സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരന്‍; ഹമാസ് വ്യോമ മേധാവിയെ വധിച്ചതായി ഇസ്രയേല്‍

ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരന്‍; ഹമാസ് വ്യോമ മേധാവിയെ വധിച്ചതായി ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്‌ബേയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്‌ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

ഹമാസിന്റെ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്‌സ്, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത് റുക്‌ബേ ആണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസുത്രണം ചെയ്തു നടപ്പാക്കുന്നതില്‍ റുക്‌ബേ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്. റുക്‌ബേയ്ക്കു മുമ്പായി ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന മുറാദ് അബു മുറാദിനെ വധിച്ചതായി കഴിഞ്ഞ പതിനാലിന് ഇസ്രയേലി സേന അറിയിച്ചിരുന്നു.

മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

‘യുദ്ധം അവസാനിപ്പിക്കണം’- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

‘യുദ്ധം അവസാനിപ്പിക്കണം’- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

കാലിഫോര്‍ണിയ: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു.

ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതിനിടെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം ഇന്ത്യ വിശദീകരിച്ചു. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിലപാട്. അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്നു ഇന്ത്യ വ്യക്തമാക്കി.
അതിനിടെ ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗോസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. ഹമസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.

അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി 18 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തിലെ അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടിടങ്ങളിലായി ഇയാള്‍ നടത്തിയ വെടിവെയ്പ്പില്‍ 18 പേരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. റോബര്‍ട്ട് കാര്‍ഡ് എന്നാണ് ഇയാളുടെ പേര്. സ്വയം വെടിവെച്ച് മരിച്ച നിലയാലണ് കണ്ടെത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 48 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ്നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ചയാണ് അക്രമം നടന്നത്. പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തലുമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയില്‍ പതിഞ്ഞ റോബര്‍ട്ടിന്റെ ചിത്രങ്ങള്‍
പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു

കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു

ഹൈദരാബാദ്: കാസർക്കോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച് വെങ്കിടേശ്വരലു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. തെലങ്കാനയിലെ മേഡക്ക് സ്വദേശിയാണ് വെങ്കിടേശ്വരലു. ഉസ്മാനിയ കോളജിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറായിരുന്നു. 2010ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടി.