by Midhun HP News | Nov 1, 2023 | Latest News, ദേശീയ വാർത്ത
ബന്ദികളാക്കിയിട്ടുള്ള വിദേശീയരെ വരും ദിവസങ്ങളില്‍ വിട്ടയയ്ക്കുമെന്നും ഇല്ലെങ്കില്‍ ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് സായുധ വിഭാഗം. ഇക്കാര്യം മധ്യസ്ഥര്‍ വഴി അറിയിച്ചു കഴിഞ്ഞുവെന്നും ഹമാസ് സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്സ് വക്താവ് അബു ഒബൈദ പറഞ്ഞു. വടക്കന്‍ ഗാസയിലും ഇന്നലെ ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രയേല്‍ കര-വ്യോമ ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചത്. ഗാസയിലുടനീളം ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്ക്കുകള് തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി.
ഹമാസിന്റെ പിടിയില്‍ 240 ഇസ്രയേല്‍ ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയും ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയേയും മോചിപ്പിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു.
ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ അവകാശപ്പെട്ടു.ഇസ്രയേലിന്റെ നിരവധി ടാങ്കുകള്‍ തകര്‍ത്തു. ഇസ്രയേല്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നല്‍കുന്നത്. അതിര്‍ത്തിമേഖലകളില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഹമാസ് സായുധ വിഭാഗം പറയുന്നു.
ഗാസയില്‍ നിന്നും പുറംലോകത്തേക്ക് ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്ക്കുകള് തകരാറിലായതായി പലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി വ്യക്തമാക്കി. പലസ്തീന് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി എക്സിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഹമാസിന്റെ നിയന്ത്രണത്തിലുള്ള 11,000 ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇസ്രയേലില്‍ ആദ്യ ആക്രണമണം നടത്തിയ സൈനിക തലവനെ വധിച്ചുവെന്ന അവകാശവാദത്തെയും ഹമാസ് നിഷേധിച്ചു. തങ്ങളുടെ നേതാക്കള്‍ ആരും ആ സമയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഇല്ലെന്നായിരുന്നു ഹമാസ് വ്യക്തമാക്കിയത്.
ഇതുവരെ 3,500 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര് മരിച്ചുവെന്നാണ് ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതിനിടെ വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ 50 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക. ബി 61 ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബിന്റെ ആധുനിക വകഭേദമായ ബി 61- 13 എന്ന ബോംബാണ് നിര്‍മിക്കുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. അണുബോംബ് വികസിപ്പിക്കലുമായി മുന്നോട്ടു പോകുന്നതിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ വകുപ്പ് അറിയിച്ചു.
ബി 61-13, ബി 61-7ന് സമാനമായി 360 കിലോടണ്‍ പ്രഹരശേഷിയാണുള്ളത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന് ഏകദേശം 15 കിലോടണ്‍ പ്രഹരശേഷിയാണുള്ളത് . നാഗസാക്കിയില്‍ വര്‍ഷിച്ച 25 കിലോടണ്‍ ഭാരമുള്ള ബോംബിനെക്കാള്‍ 14 മടങ്ങ് വലുതാണ് ബി-61-13 എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
ലോകത്തിലെ നിലവിലെ സുരക്ഷാ സാഹചര്യവും എതിരാളികളില്‍ നിന്നുള്ള ഭീഷണികളുടേയും ഫലമാണ് പുതിയ പ്രഖ്യാപനമെന്ന് ബഹിരാകാശ നയ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ പ്ലംബ് പറഞ്ഞു. മാത്രമല്ല സഖ്യകക്ഷികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ആക്രമണങ്ങളെ ചെറുക്കാനും അമേരിക്കക്ക് ഉത്തരവാദിത്തമുണ്ടെന്നും ജോണ്‍ പ്ലംബ് പറഞ്ഞു.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രതിപക്ഷമായ ഇന്ത്യ മുന്നണിയിലെ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും മൊബൈല്‍ ഫോണുകളും ഇ മെയിലുകളും കേന്ദ്രസര്‍ക്കാര്‍ വ്യാപകമായി ചോര്‍ത്തിയതായി ആരോപണം. ശശി തരൂര്‍, മഹുവ മൊയ്ത്ര, പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഹാക്കിങ് മുന്നറിയിപ്പ് നല്കി ആപ്പിള്‍ നല്കിയ സന്ദേശം നേതാക്കള്‍ പുറത്തു വിട്ടു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന് ഖേര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, എഎപി നേതാവ് രാഘവ് ഛദ്ദ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് ആരോപണം.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
അമരാവതി: അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നാല് ആഴ്ചത്തേക്ക് ആന്ധ്രാ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം.
ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഭാര്യ ഭുവനേശ്വരി, മകന് ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവരും ജയിലില്‍ ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാംമോഹന്‍ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തനിക്കെതിരെ വിദ്വേഷ പ്രചരണത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൈകോര്‍ത്തുവെന്ന് കേന്ദ്രമന്ത്രി എക്സില്‍ കുറിച്ചു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് ഇവര്‍. ഈ പ്രീണന രാഷ്ട്രീയമാണ് കശ്മീരിലും പഞ്ചാബിലും കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത്.
ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേരള പൊലീസ് കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് കൊച്ചി പൊലീസ് കേസെടുത്തിട്ടുള്ളത്.
by Midhun HP News | Oct 31, 2023 | Latest News, ദേശീയ വാർത്ത
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയില്‍ നിന്നും 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്ന് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം. നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് ആദ്യ ഇ-മെയില്‍ സന്ദേശം വന്നത്. അജ്ഞാതനായ ഒരാളില്‍ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ സന്ദേശം. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയില്‍ ലഭിച്ചു. ഇന്നലെയാണ് മൂന്നാമത്തെ മെയില്‍ വന്നത്. ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സൈബര്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Recent Comments