തുടരെ 11 ജയങ്ങള്‍; ഒടുവില്‍ ബാഴ്‌സലോണയ്ക്ക് കടിഞ്ഞാണ്‍; സോസിഡാഡ് വീഴ്ത്തി

തുടരെ 11 ജയങ്ങള്‍; ഒടുവില്‍ ബാഴ്‌സലോണയ്ക്ക് കടിഞ്ഞാണ്‍; സോസിഡാഡ് വീഴ്ത്തി

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് തടയിച്ച് റയല്‍ സോസിഡാഡ്. സ്വന്തം തട്ടകത്തില്‍ അവര്‍ കാറ്റാലന്‍സിനെ 2-1നു വീഴ്ത്തി. തോല്‍വി ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. നിലവില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി അവരുടെ പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞു.

കളിയുടെ 32ാം മിനിറ്റില്‍ മികേല്‍ ഒയാര്‍സബലിലൂടെ സോസിഡാഡ് മുന്നിലെത്തി. 70ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ബാഴ്‌സ സമനില പിടിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിനു ഒറ്റ മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 71ാം മിനിറ്റില്‍ കാന്‍സലോ ഗ്യുഡെസിലൂടെ സോസിഡാഡ് ലീഡ് തിരിച്ചുപിടിച്ച് മത്സരം ജയിച്ചു കയറി. 88ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബാഴ്‌സയെ സമനിലയിലെത്താതെ പ്രതിരോധിക്കാന്‍ പത്ത് പേരായിട്ടും സോസിഡാഡിനു സാധിച്ചു.

ലാലി​ഗയിൽ തുടരെ 9 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയായിരുന്നു ബാഴ്‌സലോണ. സീസണില്‍ അവര്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. പെപ് ഗ്വാര്‍ഡിയോള യുഗത്തില്‍ ബാഴ്‌സ 16 തുടര്‍ വിജയങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡിലേക്ക് കുതിക്കുകയായിന്നു ഹാന്‍സി ഫ്‌ളിക്കിന്റെ ടീമും. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി അവര്‍ തുടരെ 11 മത്സരങ്ങളാണ് ജയിച്ചത്.

തന്റെ ആദ്യ സീസണിലും ഫ്‌ളിക്കിന്റെ കീഴില്‍ ബാഴ്‌സലോണ 9 തുടര്‍ ലാലിഗ വിജയങ്ങള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരവും അവര്‍ക്ക് സോസിഡാഡുമായുള്ള തോല്‍വിയോടെ നഷ്ടമായി.

ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു.

ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ 5 തീവ്രതയില്‍ കൂടുതല്‍ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയ്ക്ക് സമീപം 3.5 തീവ്രതയുള്ള നേരിയ ഭൂകമ്പം ഉണ്ടായിരുന്നു.ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പഭിഭ്രാന്തിയിലായിരുന്നു. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.

ഒഴുകിയെത്തിയത് 75,855 കോടി, നേട്ടം സ്വന്തമാക്കി മൂന്ന് കമ്പനികള്‍

ഒഴുകിയെത്തിയത് 75,855 കോടി, നേട്ടം സ്വന്തമാക്കി മൂന്ന് കമ്പനികള്‍

ഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 75,855 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 5.89 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. എസ്ബിഐയ്ക്കും ഇന്‍ഫോസിസിനും പുറമേ ഐസിഐസിഐ ബാങ്കുമാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി ഓഹരികള്‍ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 75,549 കോടി രൂപയാണ് നഷ്ടമായത്.

വിപണി മൂല്യത്തില്‍ എസ്ബിഐയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 39,045 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,62,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 31,014 കോടി, ഐസിഐസിഐ ബാങ്ക് 5,795 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

വിപണി മൂല്യത്തില്‍ റിലയന്‍സിനാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 23,952 കോടിയുടെ നഷ്ടമാണ് നേരിട്ടത്. എല്‍ ആന്റ് ടി 23,501 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 11,615 കോടി, ഭാരതി എയര്‍ടെല്‍ 6,443 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്കും ടിസിഎസുമാണ് തൊട്ടുതാഴെ.

വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ, എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ, എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

ഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.

ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 ശതമാനം കാന്‍സലേഷന്‍ ചാര്‍ജ് ഇടാക്കിയതിന് ശേഷം ബാക്കി റീഫണ്ട് നല്‍കുന്നതായിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടാവില്ലെന്നും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്റര്‍ ആയിരിക്കുമെന്ന് റെയില്‍വെ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11-3 ടയര്‍ എസി കോച്ചുകള്‍, നാല് 2-ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകും.

‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ടെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

“മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. ഇസ്രയേലിലേക്കുള്ള എല്ലാ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ 24×7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം: ടെലിഫോൺ: +972-54-7520711; +972-54-3278392,” വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ബുധനാഴ്ച സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ അമേരിക്കൻ ഇടപെടലിനും സൈനിക നടപടികൾക്കും സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ബംഗളൂരു: കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദര്‍ഭയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ 49.4 ഓവറില്‍ 280 റണ്‍സില്‍ പുറത്താക്കിയ വിദര്‍ഭ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 46.2 ഓവറില്‍ 284 റണ്‍സെടുത്താണ് വിജയിച്ചത്.

അമന്‍ മൊഖദെ നേടിയ ഉജ്വല സെഞ്ച്വറിയാണ് വിദര്‍ഭയെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. ഒപ്പം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് രവികുമാര്‍ സമര്‍ഥും പൊരുതിയതോടെ അവര്‍ വലിയ സമ്മര്‍ദ്ദമില്ലാതെ സ്‌കോര്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.

അമന്‍ 122 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം 138 റണ്‍സെടുത്തു. രവികുമാര്‍ 69 പന്തില്‍ 7 ഫോറുകള്‍ സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. ധ്രുവ് ഷോരി 47 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്‍കി.

നേരത്തെ മിന്നും ഫോം തുടര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ കരുത്തിലാണ് കര്‍ണാടക മുന്നോട്ടു പോയത്. താരം 76 റണ്‍സെടുത്തു. സീസണില്‍ കത്തുന്ന ഫോമിലുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനു സെമിയില്‍ അധിക നേരം ക്രീാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

കൃഷ്ണന്‍ ശ്രീജിത്താണ് അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങി മറ്റൊരു താരം. 54 റണ്‍സുമായി കൃഷ്ണനും പൊരുതി. ധ്രുവ് പ്രഭാകര്‍ (28), ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകവെ പുറത്തായി.

ദര്‍ശന്‍ നാല്‍കണ്ഡെയുടെ കിടിലന്‍ ബൗളിങാണ് കര്‍ണാടകയെ കുഴക്കിയത്. താരം 10 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. നചികേത് ഭൂട്ടെ, യഷ് കദം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.