ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ഡല്‍ഹി: ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബില്‍ ഒരു കെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കനിമൊഴി സഭയിലെത്തിയത്.

മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശല്‍ ശക്തി കുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. 2023 ലെ വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെയും കനിമൊഴി വിമര്‍ശിച്ചു.

നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍, പാര്‍ലമെന്റിലെ ചര്‍ച്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മള്‍ ഇവിടെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്, അപ്പോള്‍ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങള്‍ക്ക് എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറല്‍ ഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും കനിമൊഴി പറഞ്ഞു. കറുപ്പ് കാളിയുടെ നിറമാണെന്നും, ഡിഎംകെ ഈ വിഷയത്തില്‍ അവസാനം വരെ പ്രതിഷേധിക്കുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല

യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല

യുഎഇയിലെ എല്ലാ നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പൊതു, സ്വകാര്യ സ്കൂളുകളിലും കാമ്പസുകളിൽ ക്ലാസുകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഓൺലൈൻ പഠനം എത്രനാൾ തുടരുമെന്നതിനെക്കുറിച്ചുള്ള ദിവസങ്ങളായുള്ള ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തി​ന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.

സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും ഏപ്രിൽ 16 മുതൽ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ കെഎച്ച്ഡിഎ കഴിഞ്ഞ ദിവസം അനുമതി നൽകിരുന്നു.

നിലവിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴും ഓൺലൈൻ പഠനം ഉൾപ്പടെയുള്ള സാധ്യതകളും ഇതിനൊപ്പം പല സ്കൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ ബസ്സുകൾ സർവീസ് നടത്തില്ല
യുഎഇയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ എന്നിവയിലേക്കുള്ള സ്‌കൂൾ ബസ് സർവീസുകൾ ഈ സമയത്ത് ആരംഭിക്കുകയില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആഴ്ചതോറും ഇത് അവലോകനം ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി സ്കൂൾ ബസ് സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം സ്വീകരിക്കും. അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും.

സ്കൂൾ ബസുകളെ ആശ്രയിക്കുകയും ബദൽ ഗതാഗതം ക്രമീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ സ്കൂൾകളിലെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷിതാക്കളുമായി വ്യക്തിഗത കേസുകൾ അവലോകനം ചെയ്യണം. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും തടസ്സങ്ങൾ കുറയ്ക്കുന്നതിനൊപ്പം പഠന തുടർച്ച ഉറപ്പാക്കുന്നതിന് സാധ്യമായ രീതിയിൽ അതിന് പരിഹാരം കണ്ടെത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ സ്കൂളുകൾ നേരിട്ട് പഠനത്തിലേക്ക് ക്രമേണ മടങ്ങിവരാൻ തയ്യാറെടുക്കുമ്പോൾ, ചില സ്കൂളുകൾ ആ തീയതിയിൽ കാമ്പസുകൾ വീണ്ടും തുറക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട് . അതേസമയം ചില സ്കൂളുകൾ സ്കൂൾ ബസ്സിൽ അല്ലാതെ എത്തുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്.

ചില സ്കൂളുകൾ കുറച്ചു ദിവസം കൂടി ഓൺലൈൻ പഠനം തുടരും. ചില സ്കൂളുകൾ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിന് മുന്നോടിയായി രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ഏത് രീതിയിലുള്ള പഠനമാണ് അവർ മുൻഗണന നൽകുന്നത് എന്നതിനെ കുറിച്ചാണ് സർവേ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര സിലബസുകൾ പഠിക്കുന്ന യുഎഇയിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ പലരും റദ്ദാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐഎസ് സി, ഐബിഡിപി, കേംബ്രിഡ്ജ് ഇന്റർനാഷണൽ പിയേഴ്സൺ എഡെക്സൽ ഓക്സ്ഫോഡ് എക്യുഎ എന്നിവരാണ് യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയിട്ടുള്ളത്. ഈ പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ ഗ്രേഡുകൾ എങ്ങനെ നിർണ്ണയിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും അറിയിക്കും. സിബിഎസ്ഇ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രഖ്യാപിച്ചു.

‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും, താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദന്‍ അധിനിയം) പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഇന്നലെ രാത്രി വൈകീട്ടാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിജ്ഞാപനം. തികച്ചും വിചിത്രമായ നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. രാവിലെ പത്തുമണിക്ക് പ്രതിപക്ഷ അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നിലപാട് തിരുമാനിക്കാനാണ് യോഗം.

നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാന്‍ സാധിക്കൂ. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. കോണ്‍ഗ്രസ്, സമാജവാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തുകളില്‍ വനിത സംവരണം നല്‍കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവര്‍ക്കും. താന്‍ ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ നിന്നാണ് വരുന്നതെങ്കിലും എല്ലാവരെയും ഒപ്പം കൊണ്ടുപോകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ഭേഗതി ബില്‍ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

മുംബൈ: നാസിക്ക് ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി. പ്രതികൾക്ക് വിദേശ ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ‌ ഒരു സ്ത്രീ അടക്കം 8 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽ നിന്നുള്ള ഒരാളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്തരാഷ്ട്ര ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് എൻഐഎയെ സമീപിച്ചിരിക്കുന്നത്.

ഒൻപത് എഫ്ഐആറുകളാണ് കേസിൽ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയായ നിദാഖാൻ എന്ന എച്ച്ആർ മേധാവി ഇപ്പോഴും ഒളിവിലാണ്. ഏഴു പേരാണ് പോലീസിൽ പരാതി നൽകിയത്. ടീം ലീഡർ ഉൾപ്പെടുന്ന ഉയർന്ന ജീവനക്കാർ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്.

എച്ച് ആർ ഹെഡായ നിദാഖാനാണ് പ്രതികളെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി സഹായിച്ചത്. പരാതി പറഞ്ഞപ്പോൾ ഒത്തുതീർപ്പാക്കാനും നിദാഖാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ആദ്യ പരാതിയ്ക്കു പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് പൊലീസ് സംഘം ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളിൽ കയറി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതികളെല്ലാം നിലവിൽ റിമാൻഡിലാണ്.