വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

മെല്‍ബണ്‍: ആഷസിന്റെ ചരിത്രത്തിലെ അതിവേഗം തീര്‍ന്ന ടെസ്റ്റ് പോരാട്ടങ്ങളുടെ പട്ടികയിലേക്ക് മെല്‍ബണില്‍ അരങ്ങേറിയ ബോക്‌സിങ് ഡേ ടെസ്റ്റും. 15 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നതിനും മെല്‍ബണ്‍ സാക്ഷ്യം നിന്നു. ആദ്യ ദിനത്തില്‍ മെല്‍ബണില്‍ മത്സരം കാണാനെത്തിയത് റെക്കോര്‍ഡ് കാണികളായിരുന്നു. അവരെ സാക്ഷിയാക്കി 2 ദിവസം തികയും മുന്‍പ് തന്നെ മത്സരം അവസാനിച്ചു. നാലിന്നിങ്‌സിലും ഇരു ടീമുകളും 200 പോലും കടക്കാത്ത മത്സരം കൂടിയാണ് ഇത്.

ആഷസ് ചരിത്രത്തില്‍ എറിഞ്ഞ പന്തുകളുടെ എണ്ണം നോക്കി ഫലം വിലയിരുത്തിയാല്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച നാലാമത്തെ മത്സരമായി ഈ പോരാട്ടം മാറി. ഇതേ പരമ്പരയിലെ പെര്‍ത്തിലെ പോരാട്ടമാണ് ഈ പട്ടികയില്‍ മൂന്നാമത്. അന്ന് മത്സരം തീര്‍ന്നത് 847 പന്തുകളില്‍. മെല്‍ബണില്‍ ഇരു ടീമുകളുമായി ആകെ എറിഞ്ഞത് 852 പന്തുകള്‍ മാത്രം. 1888ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറിയ ആഷസ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ യഥാക്രമം 788, 792 പന്തുകളില്‍ അവസാനിച്ചിരുന്നു. ഇതാണ് നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

2011നു ശേഷം ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മൂന്നാം തോല്‍വിയാണിത്. നേരത്തെ ഇന്ത്യയോട് 2018, 2020ലും ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ പോരാട്ടം തോറ്റിട്ടുണ്ട്. പിന്നാലെയാണ് ഇപ്പോഴത്തെ തോല്‍വി.

2011നു ഇംഗ്ലണ്ട് ഓസീസ് മണ്ണില്‍ ഒറ്റ ടെസ്റ്റും വിജയിച്ചിട്ടില്ല. മെല്‍ബണിലെ ജയം വരെ ടീം 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 16 മത്സരങ്ങളും തോറ്റു. രണ്ട് കളികളില്‍ സമനിലയില്‍ അവസാനിച്ചു.

‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ദിണ്ഡിഗല്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ഡിണ്ടിഗല്‍ സ്വദേശി എംഎസ് മണി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലില്‍ എത്തി പരിശോധന നടത്തുകയും വിവരങ്ങള്‍ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്. കേരളത്തില്‍ പുറത്തുവരുന്ന വലിയ വാര്‍ത്തകളില്‍ താന്‍ എങ്ങനെയെത്തി എന്നറിയില്ല. ചെറിയ ബിസിനസ് മാത്രമാണുള്ളത്. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ടായിരുന്നു മണിയുടെ പ്രതികരണം.

തന്റെ പക്കലുള്ള വിവരങ്ങള്‍ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ എല്ലാം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഞാന്‍ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല. മൂന്ന് പേരുടെ ഫോട്ടോകള്‍ കാണിച്ച് പൊലീസ് സംഘം വിവരങ്ങള്‍ തേടിയിരുന്നു. തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.

ഫിനാന്‍സ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വര്‍ണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്. അതിന്റെ പേരിലാണ് ആ ഫോണ്‍ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു. കേരളത്തില്‍ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു വിരങ്ങള്‍.

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

ജിദ്ദ: കീടനാശിനികൾ സംബന്ധിച്ച് നിയമം കർശനമാക്കാൻ സൗദി അറേബ്യ. ഇതിനായി കരട് നയം രൂപീകരിച്ചു. കീടനാശിനി നിയന്ത്രണങ്ങളിൽ സമൂലമായ ഭേദഗതികൾ വരുത്താൻ സൗദി അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.

നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം സൗദി റിയാൽ വരെ പിഴയും ചുമത്തുന്നതിനാണ് നിർദ്ദേശം.

ജിസിസി കീടനാശിനി നിയമപ്രകാരമുള്ള പിഴകൾ സംബന്ധിച്ച കരട് പുതുക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെറിയ ലംഘനങ്ങൾക്കുള്ള മുന്നറിയിപ്പുകൾ
കരട് ചട്ടങ്ങൾ പ്രകാരം, മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ, പരിസ്ഥിതി അല്ലെങ്കിൽ പൊതുജനാരോഗ്യം എന്നിവയ്ക്ക് കാര്യമായ ദോഷം വരുത്താത്ത, ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് തുടക്കത്തിൽ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകും.

തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് നിയമ ലംഘനം തിരുത്താൻ പ്രതികൾക്ക് നിശ്ചിത സമയം ഗ്രേസ് പിരീഡ് ആയി നൽകും.

ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ
കൂടുതൽ ഗുരുതരമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. നിരോധിതമോ വ്യാജമോ ആയ കീടനാശിനികൾ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവോ 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

പബ്ലിക് പ്രോസിക്യൂഷൻ അത്തരം കേസുകൾ അന്വേഷിച്ച് നിർദ്ദിഷ്ട കോടതിയിലേക്ക് റഫർ ചെയ്യും, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പിഴ ഇരട്ടിയാക്കും.

പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കീടനാശിനി ദുരുപയോഗവും ലംഘനങ്ങളും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (SFDA) കീഴിൽ വരും, അതിന്റെ പ്രസിഡന്റ് അല്ലെങ്കിൽ അംഗീകൃത പ്രതിനിധി മുഖേന കേസുകൾ അവലോകനം ചെയ്യുന്നതിനും പിഴകൾ സംബന്ധിച്ച തീരുമാനം സ്വീകരിക്കുക.

നിയമലംഘനം ആവർത്തിച്ചാൽ
നിയമലംഘനം നടത്തുന്നവർ തന്നെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. മൂന്ന് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെടാൻ പുതിയ നിയമത്തിനായുള്ള കരട് അധികാരികളെ അനുവദിക്കുന്നു.

കീടനാശിനിയിൽ ഉൾപ്പെടുന്ന വസ്തുക്കൾ ഒരു പ്രത്യേക കെമിക്കൽ ഡിസ്പോസൽ കമ്പനി നശിപ്പിക്കുകയോ നിയമലംഘകന്റെ ചെലവിൽ അവരുടെ ഉത്ഭവ രാജ്യത്തേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ചെയ്യും.സ്ഥാപനം ആറ് മാസം വരെ താൽക്കാലികമായി അടച്ചുപൂട്ടൽ അല്ലെങ്കിൽ സ്ഥിരമായി അടച്ചുപൂട്ടൽ എന്നിവയും നേരിടേണ്ടിവരും.

നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി, പിഴ ചുമത്തുന്ന തീരുമാനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാവുന്നതാണ്.

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.

മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സുമായി മടങ്ങി.

കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.

കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു.

നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർബോർഡ് നടത്തുന്ന രണ്ട് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർബോർഡി​ന്റെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ നടത്തുക.

കയർ ടെക്നോളജിയിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 3, അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 4 എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെ​ന്റർ ആലപ്പുഴ, കയർ ബോർഡ് റീജിയണൽ എക്സ്റ്റെൻഷൻ സെ​ന്റർ, തഞ്ചാവൂർ , തമിഴ്നാട്, കയർബോർഡ് റീജിിയണൽ ഓഫീസ്, ഭുവനേശ്വർ, ഒഡീഷ,കയർ ബോർഡ് റീജിയണൽ ഓഫീസ്, രാജമുന്ദ്രി, ആന്ധ്രപ്രദേശ് എന്നീ കേന്ദ്രങ്ങളിലായിരിക്കും കോഴ്സുകൾ നടത്തുക.

കയർ ടെക്നോളജിയിൽ ആർട്ടിസാൻ- ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 3

ആറ് മാസം കോഴ്സും ഒരു മാസം ഇ​ന്റേൺഷിപ്പുമായിരിക്കും.

കോഴ്സ് കാലയളവ് ഫെബ്രുവരി 26 മുതൽ ജൂലൈ 26 വരെ

യോ​ഗ്യത എഴുതാനുംവായിക്കാനും അറിയുന്ന ആർക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)

അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 4

ഒരു വർഷം കോഴ്സും മൂന്ന് മാസം ഇ​ന്റേൺഷിപ്പും

കോഴ്സ് കാലയളവ് ഫ്രെബ്രുവരി 26 മുതൽ ജനുവരി 27 വരെ

യോ​ഗ്യത അപേക്ഷകർ പ്ലസ് ടു, പ്രീഡി​ഗ്രി അഥവാ തത്തുല്യ യോ​ഗ്യത ജയിച്ചിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ജനുവരി 10 (10-01-2026)

രണ്ട് കോഴ്സുകൾക്കും പൊതുവായിട്ടുള്ള മാനദണ്ഡങ്ങൾ
പ്രായപരിധി 18 വയസ്സിനും 50 വയസ്സിനും ഇടയിൽ

20% സീറ്റുകൾ എസ് സി, എസ് ടി വിഭാ​ഗത്തിലെ അപേക്ഷകർക്ക് സംവരണം ചെയ്തിരിക്കുന്നു

2008 ലെ കയയർ ഇൻഡസ്ട്രി (ആർ) ചട്ടങ്ങൾ പ്രകാരം കയയർ ഫാക്ടറി, കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻ​ഗണന ഉണ്ടായിരിക്കും

തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപൻഡിന് അർഹരായിരിക്കും

ഭുവനേശ്വർ, തഞ്ചാവൂർ, ആലപ്പുഴ (സ്ത്രീകൾക്ക് മാത്രം) ഹോസ്റ്റൽ സൗകര്യം ലഭിക്കും.

പുറത്ത് താമസിക്കുന്ന അർഹരായ അപേക്ഷകർക്ക് പ്രതിമാസം 500 രൂപ നൽകും. ( ആലപ്പുഴയിൽ പുരുഷന്മാർക്കും, രാജമുന്ദ്രിയിൽ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും)

ആലപ്പുഴയിലെ കയർ ബോർഡ് സെ​ന്ററി​ന്റെ വിലാസം : നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെ​ന്റർ, കയർബോർഡ് കോംപ്ലക്സ്,കലവൂർ, ആലപ്പുഴ, 688522

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2258067

കയർബോർഡ് വെബ്സൈറ്റിൽ ന്യൂസ് അപ്ഡേറ്റ് ലിങ്കിൽ പരിശോധിക്കുക

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്മസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥാനാ ചടങ്ങുകൡ ആണ് പ്രധാനമന്ത്രി പങ്കാളിയായത്. നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നത്. സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.

ഡല്‍ഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോള്‍ സ്വരൂപിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു. ബിഷപ്പ് പോള്‍ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. ഏറ്റുവാങ്ങിയ ബൈബിള്‍ മോദി മുത്തമിട്ടു. സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച്ച നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസിക്കുന്നതായും ‍ പ്രധാനമന്ത്രി പ്രതികരിച്ചു. എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു. യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ നമ്മുടെ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തട്ടെ. എന്നും മോദി എക്സിൽ കുറിച്ചു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ രാജ്യത്ത് പലയിടത്തും ഹിന്ദുത്വ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പ്രധാനമന്ത്രി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രല്‍ ചര്‍ച് ഓഫ് റിഡെംപ്ഷനില്‍ സന്ദര്‍ശനം നടത്തുന്നത്. കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും രാജീവ് ചന്ദ്രശേഖര്‍ അപലപിച്ചു. ചില വട്ടുള്ള ആള്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ബിജെപിയുടെ തലയില്‍ ഇടരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചടങ്ങിനു ശേഷം പ്രതികരിച്ചു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.