സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദ്: ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു.

ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 8 നും 10 നും ഇടയിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് 2018ലെപ്പോലെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ഇസി വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ വോട്ടെണ്ണൽ ഒരുമിച്ച് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, രാജസ്ഥാൻ, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇസി വിലയിരുത്തി. തെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് അന്തിമരൂപം നൽകുന്നതിനായി തെരഞ്ഞെടുപ്പ് ബോഡി നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.

മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭരണത്തിലുള്ളത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി തെലങ്കാന ഭരിക്കുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളാണുള്ളത്.

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഷാക്കോ ചോ തടാകം പൊട്ടലിന്റെ വക്കില്‍, താമസക്കാരെ ഒഴിപ്പിച്ചു

ഷാക്കോ ചോ തടാകം പൊട്ടലിന്റെ വക്കില്‍, താമസക്കാരെ ഒഴിപ്പിച്ചു

ഗാങ്‌ടോക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 18 ആയി. 22 സൈനികര്‍ അടക്കം 98 പേരാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സൈന്യവും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്. മാംഗന്‍, ഗാങ്‌ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു.

വിനോദസഞ്ചാരികള്‍ ഇപ്പോഴും വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന സ്‌ഫോടക വസ്തുക്കളോ, വെടിമരുന്നോ, എടുക്കരുതെന്ന്് പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇവ കൈ കൊണ്ട് എടുത്താല്‍ പൊട്ടിത്തെറിച്ച് അത്യാഹിതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ പ്രളയക്കെടുതിയില്‍ നിന്ന് 2011 പേരെ രക്ഷപ്പെടുത്തി. 22,034 പേരെ പ്രളയം നേരിട്ട് ബാധിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ മംഗാന്‍ ജില്ലയിലെ ലാച്ചനിനടുത്തുള്ള ഷാക്കോ ചോ തടാകത്തിന്റെ തീരത്ത് നിന്ന് അധികൃതര്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. തടാകം പൊട്ടുന്നതിന്റെ വക്കിലായതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തങ്കു ഗ്രാമത്തിന് മുകളിലാണ് ഷാക്കോ ചോ ഹിമ തടാകം. 1.3 കിലോമീറ്റര്‍ നീളമുള്ള തടാകത്തിന്റെ 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രാമം.

അസാപ്പ് കേരള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന് തുടക്കം

അസാപ്പ് കേരള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന് തുടക്കം

അസാപ്പ് കേരള സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളുമായി സഹകരിച്ച് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സോണില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലാണ് കോഴ്‌സ് നടക്കുക.

തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിശീലനവും ലഭിക്കും. എന്‍.സി.വി.ടിയും അസാപും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് ലഭിക്കും. കോഴ്‌സിന് ചേരുന്ന 75 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ വകുപ്പ് സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സിനി മോള്‍ കെ.ജി അധ്യക്ഷത വഹിച്ചു. അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

മെട്രോയില്‍ ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ല, സദാചാര പൊലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് 16കാരി അബോധാവസ്ഥയില്‍

മെട്രോയില്‍ ഹിജാബ് നിയമങ്ങള്‍ പാലിച്ചില്ല, സദാചാര പൊലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് 16കാരി അബോധാവസ്ഥയില്‍

ടെഹ്‌റാന്‍: മെട്രോ സ്‌റ്റേഷനില്‍ എത്തിയ 16 കാരിയെ ഹിജാബ് നിയമം പാലിച്ചില്ലെന്നാരോപിച്ച് ഇസ്ലാമിക് റിപ്പബ്ലികിന്റെ സദാചാര പൊലീസ് നടപടി. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പെണ്‍കുട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമൃത ഗരവാന്ദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ടെഹ്‌റാന്‍ സബ്‌വേ മെട്രോ സ്‌റ്റേഷനിലെ വനിതാ പൊലീസുകാരാണ് പെണ്‍കുട്ടിയെ നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് ആക്രമിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹിതയായതെന്നും സുരക്ഷാ സേനയുടെ പങ്കാളിത്തമില്ലെന്നുമാണ് ഭരണകൂടവുമായി ന്ധപ്പെട്ട അധികാരികള്‍ പറയുന്ന വിശദീകരണം.

ടെഹ്റാനിലെ ഫജ്ര്‍ ഹോസ്പിറ്റലില്‍ കര്‍ശന സുരക്ഷയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ കുടുംബത്തിന് പോലും അനുവാദമില്ലെന്ന് ഹെന്‍ഗാവ് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. തലയിലും കഴുത്തിലും മാരകമായ പരിക്ക് പറ്റിയിരിക്കുന്നത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയും സംഘടന പുറത്തുവിട്ടു. ആരോഗ്യ നിലയില്‍ യാതൊരു മാറ്റവും കാണിക്കുന്നില്ലെന്നാണ് അതിനൊടൊപ്പം സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നത്.

ഇറാനില്‍ സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വര്‍ഷത്തിനുശേഷമാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു