by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

ബാങ്കിങ് പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍, പെന്‍ഷന്‍ സംബന്ധമായ വിഷയം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയാണ്. സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും സെപ്റ്റംബര്‍ 13 ഞായറാഴ്ചയുമാണ്. ചില സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച ബാങ്ക് അവധിയാണ്. ഫലത്തില്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒന്‍പത് ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും യൂണിയനുകളുടെ സംയുക്ത ഫോറമാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ഇതിന് പുറമേ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്നും യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമാണ്. ഈസമയത്ത് പണിമുടക്ക് നടത്തിയാല്‍ അത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. തുടര്‍ന്നും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.
വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും വിജയ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്ര. ഇനിമുതല്‍ എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും സ്്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.
കൂടാതെ വിവാദമായ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.




by Midhun HP News | Aug 23, 2026 | Latest News, ദേശീയ വാർത്ത
അര്‍ബുദചികിത്സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് വഴിതെളിച്ചുകൊണ്ട് പുതിയൊരു മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പരമ്പരാഗത കീമോതെറപ്പിക്കു പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആര്‍കെ-251 എന്ന സ്മാര്‍ട്ട് കാന്‍സര്‍ മരുന്നാണ് ഇന്ത്യന്‍ ഗവേഷകര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്നോളജി അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധര്‍ സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. എസിഎസ് ജേണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അര്‍ബുദചികിത്സയില്‍ നിലവിലുള്ള കീമോതെറപ്പി അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്. ഇത് രോഗികളില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ശരീരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കോശങ്ങളില്‍ നിര്‍ജീവമായിരിക്കുകയും, കൃത്യമായി ട്യൂമര്‍ ഭാഗത്ത് എത്തുമ്പോള്‍ മാത്രം സജീവമാവുകയും ചെയ്യുന്ന ചികിത്സാ രീതിക്ക് (Targeted Therapy) ശാസ്ത്രലോകം പ്രാധാന്യം നല്‍കുന്നത്. ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ആര്‍കെ-251.
ആര്‍കെ-251 എങ്ങനെ പ്രവര്‍ത്തിക്കുന്നു?
അര്‍ബുദകോശങ്ങളുടെ സവിശേഷമായ ഒരു ഘടനയെ അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് അര്‍ബുദകോശങ്ങളില്‍ ഉയര്‍ന്ന അളവില്‍ റിയാക്ടീവ് ഓക്സിജന്‍ സ്പീഷിസ് (ROS) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു മോളിക്യുലാര്‍ സ്വിച്ച് (പോലെ പ്രവര്‍ത്തിക്കുന്ന ആര്‍കെ-251 മരുന്ന് ഇത്തരം ഉയര്‍ന്ന അളവിലുള്ള ഓക്സിജന്‍ ഘടകങ്ങളുമായി സമ്പര്‍ക്കം വരുമ്പോള്‍ രാസമാറ്റത്തിന് വിധേയമാകുന്നു.
തുടര്‍ന്ന് ഇത് ‘NBDHEX’ എന്ന ശക്തമായ ആന്റി-കാന്‍സര്‍ ഘടകത്തെ പുറത്തുവിടുകയും, അര്‍ബുദകോശങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും കാരണമാകുന്ന പ്രോട്ടീനുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതായത്, ആരോഗ്യകരമായ കോശങ്ങളെ ബാധിക്കാതെ, അര്‍ബുദകോശങ്ങളില്‍ മാത്രം പ്രവേശിച്ച് അവയെ നശിപ്പിക്കാന്‍ ഈ സ്മാര്‍ട്ട് മരുന്നിന് സാധിക്കും.
പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഫലം
കടുത്തതും ചികിത്സിക്കാന്‍ ഏറെ പ്രയാസമേറിയതുമായ ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ നടത്തിയ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ-251 മികച്ച ഫലമാണ് കാഴ്ചവെച്ചത്. ആരോഗ്യകരമായ കോശങ്ങളില്‍ ഈ മരുന്ന് കാര്യമായ ദോഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മരുന്നിന്റെ സുരക്ഷിതത്വവും പെരുമാറ്റരീതികളും വിലയിരുത്തുന്നതിനായി സീബ്രമീന്‍ ഭ്രൂണങ്ങളില്‍ (Danio rerio) നടത്തിയ പരീക്ഷണങ്ങളിലും വിഷാംശത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടിട്ടില്ല. റിയാക്ടീവ് ഓക്സിജന്‍ ഘടകങ്ങളുടെ സാന്നിധ്യത്തില്‍ മരുന്ന് കൃത്യമായി ഫ്‌ലൂറസെന്‍സ് പ്രകടിപ്പിക്കുന്നത്, ഇത് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്.

വെല്ലുവിളിയും തുടര്‍പഠനങ്ങളും
ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഈ മരുന്ന് നിലവില്‍ പ്രീ-ക്ലിനിക്കല്‍ ഗവേഷണ ഘട്ടത്തിലാണ്. മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മുമ്പ് മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച് കൂടുതല്‍ വിപുലമായ പരിശോധനകളും പഠനങ്ങളും ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. എങ്കിലും, അര്‍ബുദരോഗ ചികിത്സാരംഗത്ത് കീമോതെറപ്പിയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു പുതിയ കാലഘട്ടത്തിന് ആര്‍കെ-251 വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖല.

by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജന്തര്‍മന്തറില്‍ നടന്ന പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയുടെ പൊലീസ് സ്റ്റേഷന്‍ ധര്‍ണ. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സഹില്‍ ലോച്ചബ് എന്ന വിദ്യാര്‍ഥിയേയും കൂട്ടിയായിരുന്നു രാഹുല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.
ജൂലൈ 20ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസ് അതിക്രമത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി നേരത്തെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് സെന്‍ട്രല്‍ ഡിസിപിയെയും രാഹുല്‍ കണ്ടിരുന്നു.

കേസെടുക്കുന്നതില്‍ വിസമ്മതം തുടര്‍ന്നതോടെയാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയത്. പരാതി ഔദ്യോഗികമായി അംഗീകരിക്കുന്നതുവരെ താന്‍ പൊലീസ് സ്റ്റേഷനിലെ ധര്‍ണ തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ജന്തര്‍മന്തര്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്.



by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അപൂർവ്വ ദിനക്കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില. ഇന്ത്യയിൽ നടന്ന ലേലത്തിൽ 1.70 ദശലക്ഷം ഡോളറിനാണ് (ഏകദേശം 16.20 കോടി രൂപ) ഈ ചരിത്രരേഖകൾ വിറ്റുപോയത്. ഇതോടെ ഇന്ത്യൻ ചരിത്രരേഖകളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോകുന്ന അപൂർവ്വ ശേഖരമായി ഇത് മാറി.

ഗാന്ധിജിയുടെ അടുത്ത അനുയായിയും സുഹൃത്തുമായിരുന്ന ആനന്ദ് ടി. ഹിംഗോറാണിയുടെ ഭാര്യ വിദ്യയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് ആത്മീയ വഴികാട്ടലും സാന്ത്വനവും പകരുന്നതിനായി രണ്ട് വർഷക്കാലയളവിൽ ഗാന്ധിജി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കുറിപ്പുകളാണ് ഈ ശേഖരത്തിലുള്ളത്. പിൽക്കാലത്ത് ‘എ തോട്ട് ഫോർ ദ ഡേ’ (A Thought for the Day) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ പുസ്തകമായി മാറിയതും ഗാന്ധിജിയുടെ ജീവിതദർശനങ്ങളും വ്യക്തിബന്ധങ്ങളും വ്യക്തമാക്കുന്നതുമായ കുറിപ്പുകളാണിത്.

ഇന്ത്യൻ ലേല സ്ഥാപനമായ സഫ്രോൺആർട്ട് സംഘടിപ്പിച്ച ‘ഗാന്ധി: ഫ്രം ദ കളക്ഷൻ ഓഫ് ആനന്ദ് ടി. ഹിംഗോറാണി’ എന്ന പ്രത്യേക ലേലത്തിലെ പ്രധാന ആകർഷണമായിരുന്നു ഈ കൈയെഴുത്തുപ്രതികൾ. പതിറ്റാണ്ടുകളായി ഹിംഗോറാണി കുടുംബം സൂക്ഷ്മമായി കാത്തുസൂക്ഷിച്ച ഈ വിപുലമായ ശേഖരത്തിൽ ഗാന്ധിജിയുടെ ജീവിതത്തിലെ ഇരുപതിലേറെ വർഷങ്ങളിലെ അനുഭവങ്ങളും വ്യക്തിപരമായ കത്തിടപാടുകളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ഗാന്ധിജിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇന്നുമുള്ള ആഴത്തിലുള്ള സാംസ്കാരിക മൂല്യം അടിവരയിടുന്നതാണ് ഈ ലേല റെക്കോർഡ്.


by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമ്മിഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.
വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.’

‘അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്’- മുൻ താരം വ്യക്തമാക്കി.

Recent Comments