വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ചു; കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ചു; കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മധുര: യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. കോളജ് വിദ്യാര്‍ഥിനിയായ മീനമ്പല്‍പുരം സ്വദേശി കലയരസി ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാം എന്ന് അവകാശപ്പെടുന്ന വെങ്ങാരം (ബോറാക്‌സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്.

ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കർണാടക ഡിജിപി സസ്‌പെൻഷനിൽ: നടപടി സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോയിൽ

കർണാടക ഡിജിപി സസ്‌പെൻഷനിൽ: നടപടി സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോയിൽ

ബംഗളൂരു: കര്‍ണാടക പൊലീസിന് നാണക്കേടായ ഡിജിപി(സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ്)യുടെ അശ്ലീല ദൃശ്യ വിവാദത്തില്‍ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഫിസിലെത്തിയ സഹപ്രവര്‍ത്തകയെ ചുംബിക്കുന്നതിന്റെയും ആലീംഗനം ചെയ്യുന്നതിന്റെയും ഒന്നിലധികം ഒളികാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സര്‍ക്കാര്‍, രാമചന്ദ്രറാവുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഡിയോയിലുള്ളത് സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പുറത്ത് വരുന്ന വിവരം. എട്ട് വര്‍ഷം മുന്‍പത്തെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.

‘നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്’, വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

‘നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്’, വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രം​ഗങ്ങൾ. ഡിഎംകെ സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ നിറയെ പിഴവുകളുണ്ടെന്നും, അതു വായിക്കാനാകില്ലെന്നും ​ഗവർണർ ആര്‍ എന്‍ രവി പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ​ഗാനം ആലപിക്കാത്തതിനെയും ​ഗവർണർ വിമർശിച്ചു. വിമർശനത്തിനിടെ ​ഗവർണറുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ​ഗവർണർ ആർ എൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

നയപ്രഖ്യാപന പ്രസംഗം വായിക്കാതെയാണ് ഗവർണർ ആർ എൻ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. തുടര്‍ന്ന് സ്പീക്കര്‍ എന്‍ അപ്പാവു നയപ്രഖ്യാപനം നിയമസഭ പാസ്സാക്കിയതായി പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗം ഇനി മുതല്‍ വേണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

‘ഞാന്‍ കടുത്ത വിജയ് ആരാധിക, ഇന്ത്യയിലെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാന്‍’; മലക്കം മറിഞ്ഞ് സുധ കൊങ്കര

‘ഞാന്‍ കടുത്ത വിജയ് ആരാധിക, ഇന്ത്യയിലെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാന്‍’; മലക്കം മറിഞ്ഞ് സുധ കൊങ്കര

പരാശക്തി-ജന നായകന്‍ ക്ലാഷിനെക്കുറിച്ച് പ്രതികരിച്ച് സംവിധായക സുധ കൊങ്കര. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ജന നായകന്‍. സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകുന്നതില്‍ സിനിമയുടെ റിലീസ് മാറ്റിവെക്കപ്പെട്ടിരുന്നു. നേരത്തെ സുധ ഒരുക്കിയ പരാശക്തിയ്‌ക്കൊപ്പം തിയേറ്ററിലെത്തേണ്ടിയിരുന്ന സിനിമയാണ് ജന നായകന്‍.

പരാശക്തി ജന നായകനൊപ്പം റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിജയ് അവസാന ചിത്രവുമായി എത്തുമ്പോള്‍ ക്ലാഷ് വെച്ചതിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനിടെയാണ് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ജന നായകന്റെ റിലീസ് മാറ്റിവെക്കുന്നത്. വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സുധ കൊങ്കര പറയുന്നത്. വിജയ് ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തോട് എങ്ങനെയാണ് മത്സരിക്കുകയെന്നും സുധ കൊങ്കര ചോദിക്കുന്നു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധയുടെ പ്രതികരണം.

”ഓഡിയോ ലോഞ്ചില്‍ ഞാന്‍ ആദ്യം പറഞ്ഞത്, എന്റെ സിനിമ 200 തവണ കണ്ടാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക വിജയ് ചിത്രമായിരിക്കും എന്നാണ്. ആ സിനിമയുടെ റിലീസിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്. അദ്ദേഹത്തിന്റെ സിനിമയുമായി മത്സരിക്കുക ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാനാണ്? അത് അസാധ്യമാണ്” എന്നാണ് സുധ കൊങ്കര പറയുന്നത്.

താന്‍ വിജയ്യുടെ കടുത്ത ആരാധികയാണ്. അദ്ദേഹവുമൊത്തൊരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോവുകയായിരുന്നുവെന്നും സുധ പറയുന്നുണ്ട്.

അതേസമയം ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി ജനുവരി 10ന് തിയേറ്ററുകളിലെത്തി. പരാശക്തിയും സെന്‍സര്‍ ബോര്‍ഡ് പ്രതിസന്ധി നേരിട്ടിരുന്ന ചിത്രമാണ്. 25 കട്ടുകളോടെയാണ് സിനിമയുടെ റിലീസിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ശ്രീലീലയാണ് സിനിമയിലെ നായിക. രവി മോഹന്‍, അഥര്‍വ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എന്നാല്‍ വിജയ് ചിത്രം ജന നായകന്റെ റിലീസ് ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.

മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും; അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും; അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍

വിര്‍ജീനിയ: യുഎസിലെ വിര്‍ജീനിയയില്‍ മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തിയതിന് രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം അറസ്റ്റില്‍. മോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. തരുണ്‍ ശര്‍മ്മ (55), ഭാര്യ കോശ ശര്‍മ്മ (52) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍. ഇവര്‍ക്കൊപ്പം മാര്‍ഗോ പിയേഴ്‌സ് (51), ജോഷ്വ റെഡിക് (40), റഷാര്‍ഡ് സ്മിത്ത് (33) എന്നിവരും പിടിയിലായിട്ടുണ്ട്.

വിര്‍ജീനിയയില്‍ റെഡ് കാര്‍പെറ്റ് ഇന്‍ എന്ന പേരില്‍ ബിസിനസ് നടത്തുകയായിരുന്നു സംഘം. മോട്ടലില്‍ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടന്നിരുന്നത്. താഴത്തെ നിലകളില്‍ അതിഥികളെ താമസിപ്പിച്ച് ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇടപാടുകാര്‍ക്കിടയില്‍ കോശ ശര്‍മ്മ ‘മാ’ എന്നും തരുണ്‍ ശര്‍മ്മ ‘പോപ്പ്’ എന്നുമാണ് അറിയപ്പെട്ടിരുന്നത്. മോട്ടലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദമ്പതികള്‍ ലാഭവിഹിതം കൈപ്പറ്റിയിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

എഫ്ബിഐയും ലോക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഘത്തെ കുടുക്കിയത്. കുറഞ്ഞത് എട്ട് സ്ത്രീകളെയെങ്കിലും ഇവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവരെ പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 80 മുതല്‍ 150 ഡോളര്‍ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ അടക്കമുള്ള മാരകമായ ലഹരിമരുന്നുകള്‍ ഇവിടെനിന്ന് വിറ്റഴിച്ചിരുന്നു. രഹസ്യ ഏജന്റുമാര്‍ പലതവണ ഇടപാടുകാരായി എത്തിയാണ് തെളിവ് ശേഖരിച്ചത്.

കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലഹരിമരുന്ന് വിതരണം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രിന്‍സ് വില്യം കൗണ്ടി പൊലീസും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുപ്രസിദ്ധ സംഘം വലയിലായത്.

കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

ചെന്നൈ: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന പേരിലാണ് പരസ്‌കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം തടഞ്ഞ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. മലയാളം ഉള്‍പ്പെടെ ഏഴ് പ്രധാന ഇന്ത്യന്‍ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.

ഡിസംബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്. ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നേരിട്ട് ഇടപെടുന്നത്. സമിതി തിരഞ്ഞെടുത്ത എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഈ നിര്‍ണ്ണായക നീക്കം. മലയാളം, തമിഴ്, മറാത്തി, ഒഡിയ, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സൃഷ്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. 5 ലക്ഷം രൂപയും പ്രത്യേക ഫലകവും അടങ്ങുന്നതാകും പുരസ്‌കാരം.