ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ജാഗ്രത നിര്‍ദേശം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ജാഗ്രത നിര്‍ദേശം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ടീമിന് കനത്ത സുരക്ഷ. ടീം താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ ടീമിനോട് ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോള്‍ഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷന്‍ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് സുരക്ഷ ഉദ്യേഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഞ്ച് ട്വന്റി 20കളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വെളിപ്പിന് 1.20 ഓടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് കൊലപാതകം നടന്നത്. സംഭവത്തില്‍ 47 വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ സമീപ വര്‍ഷങ്ങളില്‍ തോക്കുകള്‍ കൊണ്ടുള്ള കുറ്റകൃത്യം വര്‍ധിച്ചിരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് വലിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനവും തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെ തുടര്‍ന്നുള്ള മരണ കണക്കില്‍ 11മത്തെ സ്ഥാനവുമാണ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്കുള്ളത്.

ചൈനയിൽ വൻ ഭൂചലനം

ചൈനയിൽ വൻ ഭൂചലനം

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം.

ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി.ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഭൂകമ്പങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.

നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.

ദാവൂദ് ഇബ്രാഹിമിനെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദാവൂദ് ഇബ്രാഹിമിനെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നോ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി.

ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ദാവൂദിൻ്റെ തലയ്ക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിട്ടിരിക്കുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന പ്രചാരണം ശക്തമായതോടെ പാകിസ്ഥാനിൽ ഇൻ്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി.

വനിതാ സംവരണ ബില്‍ അടുത്ത വര്‍ഷത്തെ സെന്‍സസിനു ശേഷം നടപ്പാക്കും:  നിര്‍മല സീതാരാമന്‍

വനിതാ സംവരണ ബില്‍ അടുത്ത വര്‍ഷത്തെ സെന്‍സസിനു ശേഷം നടപ്പാക്കും: നിര്‍മല സീതാരാമന്‍

ഡല്‍ഹി: 2024 ലെ സെന്‍സസിന് ശേഷം വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം മൂലമാണ് വനിതാ ബില്‍ യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ മൂഡ്ബിദ്രിയില്‍ റാണി അബ്ബക്കയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ രാജ്ഞി റാണി അബ്ബക്കയുടെ ധീരതയെ പ്രശംസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 14,500 കഥകളുള്ള ഒരു ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് ശേഖരം സമാഹരിച്ചിട്ടുണ്ടെന്നും ഇതില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, ഭരണഘടനാ അസംബ്ലിയിലെ സ്ത്രീകള്‍, സ്വാതന്ത്ര്യ സമരത്തിലെ ആദിവാസി നേതാക്കള്‍ എന്നിവയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തയ്യാറെടുക്കുകയാണ്. തീരദേശ കര്‍ണാടകയില്‍ റാണി അബ്ബക്കയുടെ പേരില്‍ സ്‌കൂള്‍ തുറക്കാന് ആലോചനയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ

പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ

ദില്ലി: പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനിൽവച്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈൽ ഫോൺ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാൻ സഹായിച്ചതിന് പ്രതിചേർക്കാൻ സാധ്യതയുണ്ട്.

പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ ഇന്നലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നത്. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

പാർലമെന്റ് പുകയാക്രമണം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് രാജസ്ഥാനിൽ

പാർലമെന്റ് പുകയാക്രമണം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് രാജസ്ഥാനിൽ

ഡൽ​ഹി: പാർലമെന്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ ലളിത് മോഹന്‍ ഝാ അറസ്റ്റിൽ. ബീഹാര്‍ സ്വദേശിയായ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ത്തവ്യപഥ് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ലളിത് ഝാ. പാർലമെന്റ് ആക്രമണത്തിന് ശേഷം രാജസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്നു.

പാർലമെന്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ലളിത് ഝാ ആണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവം നടക്കുന്ന സമയത്ത് പാർലമെന്റിന്റെ പുറത്ത് ഇയാൾ ഉണ്ടായിരുന്നു. പുക ആക്രമണത്തിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ലളിത് ഝായും നേരത്തെ അറസ്റ്റിലായ നാലു പേരും അടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ലോക്‌സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.