by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുംബൈ (IIM Mumbai) മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 04 ഒഴിവുകളാണ് ഉള്ളത്. മാനേജ്മെന്റ് ട്രെയിനി തസ്തികയിലാണ് നിയമനം നടത്തുന്നത്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2026 ജനുവരി 20.
മാനേജ്മെന്റ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, സൈക്കോളജി, എഡ്യൂക്കേഷൻ, ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ കുറഞ്ഞത് 60% മാർക്കുകളോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് അല്ലെങ്കിൽ തുല്യമായ പ്രൊഫഷണൽ ബിരുദമുള്ളവരെയും പരിഗണിക്കും.
ഡോക്ടറൽ (പി.എച്ച്.ഡി) പഠനം തുടരുന്നവർക്കോ തുടരാൻ ഉദ്ദേശിക്കുന്നവർക്കോ മുൻഗണന നൽകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എഡ്‌ടെക് സംഘടനകൾ, അക്കാദമിക് ഗവേഷണം എന്നിവയിൽ മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഹിന്ദിയും ഇംഗ്ലീഷും എഴുതാനും സംസാരിക്കാനും നല്ല പ്രാവീണ്യം ആവശ്യമാണ്.
നിയമനം ലഭിക്കുന്നവർക്ക് 35,000 – 45,000വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. https://iimmumbai.ac.in/storage/uploads/careers/2356/176707728625.pdf സന്ദർശിക്കുക.
by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെയും പാന്‍ മസാലയുടെയും വില വര്‍ധിക്കും. ഫെബ്രുവരി 1 മുതല്‍ പുതിയ ലെവി പ്രാബല്യത്തില്‍ വരുന്നതോടെയാണ് വില വര്‍ധിക്കുക. നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരം അധിക എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി നികുതി ഘടനയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ് വില വര്‍ധിക്കാന്‍ കാരണം.
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍ വരുന്നത് ഫെബ്രുവരി ഒന്നിനാണ്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ബാധകമായ ജിഎസ്ടി നിരക്കുകള്‍ക്ക് പുറമേയാണ് ഈ ലെവികള്‍ കൂടി ചുമത്തുക. സിഗരറ്റുകള്‍ അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം ജിഎസ്ടിയാണ് ബാധകമാകുക. നിലവില്‍ ചുമത്തിയിരിക്കുന്ന നഷ്ടപരിഹാര സെസിന് പകരമായാണ് പുതിയ എക്‌സൈസ് തീരുവയും ആരോഗ്യ സെസും ചുമത്തിയിരിക്കുന്നത്.
സിഗരറ്റുകള്‍ക്കും പുകയിലയ്ക്കും ഉയര്‍ന്ന തീരുവ ചുമത്താന്‍ വഴിയൊരുക്കി 2025 ലെ സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍ ഡിസംബറിലാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. പുതിയ നികുതി ഘടന അനുസരിച്ച് ജിഎസ്ടിക്ക് പുറമേ സിഗരറ്റുകള്‍ക്ക് എക്‌സൈസ് തീരുവയും നേരിടേണ്ടിവരും. സിഗരറ്റിന്റെ നീളം അനുസരിച്ച് 1,000 സ്റ്റിക്കുകള്‍ക്ക് 2,050 മുതല്‍ 8,500 രൂപ വരെയാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പ്രഖ്യാപനത്തെത്തുടര്‍ന്ന് പുകയില സ്റ്റോക്കുകള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. വ്യാപാരത്തിനിടെ ഐടിസി ഓഹരികള്‍ 9 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.



by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ഓഫീസിന്റെ വിവിധ സ്‌കീമുകളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.
വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.
ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ.
യോഗ്യതാ മാനദണ്ഡം
ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.
12 ലക്ഷം സമ്പാദിക്കാം
പ്രതിമാസം 7,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപ തുക 4,20,000 രൂപ ആയിരിക്കും. 6.7 ശതമാനം വര്‍ഷിക പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ 79,564 രൂപയാകും. അതായത് അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈയ്യില്‍ 4,99,564 രൂപ ലഭിക്കും. ഇതേ നിക്ഷേപം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടുന്നുവെന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ 10 വര്‍ഷത്തെ മൊത്തം നിക്ഷേപം 8,40,000 രൂപയാകും. 6.7 ശതമാനം വാര്‍ഷിക പലിശ പ്രകാരം 3,55,982 രൂപ അധികമായി ലഭിക്കും. അങ്ങനെ വരുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 11,95,982 രൂപ ലഭിക്കും.
8 ലക്ഷം സമ്പാദിക്കാം
പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നുവെന്നു കരുതുക. പത്തുവര്‍ഷത്തെ ആകെ നിക്ഷേപം 6 ലക്ഷം രൂപ ആയിരിക്കും. നിലവിലെ പലിശനിരക്ക് 6.7 ശതമാനമാണ്. പത്തുവര്‍ഷത്തിന് ശേഷം പലിശയായി മാത്രം ഏകദേശം 2,13,659 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ കൈയില്‍ കിട്ടുക 8,13,659 രൂപയാണ്.



by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
ബേണ്‍: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്‍ സ്‌ഫോടനം. റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്‌ഫോടനം നടക്കുമ്പോള്‍ നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി) തസ്തികകളിൽ ഓൺ-ദി-ജോബ് പരിശീലനം നൽകുന്നു. നിലവിൽ ഏവിയേഷൻ കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണിത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരിക്കും ട്രെയിനിങ് ലഭിക്കുക. വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം മുഖേയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 04 ആണ്.
പാസഞ്ചർ സർവീസ് ഏജന്റ് (ട്രെയിനി)
യാത്രക്കാരുടെയും ബാഗേജിന്റെയും ചെക്ക്-ഇൻ.
ടിക്കറ്റിങ് , റിസർവേഷൻ പ്രവർത്തനങ്ങൾ.
ബാഗേജ് മേക്ക്-അപ്പ് ഏരിയ, ബ്രേക്ക്-അപ്പ് ഏരിയ, മിസ്ഹാൻഡിൽഡ് ബാഗേജ്, വേൾഡ് ട്രേസർ എന്നിവയിലെ പ്രവർത്തനങ്ങൾ.
വിമാനം ലോഡിങ് / ഓഫ്‌ലോഡിങ്, കാബിൻ ഡ്രസ്സിങ് , കാർഗോ മാനിഫെസ്റ്റിങ്, കാർഗോ കൈകാര്യം ചെയ്യൽ.
യാത്രാ രേഖകളുടെ പരിശോധന,റിസർവേഷൻ മാനേജ്മെന്റ്,കസ്റ്റമർ സർവീസ്,അറൈവൽ, ബോർഡിങ് മാനേജ്മെന്റ് ,വി.ഐ.പി അതിഥി പരിചരണം തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.
പരിശീലനത്തിന്റെ പ്രാരംഭ കാലാവധി 11 മാസമായിരിക്കും. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ / കോളേജുകൾക്ക് അവരുടെ ഉദ്യോഗാർഥികളുടെ പട്ടിക സമർപ്പിച്ച് അപേക്ഷ നൽകണം. വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
നിയമനം പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും. പാസഞ്ചർ സർവീസ് ഏജന്റുമാർ (PSA) ആഴ്ചയിൽ 6 ദിവസം, 3 ഷിഫ്റ്റുകളിലായി (നൈറ്റ് ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യണം. പ്രവർത്തനം, മൂല്യനിർണയം, റേറ്റിംഗ്, ഹാജർ എന്നിവ തൃപ്തികരമാണെങ്കിൽ AIASLയിൽ നിന്ന് ട്രെയിനിയായ പാസഞ്ചർ സർവീസ് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.aiasl.in/resources/Advertisement.Cochin.pdf.
by Midhun HP News | Jan 1, 2026 | Latest News, ദേശീയ വാർത്ത
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം. പ്രദേശത്തെ 27 ആശുപത്രികളിലായി 162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിരവധിപ്പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.
നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്തുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് കാരണം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രികളിലേക്ക് രോഗികള്‍ ഒഴുകിയെത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം കുടിച്ച് രോഗികളായ ഏഴുപേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ സ്ഥിരീകരിച്ചു. നഗരത്തിലുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
‘7,992 വീടുകളില്‍ സര്‍വേ നടത്തി, ഏകദേശം 39,854 പേരെ പരിശോധിച്ചു, അതില്‍ ഏകദേശം 2,456 പേര്‍ക്ക് അസുഖമുണ്ടെന്ന് സംശയിക്കുന്നു, രോഗികള്‍ക്ക് ഒരേ സ്ഥലത്ത് പ്രാഥമിക ചികിത്സ നല്‍കി’- മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും സൗജന്യ വൈദ്യചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു.
ഇതിനു അടുത്തായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ടോയ്ലറ്റില്‍ നിന്നുള്ള വെള്ളം പ്രധാന ജലവിതരണ ലൈനിന് മുകളിലുള്ള ഒരു കുഴിയിലേക്കാണ് ഒഴുക്കിവിട്ടത്. ഇവിടെ പൈപ്പു ലൈനില്‍ ഉണ്ടായ ചോര്‍ച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം. ഐഎംസി സോണല്‍ ഓഫീസര്‍ ഷാലിഗ്രാം സിതോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ യോഗേഷ് ജോഷി എന്നിവരെ ഉടനടി സസ്പെന്‍ഡ് ചെയ്തു. ഇന്‍ചാര്‍ജ് സബ് എന്‍ജിനിയര്‍ ശുഭം ശ്രീവാസ്തവയെ പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.



Recent Comments