‘ബാഹുബലി’ കുതിച്ചുയര്‍ന്നു; ബ്ലൂബേഡ് ബ്ലോക്ക് രണ്ട് ഉപഗ്രഹ വിക്ഷേപണം വിജയകരം

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.

6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.

ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.

ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്.

ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജീവപര്യന്തം തടവു ശിക്ഷ ഡല്‍ഹി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. വിചാരണക്കോടതി വിധിക്കെതിരെ സെന്‍ഗാര്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കും വരെയാണ് നടപടി. സെന്‍ഗാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

ഇരയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കരുതെന്നും പെണ്‍കുട്ടിയേയോ അവളുടെ അമ്മയേയോ ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ സെന്‍ഗാര്‍ സമര്‍പ്പിച്ച അപ്പീലും പരിഗണനയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. സെന്‍ഗാറിനെ ബിജെപി പിന്നീട് പുറത്താക്കുകയായിരുന്നു.

മാഖി ഗ്രാമത്തില്‍ നിന്നുള്ള പതിനേഴുകാരിയെ കാണാതായെന്നു കുടുംബത്തിന്റെ പരാതി വന്ന 2017 ജൂണ്‍ നാലിനാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പരാതി നല്‍കി. സെന്‍ഗാറിനെതിരെ കേസെടുക്കാന്‍ വിസ്സമ്മതിച്ച പൊലീസ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അവളുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊട്ടടുത്ത ദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കുന്നു, ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആര്‍ഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.

ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും നീക്കിയ ശേഷമുള്ള ചായ സല്‍ക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സല്‍ക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല, വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല. ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ ആസൂത്രണം ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

കേരളത്തിന് പുറമേ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഡിസംബര്‍ 24ന് അടക്കുന്ന സ്‌കൂളുകള്‍ ജനുവരി അഞ്ചിനാണ് തുറക്കുക. ഹരിയാനയില്‍ ഡിസംബര്‍ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

ചെന്നൈ: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നഴ്‌സുമാര്‍ സമരത്തിലാണ്. 2026 ജനുവരി പകുതിയോടെ 723 പേരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെടുത്തു; ജമ്മുവിൽ അതീവ ജാ​ഗ്രത

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെടുത്തു; ജമ്മുവിൽ അതീവ ജാ​ഗ്രത

ഡൽഹി: ജമ്മു കശ്മീരിൽ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽ നിന്ന് ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്കോപ്പ് കിട്ടിയത്. ഇതേത്തുടർന്ന് ജമ്മുവിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.

ഞായറാഴ്ചയാണ് കുട്ടിക്ക് ചൈനീസ് റൈഫിൾ സ്കോപ്പ് ലഭിക്കുന്നത്. കുട്ടി ഇതുപയോ​ഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് റൈഫിൾ സ്കോപ്പ് കണ്ടെത്തുന്നത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു