വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത് : പ്രധാനമന്ത്രി മോദി

വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വർണം വാങ്ങരുത് : പ്രധാനമന്ത്രി മോദി

ലോകമാകെ ഇന്ധന പ്രതിസന്ധി ഉണ്ടായിരിക്കെ ശ്രദ്ധേയമായ പ്രതികരണവുമായി പ്രധാനമന്ത്രി. വർക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന.

ഇന്ധനച്ചെലവ് കുറക്കാൻ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

ദേശീയതാൽപര്യം മുൻനിർത്തി വർക്ക് ഫ്രം ഹോം, ഓൺലൈൻ കോൺഫറൻസ്, വിർച്വൽ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോൾ, ഡീസൽ വില വലിയ രീതിയിൽ ഉയരുകയാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണ വില വലിയ രീതിയിൽ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭ്യർഥന.

അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

അസാമാന്യ ധൈര്യം! ഉപദ്രവിക്കാന്‍ വന്ന പുലിയുടെ കഴുത്തിന് പിടിച്ച് 13 കാരന്‍

ഭോപ്പാല്‍: ചില സമയങ്ങളില്‍ അസാമാന്യ ധൈര്യം കാണിക്കുന്ന കുട്ടികളുടെ വാര്‍ത്തകള്‍ വരാറുണ്ട്. മധ്യപ്രദേശില്‍ നിന്നാണ് അത്തരത്തിലൊരു വാര്‍ത്ത വരുന്നത്. കുര്‍സി ഖാപ ഗ്രാമത്തില്‍ തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തുകയായിരുന്നു പതിമൂന്നുകാരന്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യ ഠാക്കൂര്‍ വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിച്ചത്.

സത്യ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റിട്ടും പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയായിരുന്നു അപ്പോള്‍. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.

സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ട് പരിക്ക് പറ്റിയിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേ ഇത്തരം ആക്രമണങ്ങള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പണം തട്ടാന്‍ വേണ്ടി ഇട്ടതെന്ന് പൊലീസ് കണ്ടെത്തല്‍. സാദഖലി തങ്ങള്‍ക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്‍, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് വന്‍ വിവാദമായി.

സാദിഖലി തങ്ങള്‍ക്കെതിരെ 17 കാരി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

നിഴലായി നിന്നു, വിജയ്‌യുടെ സുരക്ഷയ്ക്കു പിന്നിലെ ആ മലയാളി സാന്നിധ്യം

നിഴലായി നിന്നു, വിജയ്‌യുടെ സുരക്ഷയ്ക്കു പിന്നിലെ ആ മലയാളി സാന്നിധ്യം

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷന്‍ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിജയ്‌ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ടൊരാളുണ്ട്.

താരത്തിന്റെ പേഴ്സണല്‍ ബോഡിഗാര്‍ഡും മലയാളിയുമായ നയീം മൂസ. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജനക്കൂട്ടത്തിനിടയില്‍ വിജയെ അതീവ ജാഗ്രതയോടെ സംരക്ഷിക്കുന്ന നയീമിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

വിജയ്‌യുടെ പ്രചരണവാഹനത്തില്‍ അദ്ദേഹത്തിനൊപ്പം തന്നെ നിഴല്‍ പോലെ നിന്നു നയീം. ആരാധകര്‍ വിജയ്ക്കുനേരെ ആരാധനയോടെ വലിച്ചെറിയുന്ന പൂമാലകള്‍ പിടിച്ചെടുത്ത് മാറ്റിവെച്ചും, താരത്തിനെ വാഹനത്തിലേക്ക് കയറാന്‍ സഹായിച്ചും നയീം ശ്രദ്ധപിടിച്ചുപറ്റി.

കന്യാകുമാരിയിലെ പ്രചരണ റാലിക്കിടെ വിജയ് സൈക്കിളുമായി കറങ്ങിയപ്പോള്‍, താരത്തിന് സുരക്ഷയൊരുക്കുന്നതിലും നയീം മുന്നിലുണ്ടായിരുന്നു.മുന്‍പ് താരം പങ്കെടുത്ത പൊതുപരിപാടികളിലും ഷൂട്ടിങ് സെറ്റുകളിലുമെല്ലാം ബോഡിഗാര്‍ഡായി ഒപ്പമുണ്ടായിരുന്നതും ഈ മലയാളി തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 3 ലക്ഷത്തിന് മുകളില്‍ ഫോഴോവേഴ്‌സും നയീം മൂസയ്ക്കുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും നയീമിന് താത്പര്യം വളര്‍ന്നത്. പിന്നീട് അതിനെ ഒരു കരിയറാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ 2004ല്‍ ജെന്‍ഡര്‍ സെക്യൂരിറ്റി എന്ന സുരക്ഷാ ഏജന്‍സി ആരംഭിച്ചു. ദുബായ് ആസ്ഥാനമായി തുടങ്ങിയ സ്ഥാപനം പിന്നീട് ഇന്ത്യയിലേക്കും വ്യാപിച്ചു. തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് അദ്ദേഹം കൂടുതല്‍ ജനശ്രദ്ധ നേടിയത്. ദുബായില്‍ തന്നെയാണ് നയീമിന്റെ സ്ഥിരതാമസം.

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്യും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങളായി നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ഭരണത്തുടർച്ചയ്ക്ക് അന്ത്യം കുറിച്ചാണ് ‘തമിഴകത്തിന്റെ തലൈവൻ’ ഭരണസാരഥ്യം ഏറ്റെടുത്തത്. ടി.വി.കെ പ്രവർത്തകരുടെ വിസിലടികളും മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായിരുന്നു.

പഴയതും പുതിയതുമായ മുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്തംഗ മന്ത്രിസഭയാണ് വിജയ് പ്രഖ്യാപിച്ചത്. മുൻ ഡി.എം.കെ ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയും മന്ത്രിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിസഭയിലെ പ്രമുഖർ:

‘ബുസി’ എൻ. ആനന്ദ്: വിജയ്യുടെ ഏറ്റവും അടുത്ത വിശ്വസ്തനും പാർട്ടിയുടെ സംഘടനാ കരുത്തുമായ ആനന്ദ് മന്ത്രിസഭയിലെ പ്രമുഖനാണ്.

കെ.എ. സെങ്കോട്ടയ്യൻ: ദീർഘകാല ഭരണപരിചയമുള്ള സെങ്കോട്ടയ്യന്റെ സാന്നിധ്യം പുതിയ സർക്കാരിന് ഭരണപരമായ കരുത്ത് നൽകും.

ആദവ് അർജുന: പാർട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ ഇനി ഭരണപരമായ ഉത്തരവാദിത്തങ്ങളിലേക്ക്.

സിടിആർ.നിർമ്മൽ കുമാർ: ഡിജിറ്റൽ രാഷ്ട്രീയത്തിലും ഡാറ്റാ അനലിറ്റിക്സിലും പ്രാവീണ്യമുള്ള നിർമ്മൽ കുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.

മറ്റ് മന്ത്രിമാർ:

കെ.ജി. അരുൺരാജ്, പി. വെങ്കട്ടരമണൻ, എ. രാജ്മോഹൻ, കീർത്തന, കെ.ടി. പ്രഭു എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി ഇന്നലെ നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറിയിരുന്നു. ഇതോടെയാണ് സത്യപ്രതിജ്ഞക്കായി വിജയ്‌യിനെ ഗവർണർ ക്ഷണിച്ചത്. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും.

അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

ജയ്പുര്‍: ഐപിഎല്ലില്‍ പ്ലേ ഓഫിനു തൊട്ടരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിനു തകര്‍ത്ത് തുടരെ നാലാം പോരാട്ടം ജയിച്ചാണ് ഗുജറാത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന്റെ പോരാട്ടം 16.3 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു.

റിയാന്‍ പരാഗിനു പരിക്കേറ്റതിനെ തുടര്‍ന്നു യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ നയിച്ചത്. ടോസ് നേടി അവര്‍ ഗുജറാത്തിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഗുജറാത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു.

ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഗില്‍ 44 പന്തില്‍ 3 സിക്‌സും 9 ഫോറും സഹിതം 84 റണ്‍സ് വാരി. സായ് 36 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 55 റണ്‍സും അടിച്ചെടുത്തു.

നാലാമനായി എത്തിയ വാഷിങ്ടന്‍ സുന്ദര്‍ 20 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 37 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ 4 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാനായി വൈഭവ് സൂര്യവംശി 16 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 36 റണ്‍സ് അതിവേഗം അടിച്ചെടുത്തെങ്കിലും യശസ്വി ജയ്‌സ്വാള്‍ 3 റണ്‍സുമായി മടങ്ങി.

രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 25 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 38 റണ്‍സെടുത്തു. ധ്രുവ് ജുറേല്‍ 10 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും താരം 24 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ഗുജറാത്തിനായി റാഷിദ് ഖാന്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.