സവാള കയറ്റുമതി നിരോധിച്ചു

സവാള കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിരോധിച്ചത്.

നിലവില്‍ ആഭ്യന്തരവിപണിയില്‍ സവാള വില വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കുറഞ്ഞത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ സവാളയുടെ ആവശ്യകത ഉയരുമെന്ന ആശങ്കയാണ് താത്കാലികമായി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരളത്തില്‍ സവാള വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണ്.

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര്‍ അന്തരിച്ചു

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര്‍ അന്തരിച്ചു

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരിൽ ഒരാളെന്ന് പേര് നേടിയ ഗൗരവ് ഗാന്ധിയുടെ മരണം നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.

തുടർന്ന് പാലസ് റോഡിലെ വസതിയിലേക്ക് മടങ്ങി. അത്താഴത്തിന് സാധാരണ പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാനായി പോയത്. ഈ സമയത്തൊന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്നും ഒരു പ്രശ്നവും പറഞ്ഞില്ലായിരുന്നുവെന്നും ഗൗരവ് ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാല്‍, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ എത്തി വിളിച്ചത്.

കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്‍റെ മെഡിക്കല്‍ ജീവിതത്തില്‍ 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ഗൗരവ് ഗാന്ധി.

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്.

കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സിൽ പോസ്റ്റ് ചെയ്തു. കർണാടകയിലെ വിജയപുര മേഖലയിൽ റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 70,000ലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 കടന്നതും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നലെ ഓഹരി വിപണി നേരിയ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് വിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ദൃശ്യമായത്.
ജിഎസ്ഡബ്ല്യൂ സ്റ്റീല്‍, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് മുഖ്യമായി നേട്ടം ഉണ്ടാക്കുന്നത്. ബിപിസിഎല്‍, എംആന്റ് എം, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പ നയവും ഓഹരി വിപണിയെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. മുഖ്യപലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്നാണ് പ്രഖ്യാപനം.ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഭീഷണിയായി തുടരുന്നതായും ആര്‍ബിഐ വിലയിരുത്തി. എങ്കിലും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വിപണിക്ക് ശക്തി പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖറിന് ജലശക്തി വകുപ്പിന്റെ അധിക ചുമതല

മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖറിന് ജലശക്തി വകുപ്പിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന് തുടര്‍ന്ന് മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക സിങ് എന്നിവരാണ് രാജിവെച്ചത്. ഇവരുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

ഇവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതല രാജീവ് ചന്ദ്രശേഖര്‍ അടക്കം നാലു മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കി. ജലശക്തി വകുപ്പിന്റെ അധിക ചുമതലയാണ് രാജീവ് ചന്ദ്രശേഖറിന് നല്‍കിയത്. ഭക്ഷ്യ സംസ്‌കരണ വകുപ്പ് ശോഭാ കരന്തലജെയ്ക്ക് നല്‍കി.

നരേന്ദ്ര തോമര്‍ കൈകാര്യം ചെയ്തിരുന്ന കൃഷി-കര്‍ഷക ക്ഷേമ വകുപ്പുകള്‍ അര്‍ജുന്‍ മുണ്ടെയ്ക്ക് നല്‍കി. രേണുക സിങ് വഹിച്ചിരുന്ന ഗോത്രകാര്യ വകുപ്പ് സഹമന്ത്രിയുടെ ചുമതല ഡോ. ഭാരതി പവാറിനും കൈമാറി.

രാജിവെച്ച കേന്ദ്രമന്ത്രിമാര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം എംപി സ്ഥാനം രാജിവെച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവികളിലേക്ക് നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവര്‍ പരിഗണിക്കപ്പെടുന്നുണ്ട്. രേണുക സിങ്ങിനെ ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രി പദത്തിലേക്കും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ കൊളറൂണ്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സിയെടുത്ത് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്.