ടെന്ന് വച്ചത്.

മലേഷ്യന്‍ വ്യവസായിയായ ഖൂകേ പെങ്ങിന്റെയും മുന്‍ മിസ് മലേഷ്യ പോളിങ് ചായ്‌യുടെയും മകളായ ആഞ്ചലിന്‍ ഫ്രാന്‍സിസ് കുടുംബ സ്വത്ത് ഉപേക്ഷിച്ചത്. മലേഷ്യയിലെ സമ്പന്നരില്‍ 44 സ്ഥാനത്താണ് ആഞ്ചലിന്റെ പിതാവ്. 300 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ കാമുകനുമായുള്ള വിവാഹത്തിന് കുടുംബം സമ്മതം നല്‍കിയില്ല. തുടര്‍ന്നാണ് ആഞ്ചലിന്‍ കോടികളുടെ സ്വത്ത് ഉപേക്ഷിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ആഞ്ചലിന്റെ പ്രണയം ആരംഭിക്കുന്നത്. അവിടെ വച്ച് കരീബിയന്‍ വംശജനായ ജെഡിയ ഫ്രാന്‍സിസിനെ കണ്ടുമുട്ടുന്നു. പരസ്പരം സുഹൃത്തുക്കളായ ഇവര്‍ പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇക്കാര്യം ആഞ്ചലിന്‍ പിതാവിനെ അറിയിക്കുന്നു. എന്നാല്‍ രണ്ടുകുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം ഉള്‍പ്പടെ ഒന്നും പിതാവ് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

പ്രണയത്തിനായി ഉറ്റവരെയും കോടികളുടെ സ്വത്തുക്കളും ഉപേക്ഷിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ജപ്പാനിലെ രാജകുമാരി തന്റെ കാമുകനെ സ്വന്തമാക്കുന്നതിനായി രാജപദവി തന്നെ ഉപേക്ഷിച്ചിരുന്നു.

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രികൻ മർദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ് മർദ്ദനമേറ്റത്.

സഹിൽ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മർദിച്ചത്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നിൽ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയുമായിരുന്നു.

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതിരൂകഷമായി തുടരുന്നു. ദൃശ്യപരിധി പലയിലങ്ങളിലും പൂജ്യമാണ്. ശൈത്യം റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ അതിശൈത്യത്തിനിടെ സ്കൂളുകൾ ഇന്ന് തുറക്കും.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂഡല്‍ഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായറാഴ്ച രാവിലെ ശരാശരി കുറഞ്ഞ താപനില ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതോടെ ദേശീയ തലസ്ഥാനം തണുത്ത കാലാവസ്ഥയില്‍ വിറച്ചു. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.

അതുപോലെ, പാലത്തില്‍ 5.9 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 3.4 ഡിഗ്രി സെല്‍ഷ്യസും അയനഗറില്‍ 4.0 ഉം റിഡ്ജില്‍ 4.4 ഡിഗ്രി സെല്‍ഷ്യസും രാവിലെ 8:30ന് കുറഞ്ഞ താപനില.ഇന്ന് പുലര്‍ച്ചെ 5:30 ന് കങഉ ഡാറ്റ പ്രകാരം, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു.

വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

ഡല്‍ഹി: വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുനവര്‍ റാണയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. മുനവര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ ‘മാ’ എന്ന കവിത, ഉറുദു സാഹിത്യ ലോകത്തെ പ്രമുഖ കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്നു. 2014 ല്‍ ഷഹ്ദാബ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.