നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 575 ഒഴിവുകളാണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകൾ. ഡിപ്ലോമ,ബിരുദം എന്നിവ ഉള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02-01-2026.

ഒഴിവുകൾ & എണ്ണം (ഗ്രാജുവേറ്റ്, ടെക്നീഷ്യൻ)
മെക്കാനിക്കൽ എഞ്ചിനീയറിങ് – 151

ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 159
സിവിൽ എഞ്ചിനീയറിങ് – 49

ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് – 24

കെമിക്കൽ എഞ്ചിനീയറിങ് – 9

മൈനിംഗ് എഞ്ചിനീയറിങ് – 81

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് – 62

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് – 19

ഇൻഫർമേഷൻ ടെക്‌നോളജി – 6

മെഡിക്കൽ ലാബ് ടെക്‌നോളജി / മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി – 5

കാറ്ററിംഗ് ടെക്‌നോളജി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് – 5

ഫാർമസിസ്റ്റ് – 5

ആകെ ഒഴിവുകൾ: 575

യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ സർവകലാശാല നൽകുന്ന (ഫുൾ ടൈം) എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജി ബിരുദം.

അപേക്ഷകർ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും സ്വദേശികളായിരിക്കണം.

2021മുതൽ 2025 വരെയുള്ള വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിവർ ആയിരിക്കണം.

സ്റ്റൈപ്പന്റ്
ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹15,028/-

ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനിക്ക് പ്രതിമാസം ₹12,524/-

കൂടുതൽ വിവരങ്ങൾക്ക് https://www.nlcindia.in/website/en/ സന്ദർശിക്കുക.

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചര്‍; ഇന്‍ഡിഗോയുടെ നഷ്ടപരിഹാരം 26 മുതല്‍

ഡല്‍ഹി: ഡിസംബര്‍ ആദ്യവാരത്തെ വ്യോമപ്രതിസന്ധിക്ക് പിന്നാലെ ഈ മാസം 26 മുതല്‍ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം ഇന്‍ഡിഗോ വിതരണം ചെയ്തുതുടങ്ങും. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും റീഫണ്ടിന് പുറമെ വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

പുറമെ ഇവര്‍ക്ക് പതിനായിരം രൂപയുടെ ട്രാവല്‍ വൗച്ചറും നല്‍കും. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ യാത്രാ പ്രതിസന്ധി നേരിട്ടവര്‍ക്കാണ് വൗച്ചര്‍. അടുത്ത 12 മാസത്തിനുള്ളിലെ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താം.

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍! കൗമാരക്കാരുടെ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഏകദിന കിരീടത്തിനായി ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും നേര്‍ക്കുനേര്‍. ഇന്ന് രാവിലെ 10.30 മുതലാണ് പോരാട്ടം. സെമിയില്‍ ഇന്ത്യ ശ്രീലങ്കയേയും പാകിസ്ഥാന്‍ ബംഗ്ലാദേശിനേയും വീഴ്ത്തിയാണ് കലാശപ്പോരിനെത്തുന്നത്.

ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതിന്റെ ആത്മവിശ്വസവും ഇന്ത്യയ്ക്കു ബോണസായുണ്ട്. ബാറ്റിങ് കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌ഫോടനാത്മക തുടക്കമിടുന്ന 14കാരന്‍ വൈഭവ് സൂര്യവംശി, മൂന്ന് അര്‍ധ സെഞ്ച്വറികളുമായി നിറഞ്ഞു കളിക്കുന്ന മലയാളി താരം ആരോണ്‍ ജോര്‍ജ്, ഇരട്ട സെഞ്ച്വറി നേടി വിസ്മയിപ്പിച്ച അഭിഗ്യാന്‍ കുണ്ഡു, സെമിയില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയ വിഹാന്‍ മല്‍ഹോത്ര എന്നിവരെല്ലാം മിന്നും ഫോമില്‍. ബൗളിങില്‍ ദീപേഷ് ദേവേന്ദ്രന്‍, ഇടംകൈയന്‍ സ്പിന്നര്‍ ഖിലന്‍ പട്ടേല്‍, ഓഫ് സ്പിന്നര്‍ കനിഷ്‌ക് ചൗഹാന്‍ എന്നിവരാണ് ഇന്ത്യയുടെ നിര്‍ണായക താരങ്ങള്‍.

ടൂര്‍ണമെന്റില്‍ പാകിസ്ഥാനും മികച്ച രീതിയിലാണ് കളിക്കുന്നത്. അവര്‍ക്ക് ഒരേയൊരു തോല്‍വിയേ നേരിടേണ്ടി വന്നിട്ടുള്ളു ഫൈനല്‍ എത്തും വരെ. അത് ഇന്ത്യയോടായിരുന്നു. സെമിയില്‍ ബംഗ്ലാദേശിനെ അനായാസം വീഴ്ത്താന്‍ പാക് ടീമിനായി.

സമീര്‍ മന്‍ഹാസ്, ഹംസ ഷഹൂര്‍, ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് എന്നിവരാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. പേസര്‍ അബ്ദുല്‍ സുബ്ഹാന്റെ പ്രകടനം പാക് ടീമിന് നിര്‍ണായകമാണ്.

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്

ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലില്‍ നടന്ന വിചാരണയില്‍ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

2021ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യ സര്‍ക്കാരില്‍നിന്ന് ദമ്പതിമാര്‍ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് തോഷാഖാന കേസ്. പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം വീതവുമാണ് ശിക്ഷ. ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം.

സൗദി കിരീടാവകാശി ഇമ്രാന്‍ ഖാന് സമ്മാനിച്ച വിലയേറിയ ബള്‍ഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് തോഷാഖാന കേസിലേക്ക് നയിച്ചത്. പാക് നിയമപ്രകാരം ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തോഷാഖാന എന്ന സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കണം. അവ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സര്‍ക്കാരിലേക്ക് നല്‍കണം. എന്നാല്‍, ഇതിന്റെ യഥാര്‍ഥ വില കുറച്ചുകാണിച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ചാണ് ഇമ്രാനും ബുഷ്റ ബീബിയും സ്വന്തമാക്കിയെന്നാണ് കേസ്.

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.

ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

കൊലപാതകത്തിന് മുന്‍പായി പ്രതികള്‍ അച്ഛന്റെ പേരില്‍ മൂന്നുകോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂര്‍ഖനെ ഉപയോഗിച്ച് പിതാവിന്റെ കാലില്‍ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേല്‍ക്കാത്തതിനാല്‍ കൊലപാതകശ്രമം പാളിപ്പോയി. തുടര്‍ന്ന് ഗണേശനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.

ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് ഇത്തവണ പ്രതികള്‍ എത്തിച്ചത്. തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെ അച്ഛന്‍ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തില്‍ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികള്‍ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. സംഭവത്തില്‍ ഗണേശന്റെ രണ്ട് മക്കള്‍ക്ക് പുറമേ ഇവര്‍ക്ക് സഹായം നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

വിബി ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം, പ്രതിപക്ഷ എം പി മാര്‍ക്കെതിരെ അവകാശ ലംഘന നോട്ടീസ്

ഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായ വിബി-ജി റാം ജി ബില്‍, 2025 നടപടിക്രമങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. സഞ്ജയ് ജയ്സ്വാള്‍ എംപിയാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് എതിരെയാണ് നോട്ടീസ്. എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തില്‍, എസ്. വെങ്കിടേശന്‍, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസില്‍ പരാമര്‍ശമുണ്ട്.

സഭാ നടപടികള്‍ക്കിടെ അംഗങ്ങള്‍ മോശം പദങ്ങള്‍ ഉപയോഗിച്ചു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേശയ്ക്ക് അരികിലെത്തി പ്രതിഷേധിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കൃഷി, ഗ്രാമവികസന മന്ത്രിയെയും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും തടസ്സപ്പെടുത്തി അവര്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. സഭയെ അവഹേളിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, വികസിത് ഭാരത് റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) വിബി ജി റാം ജി പദ്ധതി, ആണവോര്‍ജ്ജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്‍ തുടങ്ങിയ സുപ്രധാന നിയമ നിര്‍മാണങ്ങള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ഇന്ന് അവസാനിച്ചു. കഴിഞ്ഞ 1-ാം തീയതി ആണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. വന്ദേമാതരം, വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണം, ഡല്‍ഹി വായു മലിനീകരണം, തിരുപ്പറന്‍കുണ്ഡ്രം വിഷയം എന്നിവയിലും ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.