മകന് പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്നു

മകന് പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്നു

ബാംഗ്ലൂർ: ഒമ്പത് മാസം പ്രായമായ ആണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. കര്‍ണാടക ഗദഗിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകന്‍ അദ്വിക് ആണ് മരിച്ചത്. സംഭവത്തില്‍ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പൊലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. സംഭവത്തില്‍ മുത്തശ്ശി സരോജയെ സംശയംതോന്നിയ നാഗരത്‌ന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനു സമീപത്തെ മാവിന്‍ചുവട്ടില്‍ കുഴിച്ചുമൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

2021-ലാണ് കലാകേശും നാഗരത്‌നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാല്‍ സരോജ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നും നാഗരത്‌ന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍നിന്ന് നാഗരത്‌ന കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതില്‍ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി.

‘ഇത് അഭിമാനം’; തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍

‘ഇത് അഭിമാനം’; തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍

ബംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്‌സില്‍ കുറിച്ചു.

‘യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’

‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും. കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ലെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’- മോദി എക്‌സില്‍ കുറിച്ചു.

കാനത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റി;  പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് കത്ത് നല്‍കി

കാനത്തിന്റെ വലതുകാല്‍പാദം മുറിച്ചുമാറ്റി; പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്.

അവധി അപേക്ഷ ഈ മാസം 30 ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം പരിഗണിക്കും. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരനും പിപി സുനീറും ആയിരിക്കും ചുമതലകള്‍ കൈകാര്യം ചെയ്യുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

അണുബാധയ്ക്ക് കുറവുണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാല്‍പാദം തന്നെ മുറിച്ച് കളയേണ്ടി വന്നതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യമായ പ്രശ്നം ഒന്നും ഇല്ലാത്ത വലതുകാലിലെ പാദമാണ് ഇപ്പോള്‍ മുറിച്ച് മാറ്റേണ്ടി വന്നത്.

അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ടു മാസത്തിനുള്ളില്‍ അതു ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും കാനം പറഞ്ഞുത്തല്‍.

തമിഴ്‌നാട്ടില്‍ കനത്ത മഴ; 35 ജില്ലകളില്‍ മുന്നറിയിപ്പ്; മേട്ടുപ്പാളയത്ത് ഉരുള്‍പൊട്ടല്‍; സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തുടങ്ങിയ ജില്ലകളില്‍ ശക്തമായ മഴയാണ്. കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുനെല്‍വേലി, തെങ്കാശി, തേനി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയാണ്. തമിഴ്‌നാട്ടിലെ 35 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 13 ജില്ലകളില്‍ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

ശുഭ വാർത്ത ഉടൻ; രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്

ശുഭ വാർത്ത ഉടൻ; രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന ഘട്ടത്തിലെന്നു റിപ്പോർട്ടുകൾ. രാജ്യം പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന ശുഭ വാർത്ത ഉടൻ എത്തുമെന്നു റിപ്പോർട്ടുകൾ. 41 തൊഴിലാളികളാണ് കുടുങ്ങിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷിരുന്നു. അതിനു സാധിച്ചില്ലെങ്കിലും വൈകാതെ തൊഴിലാളികൾക്ക് അരികിലെത്താൻ രക്ഷാ സംഘത്തിനു സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്.

എന്നാൽ നിർമാണത്തിന്റെ ഡ്രില്ലിങ് മെഷീൻ ഇരുമ്പു പാളിയിൽ ഇടിച്ചതോടെയാണ് ദൗത്യത്തിനു നേരിയ തടസം നേരിട്ടത്. ഇതു മുറിച്ചു നീക്കി ഡ്രില്ലിങ് പുനരാരംഭിച്ചിട്ടുണ്ട്.

ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി  വീര്‍ദാസ്; ഏക്താ കപൂറിന് ഡയറക്ടറേറ്റ് അംഗീകാരം

ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീര്‍ദാസ്; ഏക്താ കപൂറിന് ഡയറക്ടറേറ്റ് അംഗീകാരം

ന്യുയോര്‍ക്ക്: ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകന്‍ വീര്‍ ദാസിനും എമ്മി പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് പുരസ്‌കാരമാണ് ഏക്തയ്ക്കു ലഭിച്ചത്. ഇന്റര്‍നാഷണല്‍ എമ്മി ഫോര്‍ കോമഡി വീര്‍ ദാസിനു ലഭിച്ചു.

ഹാസ്യാവതരണത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീര്‍ ദാസ്. ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്ത ‘വീര്‍ ദാസ്: ലാന്‍ഡിങ്’ എന്ന ഹാസ്യ പരിപാടിയാണ് വീര്‍ ദാസിനെ എമ്മി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബ്രിട്ടീഷ് പരമ്പരയായ ഡെറി ഗേള്‍സും ഇതേ പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയാണ് വീര്‍ ദാസ്. വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ 2021 ല്‍ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യ കവിതയുടെ പേരില്‍ ഇന്ത്യയില്‍ ഒട്ടേറെ കേസുകളും ഉണ്ട്.

1994-ല്‍ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്ത. ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട വ്യക്തികൂടിയാണ്.