ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്

പട്‌ന: പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കട ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ 28നായിരുന്നു സംഭവം. നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും ക്യാമെറയിൽ ഉണ്ട്.

ആണ്‍കുട്ടികള്‍ കടയില്‍ നിന്ന് ബിസ്‌കറ്റും കുര്‍ക്കുറെയും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ഇവരെ പിടികൂടുകയായിരുന്നുവെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടതായും കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ആരും പരാതി നല്‍കിയിട്ടില്ല. കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ മൊഴി രേഖപ്പെടുത്താനും ഞങ്ങള്‍ ബിര്‍പൂര്‍ പൊലീസിനോട് ആവശ്യപ്പെതായും കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയക്കേസില്‍ കെജരിവാളിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണം

മദ്യനയക്കേസില്‍ കെജരിവാളിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ കെജരിവാളിനെ സിബിഐ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം പി സഞ്ജയ് സിങ് എന്നിവര്‍ മദ്യനയക്കേസില്‍ നിലവില്‍ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് കെജ്‌രിവാളിന് സമന്‍സ് നൽകിയത്.അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. വിവാദമായതോടെ പുതിയ മദ്യ നയം പിന്‍വലിച്ചിരുന്നു.

‘ജയിക്കുന്നതു വരെ യുദ്ധം’; ഹമാസിനെതിരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

‘ജയിക്കുന്നതു വരെ യുദ്ധം’; ഹമാസിനെതിരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണ്. വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രയേല്‍ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്, അത് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേല്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്‍ നിരന്തരമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വെടിനിര്‍ത്തലിന് ആഹ്വാനം ഉണ്ട്. എന്നാല്‍ ഇതൊന്നും ഇസ്രേയേല്‍ സ്വീകരിക്കില്ലെന്ന നിലപാടാണ് ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. അതേസമയം ഗാസയില്‍ 230 ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഇൻസ്‌പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ പുൽവാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മുറിക്കകത്ത് മൂര്‍ഖന്‍ പാമ്പ്, പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന് തീപിടിച്ചു

മുറിക്കകത്ത് മൂര്‍ഖന്‍ പാമ്പ്, പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന് തീപിടിച്ചു

ലഖ്‌നൗ: വീടിനകത്ത് കയറിയ പാമ്പിനെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന് തന്നെ തീപിടിച്ചു. ബന്ദ ജില്ലയിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പിനെ കണ്ടതോടെ ചാണകം കത്തിച്ച് പുകയുണ്ടാക്കി പുറത്ത് ചാടിക്കാന്‍ ശ്രമിച്ചപ്പോഴാണ് വീടിന് തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കിലോക്കണക്കിന് ധാന്യങ്ങളും ചാരമായി.

ഡല്‍ഹിയില്‍ കൂലിപ്പണിക്കാരനായ രാജ്കുമാര്‍ ഭാര്യയ്ക്കും അഞ്ച് കുട്ടികള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വത്തുക്കളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ലോക്കല്‍ പൊലീസും തീ നിയന്ത്രണ വിധേയമാക്കി. വിവരം റവന്യൂവകുപ്പിലും അറിയിച്ചിട്ടുണ്ട്. വീടിനകത്ത് കയറിയ പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിച്ചതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നതെന്നും സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം;  ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപി

കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം; ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപി

തിരുവനന്തപുരം: കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനമെന്ന് പൊലീസ് മേധാവി. ഐഇഡി ഉപയോഗിച്ച സ്ഫാടനമാണ് നടന്നതെന്നും അവിടെ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായ സ്‌ഫോടനമാണെന്നും മറ്റ് ഏതെങ്കിലും ആളുകള്‍ക്ക് പങ്കുണ്ടോയെന്നത് അന്വേഷിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും കളമശേരിയിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.