പാചകവാതക സിലിണ്ടര്‍ വില കൂട്ടി

പാചകവാതക സിലിണ്ടര്‍ വില കൂട്ടി

ഡല്‍ഹി: പുതുവര്‍ഷത്തെ വരവേറ്റ ജനങ്ങള്‍ക്കുമേല്‍ വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടര്‍ വിലയില്‍ 111 രൂപയുടെ വര്‍ധനയാണ് എണ്ണവിതരണ കമ്പനികള്‍ വരുത്തിയത്. ഇതോടെ കൊച്ചിയില്‍ വില 1,698 രൂപയായി. കോഴിക്കോട്ട് 1,719 രൂപ, തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 1,691 രൂപയായാണ് വര്‍ധിച്ചത്. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര എണ്ണവില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കാം.

തുടര്‍ച്ചയായി 2 മാസം വിലകുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് 5 രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയും കുറച്ചിരുന്നു.

5 മാസം മുമ്പ് ഭര്‍ത്താവ് ഇസ്രയേലില്‍ മരിച്ച നിലയില്‍, ജീവനൊടുക്കി ഭാര്യയും

5 മാസം മുമ്പ് ഭര്‍ത്താവ് ഇസ്രയേലില്‍ മരിച്ച നിലയില്‍, ജീവനൊടുക്കി ഭാര്യയും

കല്‍പ്പറ്റ: ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി സ്വദേശിയുടെ ഭാര്യയും മരിച്ചു. അഞ്ചുമാസം മുമ്പ് ഇസ്രയേലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ രേഷ്മയെ വയനാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഇസ്രയേലില്‍ കെയര്‍ഗിവറായി ജോലി ചെയ്യുകയായിരുന്ന ജിനേഷിനെയും വീട്ടുടമയായ വയോധികയെയുമാണ് അഞ്ചുമാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയോധിക കുത്തേറ്റ നിലയിലും ജിനേഷ് തൂങ്ങിമരിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ ജിനേഷ് ജീവനൊടുക്കിയതാണോ എന്നതൊന്നും വ്യക്തമായിരുന്നില്ല.

ബൈ 2025, കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

ബൈ 2025, കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു

ഓക് ലന്‍ഡ്: 2025ന് ബൈ പറഞ്ഞ് കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം പിറന്നു. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.

വന്‍ ആഘോഷ പരിപാടികളോടെയാണ് കിരിബാത്തി ദ്വീദ്വീപ് 2026നെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് ഇന്ത്യയിൽ 2026 പിറക്കുക. ലോക രാജ്യങ്ങളെല്ലാം ചുറ്റിക്കണ്ട് അവസാനം പുതുവർഷം എത്തുന്നത് യുഎസിലെ സ്ഥലങ്ങളിലാണ്. ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ് 2026 അവസാനമായെത്തുക.

വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി കാര്‍ പിടിയില്‍, രണ്ടുപേര്‍ കസ്റ്റഡിയില്‍

ഡല്‍ഹി: രാജസ്ഥാനില്‍ വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കാര്‍ നിറച്ച കാര്‍ പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ നിന്നാണ് കാര്‍ പിടികൂടിയത്. കാറില്‍ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് നിറച്ച നിലയിലായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാറിന്റെ പിന്നിലെ ഡിക്കിയില്‍ നിന്നാണ് അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തത്. യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ്. 200 എക്‌സ്‌പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പിടിച്ചെടുത്തിട്ടുണ്ട്.പുതുവത്സര തലേന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടുന്നത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തി വരുന്നതായി ടോങ്ക് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചു; തമിഴ്നാട് സർക്കാരിന് തിരിച്ചടി

മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചു; തമിഴ്നാട് സർക്കാരിന് തിരിച്ചടി

ഡൽഹി : വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകിക്കൊണ്ട് തമിഴ്‌നാട് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. മൂന്നുവർഷത്തിനുശേഷമാണ് മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചത്. വിസി നിയമനവുമായി ബന്ധപ്പെട്ട് ​ഗവർണർ രവിയുമായി ഇടഞ്ഞു നിൽക്കുന്ന സ്റ്റാലിൻ സർക്കാരിന് രാഷ്ട്രപതിയുടെ നീക്കം തിരിച്ചടിയാണ്.

2022 ഏപ്രിലിലാണ് തമിഴ്നാട് നിയമസഭ മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ പാസാക്കിയത്. ബില്ലിലൂടെ 168 വര്‍ഷം പഴക്കമുള്ള സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നിയമനം പ്രതിസന്ധിയിലായതോടെ, മൂന്നു വര്‍ഷത്തിലേറെയായി വൈസ് ചാന്‍സലര്‍ ഇല്ലാതെയാണ് ദൈനംദിന നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്.

മദ്രാസ് സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് മാറ്റി സംസ്ഥാന സർക്കാറിനു നൽകുന്നതാണ് നിയമ ഭേദഗതി. നിയമസഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകൾ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന സംശയം പ്രകടിപ്പിച്ച് ഗവർണർ ആർ എൻ രവി അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.

200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയില്‍. തൊണ്ടിമുതല്‍ നഷ്ടമായതിനെത്തുടര്‍ന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. റാഞ്ചിയില്‍ നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മദ്യം എലി നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

2002 ജനുവരിയിലാണ് എന്‍എച്ച്-20യില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് വലിയൊരു മയക്കുമരുന്ന് ശേഖരം കൊണ്ടുപോവുകയായിരുന്ന വെളുത്ത ബൊലേറോ പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതും മൂന്ന് പേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) എന്നയാളാണ് പിടിയിലായത്.

വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പുകള്‍ ചാര്‍ത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല.

പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവയെക്കുറിച്ചുള്ള സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളാണുണ്ടായിരുന്നത്. ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചപ്പോഴാണ് പ്രോസിക്യൂഷന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എലികള്‍ നശിപ്പിച്ചതായി പൊലീസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധയാണെന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ തെളിവില്ലാത്തതിനാലും തൊണ്ടിമുതല്‍ നശിച്ചതിനാലും ഇന്ദ്രജിത് റായിയെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുള്ളതാണ്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലുംല സമാനമായ സംഭവം ഉണ്ടായി. സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.