by Midhun HP News | Jan 15, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്രയാണ്. ഉച്ചയ്ക്ക് 2.11 ഓടെ കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും.
ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്‌പേസ് എക്‌സും നാസയും വ്യക്തമാക്കി.


by Midhun HP News | Jan 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നെറ്റ്വര്‍ക്ക് ഇല്ലാതെതന്നെ വാഹനങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്.
പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം സംവദിക്കാനും, മൊബൈല്‍ നെറ്റ്വര്‍ക്കുകളെയോ ഇന്റര്‍നെറ്റിനെയോ ആശ്രയിക്കാതെ തന്നെ നിരത്തുകളിലെ അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതിനും തത്സമയം സുരക്ഷാ അലേര്‍ട്ടുകള്‍ അപ്ഡേറ്റ് പങ്കിടാനും സാധിക്കും. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിനുശേഷം കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സിം കാര്‍ഡ് പോലുള്ള ഒരു ഉപകരണം വഴിയായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏത് ദിശയില്‍ നിന്നായാലും മറ്റൊരു വാഹനം വളരെ അടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് തത്സമയ മുന്നറിയിപ്പുകള്‍ ലഭിക്കും. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന മറ്റുവാഹനങ്ങള്‍ ഇടിക്കുന്നതും മൂടല്‍മഞ്ഞും പോലുള്ള സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും തടയാന്‍ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മറ്റൊരു വാഹനം അപകടകരമായ രീതിയില്‍ തൊട്ടടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ പരസ്പരം സിഗ്നലുകള്‍ കൈമാറുകയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. മോശം കാലാവസ്ഥയില്‍ യാത്ര ചെയ്യുന്നവരെയും ദീര്‍ഘദൂരം വാഹനം ഓടിക്കുന്നവരെയും സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ നിലവില്‍ ഉപയോഗിക്കുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Jan 9, 2026 | Latest News, ദേശീയ വാർത്ത
കാരക്കസ്: വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 യുക്രൈന്‍ സ്വദേശികള്‍, മൂന്നു ഇന്ത്യക്കാര്‍, രണ്ടു റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ് സൈന്യം യൂറോപ്യന്‍ കമാന്‍ഡ് രണ്ടാഴ്ചയിലേറെയായി തുടരുന്ന തിരച്ചിലിനൊടുവിലാണു നടപടി. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. നേരത്തേ കരീബിയന്‍ കടലില്‍ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യുഎസ് സേന പിടിച്ചു.


by Midhun HP News | Jan 8, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് നാലാം എഡിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. നവി മുംബൈയ്ക്ക് പുറമെ വഡോദരയാണ് രണ്ടാമത്തെ വേദി. ഫെബ്രുവരി 5 നാണ് ഫൈനല്‍. വൈകീട്ട് 3.30നും 7.30നുമാണ് മത്സരങ്ങള്‍.
മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, യുപി ടീമുകള്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
ഡബിള്‍ റൗണ്ട് റോബിന്‍ പോരാട്ടമാണ് ഇത്തവണയും. 5 ടീമുകളും രണ്ട് തവണ നേര്‍ക്കുനേര്‍ വരും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക് കടക്കുക. ടേബിള്‍ ടോപ്പര്‍ നേരിട്ട് ഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മില്‍ വീണ്ടും മത്സരിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.
മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ജെമിമ റോഡ്രിഗ്‌സുമാണ് നയിക്കുന്നത്. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിങാണ്. ഗുജറാത്ത് ജയന്റ്‌സിനെ ആഷ്‌ലി ഗാര്‍ഡ്‌നറാണ് നയിക്കുന്നത്.
മൂന്ന് മലയാളി താരങ്ങളും വിവിധ ടീമുകളിലുണ്ട്. മലയാളി താരങ്ങളായ സജീവന്‍ സജന മുംബൈ ഇന്ത്യന്‍സിലും ആശ ശോഭന യുപി വാരിയേഴ്‌സിലും മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിലും കളിക്കും.
മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ തത്സമയം കാണാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജിയോ ഹോട്‌സ്റ്റാര്‍, വെബ്‌സൈറ്റ് എന്നിവയിലും ലൈവ് ബ്രോഡ്കാസ്റ്റിങുണ്ട്.
by Midhun HP News | Jan 8, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
(ED) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.
കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ നീക്കവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്ന റഷ്യ സാങ്ഷന്‍സ് ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാന്‍ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബില്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍, പുടിന്റെ യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ് ചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.
റഷ്യന്‍ യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാന്‍ കഴിയുമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യന്‍ സാമ്പത്തികമേഖലയെ തളര്‍ത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Recent Comments