രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങുക. ബസില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധി ആറു കിലോമീറ്ററോളം പദയാത്ര നടത്തും.

കാങ് പോങ്പിയിലും സേനാപതിയിലും രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകീട്ട് മാവോ ഗേറ്റില്‍ യാത്ര അവസാനിപ്പിക്കും. നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാഹുലും സംഘവും രാത്രി ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ ആരംഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ ഇടയാക്കിയത്.

മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഗാന്ധി ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ രണ്ട് ദിവസമാണ് രാഹുല്‍ പര്യടനം നടത്തുക.

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും

ഡല്‍ഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററില്‍ കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടക്കും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും.

മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.

സേനയുടെ വിവിധ റെജിമെന്റുകളില്‍ നിന്നുള്ള ബാന്‍ഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗലൂരുവിലെ എംഇഡി ആന്‍ഡ് സെന്റര്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. 1994 ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ ആണ് കെ ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. 18-ാമത്തെ വയസ്സില്‍ എംഎസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്ര ടീമില്‍ ചേര്‍ന്നു. പള്ളികളിലെ ഗായകസംഘത്തില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചായിരുന്നു തുടക്കം.

ഇവന്‍ എന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മദാലസ, ലിസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയവ കെജെ ജോയ് സംഗീത സംവിധാനം നിര്‍വഹിച്ച സിനിമകളാണ്. 12 ഓളം ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.

കസ്തൂരി മാന്‍മിഴി, എന്‍ സ്വരം പൂവിടും, ഒരേ രാഗ പല്ലവി, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ, മറഞ്ഞിരുന്നാലും, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയവ കെ ജെ ജോയ് സംഗീതമൊരുക്കിയ ഹിറ്റ് ഗാനങ്ങളാണ്. സൂപ്പര്‍ താരം ജയന്റെ നിരവധി സിനിമകള്‍ക്ക് കെജെ ജോയ് സംഗീതമൊരുക്കി.

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്‌സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.

കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനാണ്.

ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ കണ്‍വീനറാകണമെന്ന് അദ്ദേഹം പറഞ്ഞതായാണ് സൂചന.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇരുപാര്‍്ട്ടി നേതാക്കാളും പങ്കുവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യാമുന്നണി. മൂന്നാം തവണയും അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

ഡല്‍ഹി: ഗുഡ്ഗാവ് ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം ഹരിയാന കനാലില്‍ കണ്ടെത്തി. മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞ് പ്രതികള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായും പൊലീസ് പറഞ്ഞു.

ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും ദിവ്യയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കേസിലെ പ്രതികളിലൊരാളായ ബല്‍രാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് സൂചന ലഭിച്ചത്.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്.