തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവും ദലിത് മുഖവുമായ മല്ലു ഭട്ടി വിക്രമാര്‍കെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ല്‍ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. മല്‍കജ്ഗിരിയില്‍ നിന്നുള്ള എംപി കൂടിയാണ് രേവന്ത് റെഡ്ഡി. സംസ്ഥാനം രൂപീകരിച്ചശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി.

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന രേവന്ത്, 2017 ലാണ് കോണ്‍ഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍?; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍?; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ് എന്നീവര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരായുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളുകളെ കൊണ്ടുവരാനാണ് സാധ്യതയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അതിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച നടക്കുകയാണ്.

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നാലരമണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമായില്ല. യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മധ്യപ്രദേശില്‍, നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പുറമെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരയെ കൂടാതെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി, പ്രമുഖ നേതാക്കളായ ദിയാ കുമാരി, മഹന്ത് ബാലക്നാഥ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഛത്തീസ്ഗഢില്‍ രമണ്‍സിങിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ കുമാര്‍, മുന്‍ പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഓഫീസര്‍ ഒപി ചൗധരി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

അതേസമയം, നിയമസഭകളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പന്ത്രണ്ട് എംപിമാര്‍ പത്ത് അംഗങ്ങള്‍ രാജിവച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്ലഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് ലോക്‌സഭാ അംഗങ്ങളും ഒരു രാജ്യസഭാ അംഗവുമാണ് രാജി നല്‍കിയത്. മറ്റ് രണ്ട് എംപിമാരായ രേണുക സിങ്, ബാലക്‌നാഥ് എന്നിവരും രാജിവയ്ക്കും.

നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

ന്യഡല്‍ഹി: രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ് വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്.

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്. തുടര്‍ന്ന് പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്. ഇതിനുമുമ്പ് 250ഓളം ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

ജയ്പൂര്‍: രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. വീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ നാലംഗസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ സുഖ്‌ദേവ് സിങിന്റെ അംഗരക്ഷകനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

110 കിലോമീറ്റര്‍ വേഗത്തില്‍ മിഷോങ് ആന്ധ്രാതീരത്ത്; എട്ട് ജില്ലകളില്‍ ജാഗ്രത

110 കിലോമീറ്റര്‍ വേഗത്തില്‍ മിഷോങ് ആന്ധ്രാതീരത്ത്; എട്ട് ജില്ലകളില്‍ ജാഗ്രത

അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരത്ത് എത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായി കരയിലേക്ക് കയറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് തീരദേശജില്ലകള്‍.

അതേസമയം, കോനസീമ, കാക്കിനാഡ, കൃഷ്ണ, ബാപട്ല, പ്രകാശം എന്നീ ഏഴ് ജില്ലകളില്‍ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,454 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ബാപട്‌ല മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ താമസക്കാര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു

ബാപട്ല തീരത്ത് കടല്‍ക്ഷോഭം ശക്തമാണ് ആറടി ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നെല്ലുര്‍. മെച്‌ലി പട്ടണം നഗരങ്ങള്‍ വെള്ളത്തിനടയിലാണ്. ചിന്നഗജ്ജാമില്‍ ഇരുപത് മണിക്കൂറിലേറെയായി വൈദ്യുതി ബന്ധമില്ല. ചില അണക്കെട്ടുകള്‍ തുറന്നു. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിജയവാഡ, വിശാഖപട്ടണം. തിരുപ്പതി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകുകയാണ്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ദുരിതപ്പെയ്ത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി

ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി

ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയത്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചു. ഇതേതുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം വിളിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി അറിയിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.