പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം…. ഇപ്പോള്‍ അപേക്ഷിക്കാം

പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം…. ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.

മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.

അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2023 സെപ്തംബര്‍ 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്‍റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.

അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇനി ചിത്രങ്ങള്‍ എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഓപ്ഷന്‍ റെഡി

ഇനി ചിത്രങ്ങള്‍ എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാം; വാട്‌സ്ആപ്പില്‍ പുതിയ ഓപ്ഷന്‍ റെഡി

ഡല്‍ഹി: ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാൻ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ എച്ച്ഡി ക്വാളിറ്റിയുള്ള ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. എച്ച്ഡി ക്വാളിറ്റി ചിത്രങ്ങള്‍ അയക്കുന്നതിനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടു.

സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായി തന്നെ തുടരുന്നതിനൊപ്പമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ വേഗത്തിലും വിശ്വാസ്യതയോടുകൂടിയും ഫോട്ടോകള്‍ അയക്കാന്‍ കഴിയുമെന്ന് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.

ക്വാളിറ്റി കുറഞ്ഞ ചിത്രങ്ങള്‍ പോലും എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാന്‍ കഴിയുന്ന ഓപ്ഷനാണ് പുറത്തുവന്നത്. ഒന്നെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ഫോട്ടോ അയക്കാം. അല്ലാത്തപക്ഷം എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും. എച്ച് ഡി വീഡോയോകള്‍ അയക്കാന്‍ കഴിയുന്ന ഫീച്ചറും ഉടന്‍ തന്നെ എത്തുമെന്നും കമ്പനി അറിയിച്ചു.

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ നാല് സര്‍വീസുകളുമായി എയര്‍ഇന്ത്യ

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ നാല് സര്‍വീസുകളുമായി എയര്‍ഇന്ത്യ

ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നാല് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂളിലാണ് ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് നാല് പുതിയ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ഖത്തര്‍ എയര്‍വേയ്സിന് താരതമ്യേന നിരക്ക് കൂടുതലായതിനാല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം,വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാകും.

ദോഹയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കുറവാണ്. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ഏഴ് മണിക്കൂറിലധികം യാത്രയ്ക്കായി ചെലവഴിക്കേണ്ടി വരും. ദോഹയില്‍ നിന്ന് നാല് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കുറഞ്ഞ സമയത്തിനുളളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താം

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.

നാളെ വൈകീട്ട് നാലുമണിക്കാണ് ലാന്‍ഡറിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നുതുടങ്ങുകയാണ് ചെയ്യുക. അടുത്ത ബുധനാഴ്ച (ഓഗസ്റ്റ് 23) വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്.

കഴിഞ്ഞ ദിവസമാണ് പേടകത്തെ വൃത്താകൃതിയിലേയ്ക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു.

ലാൻഡിങ് മോഡ്യുള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ശേഷം വീണ്ടും ലാൻഡിങ് മോഡ്യൂളിനെ ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റും. ഡീ-ബൂസ്റ്റ് പ്രക്രിയ എന്ന ഈ പ്രക്രിയയിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്കാണ് (30 കിമീ x 100 കിമീ) എത്തിക്കുക.

30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്‍റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇനി ഏറ്റവും പ്രധാന ഘട്ടം. ഓഗസ്റ്റ് 23 നാണ് ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 14 നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.

“ഫ്രീഡം വിജിൽ” ഉദ്ഘാടനം നടന്നു

“ഫ്രീഡം വിജിൽ” ഉദ്ഘാടനം നടന്നു

“ഫ്രീഡം വിജിൽ” ആറ്റിങ്ങലിൽ സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി മുരളി, കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എംഎൽഎ, സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി എം മുരളീധരൻ, കർഷക സംഘം നേതാക്കളായ എൻ മോഹനൻ നായർ, സി ചന്ദ്രബോസ്, ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ. രാജു എന്നിവർ പങ്കെടുത്തു.