നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു

നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു.

പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു.

രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

ഓഹരി വിപണി പുതിയ ഉയരത്തില്‍

ഓഹരി വിപണി പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണിയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ പുതിയ ഉയരം കുറിച്ച് വ്യാപാരം അവസാനിച്ച ഓഹരി വിപണി ഇന്ന് രാവിലെയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 70,000ലേക്കാണ് അടുക്കുന്നത്. നിലവില്‍ 450 പോയിന്റ് നേട്ടത്തോടെ 69,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ പ്രകടനമാണ്. 152 പോയിന്റ് നേട്ടത്തോടെ 20,800 പോയിന്റിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് നിഫ്റ്റിയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റവും ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നത്.
പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന ഓഹരികള്‍.

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അതിതീവ്ര മഴ, ഇതുവരെ പൊലിഞ്ഞത് അഞ്ച്‌ ജീവനുകള്‍

ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിലായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്.

ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്

സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാമിലും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലേക്ക് പങ്കിടുന്നതിന് സമാനമായാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍
കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍, ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നത് ഇപ്പോള്‍ പറയാനാകില്ല.
ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ മെറ്റാ ആപ്ലിക്കേഷനുകളിലും ക്രോസ്-പ്ലാറ്റ്‌ഫോം അനുയോജ്യതയെക്കുറിച്ചുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ ഫീച്ചര്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കും. ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി അപ് ലോഡ് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് നിലവില്‍ ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ഉണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഒറ്റ ടാപ്പില്‍ ഒരേസമയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.

നിലവില്‍, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഫേസ്ബുക്ക് സ്റ്റോറികളിലേക്ക് നേരിട്ട് പങ്കിടാന്‍ മെസഞ്ചര്‍ ഉപയോക്താക്കളെ വാട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേസമയം പങ്കിടാനുള്ള ഓപ്ഷന്‍ ഉടന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റിനെ തുടർന്ന് 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടർ ബൈപാസുകൾ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു.

സമൂഹമാധ്യമങ്ങളില്‍ വൈറലായി; `ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഈ വര്‍ഷത്തെ വാക്കായി ‘റിസ്’

സമൂഹമാധ്യമങ്ങളില്‍ വൈറലായി; `ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ ഈ വര്‍ഷത്തെ വാക്കായി ‘റിസ്’

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ 2023 ലെ വാക്ക് ആയി ‘ റിസ് ‘ നെ തെരഞ്ഞടുത്തു. 32,000ലധികം വോട്ടുകള്‍ നേടിയാണ് റിസ് ഒന്നാമതെത്തിയത്. ശൈലി, ആകര്‍ഷണം എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം.

റിസ് എന്ന വാക്ക് കൂടുതലും കാണാറുള്ളത്‌ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. ഹാഷ്ടാഗായാണ് ഈ വാക്കുകള്‍ കൂടുതലും കാണുന്നത്. ഇന്റര്‍നെറ്റ് ഭാഷയായി യുവത്വം ആണ് കൂടുതലായി ഈ വാക്കുപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍.

‘കറിസ്മ’ എന്ന വാക്കിന്റെ മധ്യഭാഗത്തു നിന്നാണ് റിസ് എന്ന വാക്കുണ്ടായതെന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പറയുന്നു.

ഓക്സ്ഫോര്‍ഡിന്റെ കണക്കനുസരിച്ച് 2022ലാണ് റിസ് എന്ന വാക്ക് ആദ്യമായി രേഖപ്പെടുത്തിയത്. പുതുതലമുറയുടെ റിസ് ഉണ്ടോ ഇംഗ്ലണ്ടിലെ നടന്‍ ടോം ഹോളണ്ടിനോട് ചോദിച്ചപ്പോള്‍ തനിക്ക് റിസ് ഇല്ലെന്നും എന്നാല്‍ പരിമിതമായി റിസ് ഉണ്ടെന്നുമുള്ള നടന്റെ മറുപടി വ്യാപകമായി ചര്‍ച്ച ആയിരുന്നു. എട്ട് വാക്കുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 2023ലെ ധാര്‍മികത, മാനസികാവസ്ഥ എന്നിവ പ്രകടിപ്പിക്കുന്ന വാക്കായി റിസ് തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍ ‘ഗോബ്ലിന്‍ മോഡ്’ ആയിരുന്നു. നിഷേധാത്മകമായി സ്വയം ആഹ്ലാദിക്കുന്ന, അലസമായ, അല്ലെങ്കില്‍ അത്യാഗ്രഹമുള്ള പെരുമാറ്റം എന്നിങ്ങനെയായിരുന്നു ആ വാക്കിന്റെ അര്‍ഥം.

നവംബറില്‍, കോളിന്‍സ് നിഘണ്ടു നിര്‍മ്മാതാക്കള്‍ 2023ലെ വാക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു കണ്ടെത്തിയത്. എഐ ആണ് ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാക്കെന്നായിരുന്നു കോളിന്‍സ് നിഘണ്ടു കണ്ടെത്തിയത്.