‘മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

‘മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസം മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവർ പങ്കെടുത്തു.

അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ​ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി. മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും രഞ്ജിത് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ്മ 2015 ലാണ് ബിജെപിയിൽ ചേർന്നത്.

വിജയ് സർക്കാരിന് തിരിച്ചടി; ടിവികെ എംഎൽഎയെ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിലക്കി ഹൈക്കോടതി

വിജയ് സർക്കാരിന് തിരിച്ചടി; ടിവികെ എംഎൽഎയെ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിലക്കി ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വിജയ് ഒരുങ്ങുന്നതിനിടെ ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടാകില്ല. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ (നമ്പർ 185) ഒരു പോസ്റ്റൽ ബാലറ്റ് മാറി തിരുപ്പത്തൂർ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് (നമ്പർ 50) അയച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വോട്ട് തിരികെ എത്തിച്ച് എണ്ണണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഒരു വേട്ടിൻറ മാത്രം ഭൂരിപക്ഷമുള്ളതിനാൽ, ഈ വോട്ട് അന്തിമ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണം കോടതി അംഗീകരിച്ചു.

വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെങ്കിലും, സേതുപതിയുടെ വിജയം റദ്ദാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ റിട്ട് ഹർജികളിലൂടെയല്ല, മറിച്ച് ഇലക്ഷൻ പെറ്റീഷനിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് എംഎൽഎയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

ആരാകും മുഖ്യമന്ത്രി? രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ആരാകും മുഖ്യമന്ത്രി? രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, തീരുമാനം ഇന്നറിയാം

ഡല്‍ഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ആണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ആകെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്.

മദ്യശാലകൾ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് തുടക്കം മുതൽ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന തീരുമാനങ്ങൾ ആണ് സ്വീകരിക്കുന്നത്.

അധികാരത്തിൽ എത്തിയ ഉടൻ തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ നഴ്സുമാർക്ക് ആദരമർപ്പിക്കുകയാണ് ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ. രോഗിയുടെ ചികിത്സയിലും പരിചരണത്തിലും ഡോക്ടർമാരോടൊപ്പം തുല്യപ്രാധാന്യമുള്ള സേവനമാണ് നഴ്‌സുമാർ നൽകുന്നത്.

എല്ലാ വർഷവും മെയ് 12-ന് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്സസ് ദിനമായി ആചരിക്കുന്നത്.

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓർമ്മപ്പെടുത്തലാണ്‌ ഓരോ നഴ്‌സസ്‌ ദിനവും. 1974 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ്‌ നഴ്‌സസ്‌ (ICN) ആണ് ലോകമെമ്പാടും നഴ്‌സസ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. നഴ്സിങ് മേഖലയിലെ സംഭാവനകളെ അംഗീകരിക്കാനും, സമൂഹത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം ഉയർത്തിക്കാണിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഓരോ വർഷവും വ്യത്യസ്ത പ്രമേയങ്ങളോടെയാണ് നഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ ക്ഷേമം, സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തൽ എന്നിവയാണ് പൊതുവേ പ്രമേയങ്ങളിൽ ഉൾപ്പെടുന്നത്. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി എന്നതാണ്‌ ഈ വർഷത്തെ രാജ്യാന്തര നഴ്‌സസ്‌ ദിന പ്രമേയം.

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ?; വിശദാംശങ്ങള്‍

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ?; വിശദാംശങ്ങള്‍

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് സജീവമായാല്‍ ഉടന്‍ സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കുന്നതിനായി ലോഗിന്‍ വിവരങ്ങള്‍ തയ്യാറാക്കി വെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിജിലോക്കര്‍ തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലില്‍ സിബിഎസ്ഇ 12-ാം ക്ലാസ് ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റുകള്‍ക്കായി ‘Coming Soon’ (ഉടന്‍ വരുന്നു) എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഫലം വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13-നായിരുന്നു ബോര്‍ഡ് ഫലം പ്രസിദ്ധീകരിച്ചത്. 88.39 ശതമാനമായിരുന്നു അന്നത്തെ മൊത്തം വിജയം. cbse.gov.in, results.cbse.nic.in, cbseresults.nic.in digilocker.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും.