മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചനിലയില്‍

മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചനിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കുവൈത്തില്‍ നഴ്‌സായിരുന്ന തിരുവല്ല സ്വദേശി ഷീബയാണ് (42) മരിച്ചത്.

അബ്ബാസിയയിലെ അപ്‌സര ബസാറിനു സമീപത്തെ കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായിരുന്നു. 3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദില്‍

പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദില്‍

ഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദില്‍ ചേരും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്. സെപ്റ്റംബര്‍ 17 ന് വൈകീട്ട് കൂറ്റന്‍ റാലിയും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകസമിതി യോഗവും റാലിയും ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റ് 10 മാസത്തിന് ശേഷമാണ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചത്. പ്രവര്‍ത്തക സമിതിയില്‍ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും, ഹൈക്കമാന്‍ഡിനെതിരെ നേരത്തെ കത്തെഴുതിയ ജി 23 ഗ്രൂപ്പില്‍പ്പെട്ട ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ 84 അംഗ പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുന്നു. പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

പ്രവര്‍ത്തകസമിതി അംഗങ്ങളുടെ സംഘടനാ ചുമതലകള്‍ അടക്കം യോഗത്തില്‍ തീരുമാനിച്ചേക്കും. പ്രവര്‍ത്തകസമിതി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ നടക്കുന്ന റാലി തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയാകും. കര്‍ണാടക മാതൃകയില്‍, അഞ്ചിന ക്ഷേമ പദ്ധതികള്‍ റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് മരിച്ചത്. 25 വയസായിരുന്നു. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു.

സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ പന്ത്രണ്ടംഗഘം രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രൂപേല്‍ വീട്ടിലേക്ക് വിളിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്‌ലാറ്റില്‍ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെയെത്തിയ സുഹൃത്തുക്കള്‍ ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

68-ാം വയസ്സില്‍ മൂന്നാം മാംഗല്യം; ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി

68-ാം വയസ്സില്‍ മൂന്നാം മാംഗല്യം; ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി

ലണ്ടന്‍: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ട്രിനയാണ് വധു. 68 കാരനായ സാല്‍വെയുടെ മൂന്നാം വിവാഹമാണ്.

ലണ്ടനില്‍ വെച്ചു നടന്ന വിവാഹചടങ്ങില്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത, സുനില്‍ മിത്തല്‍, എല്‍ എന്‍ മിത്തല്‍, എസ് പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, പെണ്‍സുഹൃത്ത് ഉജ്ജ്വല റൗട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ആദ്യഭാര്യ മീനാക്ഷിയിൽ നിന്നും ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.

2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ.

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍

ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിലെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. ഒഡിഷ പിസിസി അധ്യക്ഷന്‍ ശരത് പട്‌നായക്, കോണ്‍ഗ്രസ് സംസ്ഥാന വക്താവ് എ ചെല്ലകുമാര്‍, ജട്‌നി എംഎല്‍എ സുരേഷ് റൂട്രെ, ഒഡിഷ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി തലവന്‍ ബിജയ് പട്‌നായക് അടക്കം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവും തിളക്കമുള്ള മുഖങ്ങളില്‍ ഒന്നാണ് പ്രബോധ് ടിര്‍ക്കി. ഇന്ത്യയുടെ സബ് ജൂനിര്‍, ജൂനിയര്‍, എ ടീമുകളിലൂടെ കളിച്ച് സീനിയര്‍ ടീമിലെത്തിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 161 രാജ്യന്തര മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. രണ്ട് ഗോളുകളും നേടി.

2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു ടിര്‍ക്കി. 2010ലെ ഏഷ്യന്‍ ഗെയിംസ് വെങ്കലം, 2007ലെ സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ വെങ്കലം, 2007ലെ ചാമ്പ്യന്‍സ് ചാലഞ്ച് ട്രോഫി വെങ്കല നേട്ടങ്ങളിലും പങ്കാളിയായി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തല്‍സാര മണ്ഡലത്തില്‍ നിന്നു മത്സരിക്കാനാണ് ടിര്‍ക്കി ലക്ഷ്യമിടുന്നത്. നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംബന്ധിച്ച ഹോക്കിയുടെ കളിത്തൊട്ടിലാണ് തല്‍സാര. ഈ മണ്ഡലത്തില്‍ നിലവില്‍ ബിജെപിയാണ് വിജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു. ഈ സീറ്റ് ടിര്‍ക്കിയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനു. തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നു ടിര്‍ക്കി വ്യക്തമാക്കി. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധവും മുന്‍ ക്യാപ്റ്റനെ പാര്‍ട്ടിയോടു അടുപ്പിച്ചു.

സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

അബുദാബി: അറബ് ലോകത്തെ ബഹിരാകാശ സുല്‍ത്താന്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്‍. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ന് രാവിലെയാണ് ഇവർ ഭൂമിയില്‍ തിരിച്ചെത്തിയത്. യാത്രക്കാരെ പേടകത്തിന് പുറത്തെത്തിച്ചു.

ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നിയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നിയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍.